2015 ഓഗസ്റ്റ് 30, ഞായറാഴ്‌ച

കടമ്മനിട്ടയുടെ കിരാതൻ

കടമ്മനിട്ടയുടെ കിരാതൻ
(മലയാളഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ ഹയർസെക്കന്ററി അധ്യപകർക്കായുള്ള ശിൽപ ശാലയിൽ കെ വി മണികണ്ഠദാസ് അവതരിപ്പിച്ച പ്രഭാഷണത്തിൽ നിന്ന്.)
കടമ്മനിട്ടയുടെ കിരാതവൃത്തം ധ്യാനത്തിന്റെ കവിതയല്ല ഈറ്റു നോവിന്റെ കവിതയാണ്. ഇതിൽ പ്രത്യക്ഷപ്പെടുന്നകാട്ടാളൻ നമ്മുടെ പൊതുബോധത്തിലുള്ള കാട്ടാളനല്ല. നല്ലവനായ കാട്ടാളനാണ്. മാനിഷാദ പ്രതിഷ്ഠാം...അല്ലയോ കാട്ടാളാ നിനക്കു പ്രതിഷ്ഠ ലഭിക്കാതെ പോകട്ടെ. കാട്ടാളനിൽ നിന്നു കവിയുണ്ടായി. അതിനർഥം കാട്ടാളനിൽ കവിയില്ല. കാട്ടാളനിൽ നിന്നുള്ള വലിയൊരു പരിവർത്തനമാണ് കവി. കാട്ടാളനിൽ നിന്നു കവിയുണ്ടാക്കുക എന്നതിൽ കാട്ടാളനെ നിരസിക്കലുണ്ട്. കാട്ടാളത്തം മോശമാണെന്ന ധ്വനിയുണ്ട്. രാമായണത്തിലൂടെ സഞ്ചരിച്ചാൽ ഒരു കറുത്ത കഥാപാത്രം അംഗീകരിക്കപ്പെടുന്നത് വിഭീഷണനാണ്. എന്നാൽ അദ്ദേഹത്തെ രാവണന്റെ ഗോത്രത്തിൽ പെടുത്താനാവില്ല. കാട്ടാളരാജാവായ ഗുഹനുണ്ട്. കാട്ടാളരിൽ നല്ല കഥാപാത്രം. എന്നാൽ ഗുഹൻ നല്ല കഥാപാത്രമാവുന്നത് രാമന്റെ ആശ്രിതദാസനായി നിൽക്കുന്നതുകൊണ്ടാണ്. ഇങ്ങോട്ടു വന്നുകഴിഞ്ഞാൽ ഉണ്ണായി വാര്യരിൽ കറുത്ത കാട്ടാളനുണ്ട്. എങ്ങിനെ നോക്കിയാലും നമ്മുടെ കേരളീയ സാഹിത്യചരിത്രമെടുത്തു നോക്കിയാൽ ഈ കാട്ടാളൻ പുറത്തു നിൽക്കുകയായിരുന്നു. ഈ കാട്ടാളനെ അകത്തു കൊണ്ടു വരികയാണ് കടമ്മനിട്ട ചെയ്തത്. കടമ്മനിട്ടയുടെ കവിതയിൽ കാണുന്ന കാട്ടാളൻ നമ്മുടെ ഭാരതീയസാഹിത്യ പാരമ്പര്യത്തിന്റെയോ കേരളീയ പാരമ്പര്യത്തിലെയോ കാട്ടാളനല്ല.
കടമ്മനിട്ട പറഞ്ഞ ആശയങ്ങൾ മുമ്പും പലരും പറഞ്ഞിട്ടുണ്ട്. വാഴക്കുലയിൽ, രമണനിൽ ഒക്കെ സാമൂഹിക അവസ്ഥകളോടുള്ള ഈ പ്രതിഷേധം നാം കാണുന്നുണ്ട്. എന്നാൽ രമണൻ എന്ന പേരു കൊണ്ടു പോലും അവിടെ കാട്ടാളന്റെ വിപരീതഭാവമാണ് നമുക്ക് അനുഭവപ്പെടുന്നത്. കേരളീയമായ പൊതുകവിതാസംസ്കാരത്തിന്റെ ഭാഗമായല്ല ഈ കാട്ടാളൻ കടന്നു വരുന്നത് എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ ഇതിനുള്ള ഒരു സാധ്യത കടമ്മനിട്ടയുടെ നാട്ടിലെ പടയണി പോലുള്ള കലാരൂപങ്ങളിൽ, നാടോടിക്കലാരൂപങ്ങളിൽ കാട്ടാളന്റെ പ്രാഗ്രൂപമെന്നു പറയാവുന്ന ചില കറുത്ത കഥാപാത്രങ്ങൾ വന്നു പോയിരുന്നു. അവർക്ക് നല്ല താളത്തിലുള്ള പാട്ടുകളുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളുടെ സ്വാധീനം അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ തെയ്യങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കാണാനാവും. എല്ലാ തെയ്യങ്ങളും വിഷ്ണുമൂർത്തികളല്ല. നമുക്ക് പറയാവുന്ന ഭാരതീയ പാരമ്പര്യത്തിലെ ഒരു കാട്ടാളൻ ശിവനാണ്. ഭാരതീയ പാരമ്പര്യത്തിൽ വന്ന വലിയൊരു തിരിവിന്റെ, വളവിന്റെ ഭാഗമായി ഈ ശിവൻ എന്ന കാട്ടാളൻ ആര്യവൽക്കരിക്കപ്പെട്ടു. ഈ ആര്യവൽക്കരണത്തോടെ അതിനു മുമ്പുണ്ടായിരുന്ന, കറുപ്പിനോടു ചാഞ്ഞു നിൽക്കുന്ന എല്ലാത്തിനെയും മാറ്റിയെടുക്കുന്നുണ്ട്. ശിവനെ ചുടല നർത്തകനായല്ല പിന്നെ നാംകാണുന്നത്. കറുപ്പു മോശമെന്ന ബോധം കൊണ്ടാവാം കൃഷ്ണനെ പിന്നീട് നീലക്കാർവർണ്ണനാക്കി മാറ്റുന്നുണ്ട്. ഇങ്ങനെ കറുപ്പിനെ മാറ്റിനിർത്തിയ ഒരു സംസ്കാരമാണ് ഭാരതീയ സംസ്കാരത്തിന്റെ പൊതു ധാര എന്നു പറയാം. അപ്പോൾ എവിടെ നിന്നാണ് കടമ്മനിട്ടയുടെ ഈ കാട്ടാളൻ വരുന്നത്? നാം നേരത്തേ പറഞ്ഞതു പോലെ നാടോടികലാരൂപങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധവും അവഗാഹവും ഇത്തരം ബിംബങ്ങൾ സ്വീകരിക്കന്നതിനു കാരണമായിട്ടുണ്ടാവാം. എന്നാൽ എനിക്കു തോന്നുന്നു കടമ്മനിട്ടയുടെ കാട്ടാളൻ യഥാർഥത്തിൽ കേരളത്തിൽ നിന്നു സ്വീകരിച്ച ഒന്നല്ല. ആഫ്രിക്കൻ കവിതയിൽ നിന്നു സ്വീകരിച്ചതാണ്. ഇതൊരു മോശം അർഥത്തിൽ പറയുന്നതല്ല. മോഷ്ടിച്ചു കൊണ്ടു വന്നു എന്ന അർഥത്തിലുമല്ല. തനിക്കു പറയാനുള്ള ചില കാര്യങ്ങൾ പറയാൻ കടമ്മനിട്ടയ്ക്ക് കാട്ടാളനെ വേണ്ടി വന്നു. കാട്ടാളനിലൂടെ പറയിച്ചാൽ മാത്രമേ അത് ശരിയാവൂ എന്ന ഒരു ഘട്ടം വന്നു. അറുപതുകളുടെ അവസാനമാണ് കാട്ടാളനും കിരാതവൃത്തവും എഴുതുന്നത്.
1920 കളിൽ തുടങ്ങി 1960 വരെ പ്രബലമായിരുന്ന, നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു വാക്കായിരുന്നു നെഗ്രിറ്റ്യൂഡ്. നീഗ്രോത്വം എന്നു സച്ചിദാനന്ദൻ വിവർത്തനം ചെയ്യുന്ന നെഗ്രിറ്റ്യൂഡ്എന്ന പ്രവണതയുടെ പ്രധാന വക്താവ് എയ്മേ സെസാർ ആണ്. ലോകത്തുണ്ടായ അംഗീകൃതമായ വർഗൈതിഹ്യങ്ങളൊക്കെ വെള്ളക്കാരന്റെയൊ സവർണ്ണന്റെയൊ ആയിരുന്നു. ഈ വർഗൈതിഹ്യങ്ങളിലൊക്കെ കറുത്തവൻ ശത്രുപക്ഷത്താണ്. എല്ലാ കഥകളിലും രാക്ഷസനെ കൊല്ലലാണ്. അവൻ അർഹിക്കുന്നത് മരണമാണ്. ആ മരണം സ്വീകരിക്കുക എന്നത് അയാളെ സംബന്ധിച്ച് ശ്രേയസ്ക്കരവുമാണ്. മരണം കൊണ്ട് അയാൾ ഗന്ധർവനാവും, മോക്ഷം ലഭിക്കും. അത് സപ്ലിമേറ്റ് ചെയ്യപ്പെടുന്നു. രാമനിങ്ങനെ രാക്ഷസരെ കൊല്ലുന്നുണ്ട്. രാമൻ വെളുത്തവനാണോ എന്ന ചോദ്യം വരാം. സവർണ്ണതയുടെയും അതുസൃഷ്ടിച്ച അധികാരഘടനയുടെയും അതി ശക്തനായ അവതാരരൂപമാണ് രാമൻ. ഈ രാമൻ കൊല്ലുന്നതോടുകൂടിയാണ് കറുത്തവന്, രാക്ഷസന് മോക്ഷം ലഭിക്കുന്നത്. ഇങ്ങനെ രൂപീകരിക്കപ്പെട്ട വർഗൈതിഹ്യങ്ങളിൽ പ്രബലങ്ങളായത് പിൽക്കാലത്ത് ലോകത്തിന്റെ സാമൂഹ്യ ഘടനയെയും സംസ്കാരഘടനയെയും രാഷ്ട്രീയ സ്വഭാവത്തെയും നിശ്ചയിക്കാൻ ശക്തമായിരുന്ന സവർണ്ണന്റെ വർഗൈതിഹ്യങ്ങളായിരുന്നു. ആ വർഗൈതിഹ്യങ്ങളെ തകർത്തു കൊണ്ടല്ലാതെ ഇനി ലോകത്തിനു മുന്നോട്ടു പോകാനാവില്ല എന്ന ഒരു ഘട്ടം വരുന്നു. അത് ഈ അധീശത്വത്തിനെതിരെ കറുത്തവനുണ്ടാകുന്ന തിരിച്ചറിവാണ്. ഫ്രഞ്ച് അധിനിവേശത്തിൽ പെട്ട് സർവവും നഷ്ടമായ ഒരു ജനതയ്ക്ക് എന്താണിനി ഭൂപടത്തിൽ സ്ഥാനം എന്നു ചിന്തിക്കാൻ തുടങ്ങുന്നിടത്തു നിന്നാണ് നെഗ്രിറ്റ്യൂഡ് എന്ന പ്രവണത ആരംഭിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളായിക്കൊണ്ടു മാത്രമേ നിൽക്കാൻ പറ്റുകയുള്ളൂ. ഫ്രഞ്ചു വേഷം ധരിച്ചാൽ ചിലപ്പോൾ മാന്യത കിട്ടിയേക്കാം. എന്നാലത് തങ്ങൾക്കു കിട്ടുന്ന മാന്യതയല്ല, ഫ്രഞ്ചു കുപ്പായത്തിനു കിട്ടുന്ന മാന്യതയാണ്. അത് ഞങ്ങൾക്കു വേണ്ട. ഞങ്ങൾ ഞങ്ങളായി നിന്നു കൊണ്ടു തന്നെ ചിലതു പറയാനുണ്ട്. പ്രവർത്തിക്കാനാണ്ട്.തിരിച്ചു പിടിക്കാനുണ്ട്. അത് കാട്ടാളന് കാട്ടാളനു കാട്ടാളനായി നിന്നു കൊണ്ടു തന്നെ പറയേണ്ടതാണ് എന്ന് നീഗ്രോ വിഭാഗത്തിനുണ്ടായ തിരിച്ചറിവിൽ നിന്നാണ് നെഗ്രിറ്റ്യൂഡ് ഉണ്ടാവുന്നത്.
ഇവിടെ സ്വാതന്ത്ര്യനന്തരം കമ്മ്യൂണിസ്റ്റു പാർട്ടികൾ വന്നു. രണ്ടാം ഘട്ടത്തിലും വന്നു. മോചനം കൊണ്ടു വരുമെന്നു വിചാരിച്ചിരുന്ന ഈ പ്രമാണത്തിൽ പലരും സംശയാലുക്കളായി. അതു സൃഷ്ടിച്ച അതൃപ്തി സമൂഹത്തിൽ ശക്തമായിരുന്നു. പിന്നെ ചെയ്യാനുള്ളത് സമൂഹത്തിന്റെ മൂല്യ ഘടനയെ തകർക്കുക എന്നതാണ്. നെഗ്രിറ്റ്യൂഡിന്റെ ഏറ്റവും വലിയ സ്വഭാവസവിശേഷതയായി പറയുന്നതും അക്രമോൽസുകതയാണ്. നിലവിലെ മൂല്യ ഘടനയെ അക്രമോൽസുകമായ മനോഭാവം കൊണ്ടും മനപരിവർത്തനം കൊണ്ടും മാത്രമേ മാറ്റാൻ കഴിയുകയുള്ളൂ എന്ന ഒരു ധാരണ കേരളത്തിലും പലരിലും ഉണ്ടായി. നക്സൽ മൂവ്മെന്റിന്റെ പശ്ചാത്തലം ഈയൊരു കവിതയ്ക്കുണ്ട്. ഡേവിഡ് ദിയോപിന്റെ ഒരു കവിത നോക്കുക.
വെള്ളക്കാരൻ എന്റെ അച്ഛനെ കൊന്നു. എന്റെ അച്ഛൻ തന്റേടിയായിരുന്നു. വെള്ളക്കാരൻ എന്റെ അമ്മയെ മയക്കിയെടുത്തു. എന്റെ അമ്മ സുന്ദരിയായിരുന്നു. വെള്ളക്കാരൻ എന്റെ ചേട്ടനെ ഉച്ചവെയിലിൽ ചുട്ടുകളഞ്ഞു. എന്റെ ചേട്ടൻ കരുത്തനായിരുന്നു. കറുത്തവന്റെ ചോരകൊണ്ട് ചുവന്ന കൈയുമായി വെള്ളക്കാരൻ എന്റെ നേരെ തിരിഞ്ഞു. ചക്രവർത്തിയുടെ ശബ്ദത്തിൽ കൽപ്പിച്ചു. ഹേ പയ്യൻ ഒര കസേര, ഒരു തോർത്ത്, ഒരു പാത്രം വീഞ്ഞ്. (രക്തസാക്ഷി)
എവിടെപ്പോയെന്റെ കിടാങ്ങൾ......തേൻ കൂടുകൾ തേടിപ്പോയോ...പൂക്കൂട നിറക്കാൻ പോയോ......ഇവിടെ വെള്ളക്കാരൻ എന്ന വാക്കുപയോഗിക്കുന്നില്ല. വേട്ടക്കാരൻ എന്ന വാക്കാണ് വരുന്നത്. വേട്ടക്കാരന്റെ കൈ വെട്ടുന്നതിൽ കുരലൂരിയെടുത്ത് കുഴലൂതുന്നതിൽ ഈ പറഞ്ഞ അക്രമോൽസുകത നാം കാണുന്നു.
പറഞ്ഞു വരുന്നത് കേരളീയമായ സാഹിത്യപാരമ്പര്യത്തിൽ നിന്നു സ്വീകരുച്ച ഒരു രൂപകമല്ല കാട്ടാളൻ എന്നാണ്. അത് കേരളീയ സാഹിത്യത്തെ പിൽക്കാലത്ത് സ്വാധീനിച്ച പാശ്ചാത്യസ്വാധീനവുമല്ല. അത് കറുത്തവരുടെ സംസ്കാരത്തിൽ നിന്ന് പ്രത്യയശാസ്ത്രത്തിൽ നിന്ന് കൊണ്ടു വരുന്നതാണ്. അവരെപ്പോഴും കറുപ്പിനെ ന്യായീകരിക്കുന്നു. ഓരോ വാക്കിലും ഓരോ ആശയത്തിലും കറുപ്പിനെ സ്ഥാപിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. കാരണം വെളുത്തവനുണ്ടാക്കിയതിനു ബദലായി മറ്റൊന്നവർ സ്ഥാപിച്ചെടുക്കുന്നു. വെളുത്തവനായതു കൊണ്ട് അവൻ സമ്പന്നനായി, സമ്പന്നനായതുകൊണ്ട് അവൻ വെളുത്തവനായെന്ന് മറ്റൊരു കവിതയിൽ പറയുന്നു. സമ്പത്തിലേക്കു പോകണമെങ്കിൽ വെളുത്തവനായാലേ പറ്റൂ എന്നു ചിന്തിക്കുന്ന കാലഘട്ടത്തിൽ വെളുപ്പിനെ തകർത്ത് അവിടെ കറുപ്പിനെ പ്രതിഷ്ഠിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. അതുകൊണ്ടവർ നിലാവിൽ നിൽക്കുന്ന പോപ്ലാർ മരങ്ങളെ സൗവർണ്ണ വസ്ത്രങ്ങൾ ധരിച്ച കറുത്ത ദൈവങ്ങളാണെന്നു പറയുന്നു. മരണത്തെക്കുറിച്ച് വെളുത്ത മരണം എന്നും അവർ പറയുന്നു. നാം കറുത്ത മരണം എന്നേ പറയൂ. അവർ വെളുത്ത മരണത്തിന്റെ വെളുത്ത ചിരി എന്നേ പറയൂ. നാം കറുത്ത മരണം എന്നു പറയുന്ന അതേഅർഥത്തിലാണ് ആഫ്രിക്കൻ കവി വെളുത്ത മരണം എന്നു പ്രയോഗിക്കുന്നത്. ഇങ്ങനെ കവിതയുടെയും സംസ്കാരത്തിന്റെയും തലത്തിൽ, ലാവണ്യശാസ്ത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമമാണ് നടന്നത്. പിന്നീട് പ്രസിദ്ധനായ നോബൽ സമ്മാനജേതാവായ വോൾ സോയങ്കയുടെ ടെലഫോൺ സംഭാണം എന്ന കവിതയുണ്ട്. കാപ്പിരിയായ ഒരു യുവാവ് ഒരു വെളുത്ത വീട്ടുടമയോട് സംസാരിക്കുന്നു. തനിക്ക് വീട് വേണം ഞാൻ കറുത്തവനാണ്. അപ്പോൾ ചോദ്യം വരുന്നു കറുത്തവനോ? എങ്ങിനെ കറുത്തവൻ? ഇളം കറുപ്പാണോ കടും കറുപ്പാണോ? ഈ കറുപ്പിനെക്കുറിച്ചു വിശദീകരിക്കാൻ വെള്ളക്കാരൻ പറയുന്നു. അവൻ പറയുന്നു എന്റെ കറുപ്പ് വിശദീകരിച്ചു തരാനെനിക്കു പറ്റില്ല. എന്റെ കറുപ്പ് കറുപ്പാണ്. വേണമെങ്കിൽ നിങ്ങൾ വന്നാൽ ഞാനെന്റെ ചന്തി കാണിച്ചു തരാം. ഇതൊരു തകർക്കലാണ്. നിലനിൽക്കുന്ന ലാവണ്യസങ്കൽപ്പങ്ങളെ കറുപ്പ് എന്ന വാക്കു കൊണ്ട് ചന്തി എന്ന വാക്കുകൊണ്ട് സവർണ്ണമായ ലാവണ്യസങ്കൽപങ്ങളെ ബോധപൂർവം തകർക്കുകയാണ്. നമ്മുടെ മണ്ണിനെ പെണ്ണിനെ സ്വന്തമാക്കിയത് ഭാഷയെ സംസ്കാരത്തെ ആചാരരീതികളെ മുഴുവൻ ഇല്ലായ്മ ചെയ്തത് വളരെ ബോധപൂർവമായ ബിംബനിർമ്മിതികളിലൂടെയാണ്. ഇവയെ തകർത്ത് തങ്ങളെ സ്ഥാപിക്കണമെന്ന വളരെ ബോധപൂർവമായ ചിന്തയുടെയും പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെയും ഭാഗമായാണ് ഇവിടെ കടമ്മനിട്ടയും കാട്ടാളനെ കൊണ്ടു വരുന്നത് എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ടാണ് കടമ്മനിട്ടയുടെ കവിതയിൽ ഈറ്റപ്പുലിയുടെ രൗദ്രഭാവം കടന്നു വരുന്നത്. ഈറ്റപ്പുലി പെറ്റുകിടക്കുന്ന കണ്ണ്, കരിമൂർഖൻ വാലിൽ എഴുന്നേറ്റു നിൽക്കുന്ന വളഞ്ഞ പുരികം തുടങ്ങിയ വന്യ ബിംബങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നു. നിലവിലുള്ള കാവ്യബിബങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണവ എന്നും നാമോർക്കണം. കാവ്യപാരമ്പര്യത്തിന്റെ തുടർച്ച എന്നു പറയുമ്പോഴും വലിയെരു വിച്ഛിത്തി, ബ്രേക്ക് കൊണ്ടു വന്നു എന്നു പറയുന്നതും അതുകൊണ്ടാണ്. കറുപ്പിനെ പ്രധാനമാക്കുന്ന, നായകസ്ഥാനത്തു കൊണ്ടു വരുന്ന ഒരു പ്രതിലാവണ്യബോധം കവിതയിൽ കൊണ്ടു വരാനുള്ള വളരെ പ്രധാനമായ ശ്രമം കടമ്മനിട്ടയിലുണ്ട്. അക്രമോൽസുകത വളർത്തുന്ന ഒരു കവിതയല്ലേ ഇത് എന്നു ക്ലാസ്സിൽ കുട്ടികൾ സംശയം പ്രകടിപ്പിച്ചേക്കാം. എന്നാൽ അക്രമോൽസുകത കൊണ്ടുമാത്രമേ നിലവിലെ മൂല്യവ്യവസ്ഥയെ മാറ്റാൻ കഴിയൂ എന്നു വിശ്വസിക്കുന്ന ഒരു ഘട്ടത്തിൽ അങ്ങനെയേ ചിന്തിക്കാൻ പറ്റുകയുള്ളൂ. അതുപോലെ കടമ്മനിട്ടയിൽ ആവർത്തിച്ചു വരുന്ന സ്ത്രീത്വം ആണ്. ഈ കവിതയിൽ പ്രത്യക്ഷപ്പെടുന്നത് അമ്മയാണ്. അമ്മയുടെ വേദനയാണ് ചാട്ടുളിയായി പതിക്കുന്നത്. കടമ്മനിട്ടയുടെ കവിതയിൽ വരുന്ന രണ്ടു സ്ത്രീ, പ്രചോദന കേന്ദ്രമോ ഊർജകേന്ദ്രമോ ആയിട്ടുള്ള അമ്മയും പിന്നെ ഇണയുമാണ്. ഭാര്യയല്ല, കാമുകിയല്ല. ഭാര്യ, കാമുകി എന്നതൊക്കെ വ്യവസ്ഥാപിത സമൂഹസങ്കൽപ്പങ്ങളിൽ പെടുന്ന ഒന്നാണ്. ഇണ എന്നു പറയുന്നത് വളരെ പ്രാക്തനവും സ്വതന്ത്രവുമായ ഒന്നാണ്. പുരുഷനും സ്ത്രീയും ചേരുമ്പോൾ മാത്രമേ പൂർണ്ണതയുണ്ടാവൂ എന്ന സങ്കൽപ്പവും കടമ്മനിട്ടയിലുള്ളതു കൊണ്ടുമാവാം പുരുഷന്റെ ഊർജപ്രവാഹത്തിനുള്ള ശക്തിയയി സ്ത്രീ എപ്പോഴും പ്രത്യക്ഷപ്പെടുന്നതു കാണാം. പുരുഷസൂക്തത്തിലും കാട്ടാളനിലും പ്രത്യക്ഷപ്പെടുന്ന രതിബിംബങ്ങൾ ഓർക്കുക. ഈ രതി കവിതയിലാകുമ്പോൾ അതു കേവലം രതിയല്ല പുതിയൊന്നിന്റെ സൃഷ്ടിയായ വിപ്ലവം തന്നെയാണ്. ചരിത്രത്തിന്റെ രതിമുഹൂർത്തത്തെ വിപ്ലവമായി മാറുന്നു. ഈ വിപ്ലവത്തിനു ശേഷം ഒരു സൃഷ്ടിയുണ്ടാകുന്നു. പെയ്യുന്ന മഴയും പുതിയമുളകൾ പൊട്ടുന്നതും ഈ കവിതയിൽ നാം കാണുന്നു.
രണ്ട് അവസ്ഥാന്തരങ്ങൾ ഈ കവിതയിലുണ്ട് എന്നതും ഓർക്കുക. കവിതയുടെ വർത്തമാനം ഗ്രീഷ്മമാണ്. കരിമേഘം ചത്തുകിടക്കും കാകോളക്കടൽ. കറുപ്പുതന്നെയാണ് മഴയായി പെയ്യുന്നത്, അമ്മയുടെ മനസ്സിൽ കനലാണ്, നീറായ വനമാണ്, ചുട്ടുപൊള്ളിക്കുന്ന ഒരു ഗ്രീഷ്മകാലമാണ് കവിതയുടെ വർത്തമാനം. എന്നാൽ അദ്ദേഹം പ്രതീക്ഷിക്കുന്ന നല്ല കാലം വർഷമാണ്. കടമ്മനിട്ടക്കവിതകളിൽ അവസാനം ഒരു വർഷപ്പെയ്ത്തുണ്ട്. അതോടുകൂടിയാണ് പുതിയ ചന്ദ്രനും പുതിയ സൂര്യനും പുതിയ ഭൂമിയും ഉദിക്കുന്നത്. ഗ്രീഷ്മത്തിന്റെ ചൂടിൽ മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് കിരാതവൃത്തം. ജലബിംബങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിച്ചു വരുന്നതും അതുകൊണ്ടാണ്.

ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര

(ഓർമ്മയുടെ ഞരമ്പ്)
- മറവിക്കെതിരെയുള്ള കലാപം
ക്രാഫ്റ്റിൽ കാണിക്കുന്ന മികവാണ് കെ ആർ മീരയുടെ കഥകളുടെ ഏറ്റവും പ്രധാന സവിശേഷത എന്നു തോന്നുന്നു. കൃഷ്ണഗാഥ, ഒറ്റപ്പാലം കടക്കുവോളം, ഓർമ്മയുടെ ഞരമ്പ് തുടങ്ങി മിക്ക കഥകളിലും ഈ സവിശേഷത കാണാം. എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും വളരെ പ്രധാനം തന്നെ. മീരയുടെ ഒട്ടുമിക്ക കഥകളിലൂടെയും കടന്നു പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പഠനാവശ്യത്തിനു വേണ്ടി സൂക്ഷ്മമായി മറ്റു കഥകൾ പരിശോധിച്ചിട്ടില്ലെന്ന കാര്യം ആദ്യം തന്നെ പറയട്ടെ. അതുകൊണ്ട് ഓർമ്മയുടെ ഞരമ്പിൽ തന്നെ നമുക്ക് ഒതുങ്ങി നിൽക്കേണ്ടി വരും.
സത്യത്തിൽ ഓർമ്മയുടെ കഥയാണിത്. വൃദ്ധയുടെ ഓർമ്മകൾ. അതും ക്രമബന്ധമില്ലത്തവ. അവരെ നാം കാണുന്നത് ആ തറവാട്ടിലേക്കു വിവാഹം ചെയ്തു കൊണ്ടു വന്ന പുതുതലമുറയിലെ പെൺകുട്ടിയിലൂടെയാണ്. ഭർത്താവ് വിവാഹത്തിനു പോയ ദിവസം അവൾ വൃദ്ധയുടെ പഴക്കം മണക്കുന്ന മുറിയിലേക്കു കടന്നു ചെല്ലുന്നു. വൃദ്ധ അവളോട് ആദ്യമായി ചോദിക്കുന്നത് കുട്ടി എഴുതുമോ എന്നാണ്. വേലക്കാരിയല്ലാതെ മറ്റാരും കയറാത്ത ആ മുറിയിലേക്ക് പെൺകുട്ടി കടന്നു ചെന്നത് ഏകാന്തത മായ്ക്കാനാവണം. അവൾ വിവാഹത്തിനു പോകാതിരുന്നത് ഭർത്താവുമായുള്ള ചില പിണക്കങ്ങൾ കാരണമാണെന്ന് പിന്നീടു വ്യക്തമാവുന്നുണ്ട്. വൃദ്ധയുടെ സംഭാഷണമല്ലാതെ മറ്റൊന്നും കഥയുടെ ആദ്യ ഭാഗത്തില്ല. മറ്റുള്ളവരെ സംബന്ധിച്ച് ഈ വൃദ്ധ ഓർമ്മ നഷ്ടപ്പെട്ട സ്ത്രീയാണെന്ന സൂചനയുണ്ട്. ക്രമരഹിതമെന്നു പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ സംഭാഷണങ്ങളിലൂടെയാണ് വൃദ്ധയുടെ ജീവിതം വ്യക്തമാക്കപ്പെടുന്നത്. വള്ളത്തോൾ വന്ന സമ്മേളനവും അതിൽ കവിത വായിച്ചതും ചരിത്രത്തിന്റെ തിളക്കമുള്ള മുഹൂത്തങ്ങളായി മനസ്സിലാക്കാൻ കഴിയുന്ന പെൺകുട്ടി സാധാരണ പെൺകുട്ടിയല്ല. കുട്ടി എഴുതുമോ എന്ന ചോദ്യത്തിലും ഈ സൂചനയുണ്ടല്ലോ. എഴുതുന്നതു കൊണ്ട് എന്താ പ്രയോജനം എന്നു ചിന്തിക്കുന്ന ഈ തറവാട്ടിൽ എഴുത്തു ബന്ധത്തിനു തീവ്രത കൂടും. ഭൗതികജീവിതസമൃദ്ധിക്കപ്പുറം മനുഷ്യവേദനകളോട് ചേർന്നു നിൽക്കുന്നതാണല്ലോ എഴുത്ത്. വൃദ്ധയുടെ സംഭാഷണങ്ങൾ, പെൺകുട്ടിയുടെ മനോഭാവങ്ങൾ ഇവയാണ് കഥയിലാദ്യാവസാനം. രണ്ടോ മൂന്നോ വാക്യങ്ങളല്ലാതെ പെൺകുട്ടി വേറൊന്നും സംസാരിക്കുന്നതേയില്ല. വൃദ്ധയുടെ രൂപം, സംസാരിക്കുമ്പോൾ വെപ്പുപല്ലുകൾ ഉന്തിവരുന്നത് ഇവയെല്ലാം ആദ്യം പെൺകുട്ടിയിൽ വല്ലാത്ത അറപ്പാണുണ്ടാക്കുന്നത്. ഈ അറപ്പ് പിന്നീട് താൽപര്യത്തിനു (കൃത്രിമമായ കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു) വഴിമാറുന്നു എന്നത് കഥയിൽ പ്രധാനമാണ്. ആദ്യ കാഴ്ചയിൽ പെൺകുട്ടി വൃദ്ധയെ കാണുന്നത് ശ്രദ്ധിക്കുക. തുരുമ്പു പിടിച്ച വിജാഗിരികൾ ഇളകുന്ന ശബ്ദം, എഴുന്നു നിൽക്കുന്ന വയലറ്റ് ഞരമ്പ്,തലയോട്ടി പാതിയും പുറത്തായത്, വെപ്പുപല്ലു പുറത്തേക്കുന്തുന്നത് തുടങ്ങിയ കാഴ്ചകളിലൊക്കെ ഈ വെറുപ്പിന്റെ പ്രതിഫലനമുണ്ട്. വളരെ പതുക്കെ പെൺകുട്ടി വൃദ്ധയുടെ വാക്കുകളിൽ ആകൃഷ്ടയാവുന്നു. വള്ളത്തോളിൽ നിന്നും വൃദ്ധ താനെഴുതിയ കഥകളിലേക്കെത്തുന്നു. മൂന്നു കഥകൾ അവരെഴുതിയതായി സൂചനയുണ്ട്. ചില വാക്കുകൾ കൊണ്ടു സൃഷ്ടിക്കുന്ന മുഴക്കങ്ങൾ മീരയുടെ പല കഥകളുടെയും സവിശേഷതയാണ്. (കൃഷ്ണഗാഥയിൽ ഉരലുവലിച്ചു പോയപ്പോൾ കണ്ണൻ കാട്ടിയ കുസൃതികളെക്കുറിച്ചുള്ള വാക്യങ്ങൾ, മുറ്റത്തെ പലതരം ചെരുപ്പടയാളങ്ങളെക്കുറിച്ചുള്ള സൂചനകൾ..... നമ്മുടെ ക്ലാസ്സുകളിൽ നിർബന്ധമായും വായിച്ചു കൊടുക്കേണ്ട കഥയാണ് കൃഷ്ണഗാഥ. സൂര്യനെല്ലിയുടെ പശ്ചാത്തലത്തിലെഴുതിയ കഥ ഓർമ്മയുടെ ഞരമ്പ് എന്ന സമാഹാരത്തിലുണ്ട്.) ഉദാഹരണത്തിന്, നെറ്റിയിലെ സിന്ദൂരം കൈയിലൊട്ടിയതിനെ ഒരു തുള്ളി രക്തമായി കാണുന്നതു നോക്കുക. അതു താഴെ വീണു എന്നല്ല, താഴെ വീണു മരിച്ചു എന്നു തന്നെ പറയുമ്പോൾ ആ വാക്കിനു സന്ദർഭത്തിൽ ലഭിക്കുന്ന അധികമാനം ശ്രദ്ധിക്കുക. ദാമ്പത്യത്തിന്റെ അടയാളമായ ഈ സിന്ദൂരത്തിന് തീർത്തും നിഷേധാത്മകമായ ഒരർഥതലം സൃഷ്ടിക്കുന്നു. കുങ്കുമത്തരിപുരണ്ട ചിദംബരസന്ധ്യയിലെ കാൽപനിക ഭാവത്തിനു വിപരീതമാണിത്.
വൃദ്ധയ്ക്ക് തന്റെ കുട്ടികൾക്കു പേരിടുന്നതിനുള്ള ആഗ്രഹം പോലും നടക്കുന്നില്ലെന്നു മാത്രമല്ല അതവൾ അടുത്ത തലമുറയിലേക്കു മാറ്റിവെക്കുന്നു. രവീന്ദ്രനാഥ് എന്ന പേര് ദേശീയ പ്രസ്ഥാനവുമായി, കവിതയും സാഹിത്യവുമായി ബന്ധപ്പെട്ടതാണല്ലോ. വൃദ്ധയുടെ അഭിരുചിയുടെ പ്രത്യക്ഷമായ പ്രതിഫലനം ഈ പേരുകളിലുണ്ട്. എന്നാൽ ഭർത്താവ് പേരിട്ടത് രാമൻകുട്ടി എന്നും. രാമൻ പുരുഷാധികാരസ്ഥാനത്തിന്റെ പ്രഖ്യാതമായ അടയാളമാണെന്നതു വ്യക്തം.
അതി വൽസല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തു! നൃപനോർക്കവയ്യ! താൻ.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹവുമായി ബന്ധപ്പെട്ട് ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ച രാമനെക്കുറിച്ചുള്ള ആശാന്റെ വിമർശനങ്ങൾ ചിന്താവിഷ്ടയായ സീതയിൽ ഏറെയുണ്ട്. ഈ പുഷാധികാരരാമൻ തലമുറകളിലൂടെ ആവർത്തിക്കുന്നു എന്ന സൂചന കഥയിലുണ്ട്. വൃദ്ധയുടെ ആഗ്രഹം മക്കളിലൂടെയും സഫലമാകുന്നില്ല. കാരണം രാമൻ കുട്ടി മകനിട്ട പേര് ശ്രീജിത്തെന്നാണല്ലോ. ശ്രീജിതനായാലും സ്ത്രീജിതനായാലും അതും രാമന്റെ പര്യായങ്ങൾ തന്നെ. ഈ രാമഭാവത്തെയാണ് കഥാന്ത്യത്തിൽ പെൺകുട്ടി നേരിടുന്നത്. അർഹിക്കുന്ന ആദരം കിട്ടാത്ത യജമാന സ്വഭാവം തലമുറകൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ വേട്ടയാടുന്നു.
കുറച്ചു കഴിഞ്ഞ്, സ്വാതന്ത്ര്യം എന്ന വാക്ക് വൃദ്ധ ഉച്ചരിക്കുമ്പോൾ പെൺകുട്ടി സ്വന്തം പല്ലുകൾ ഇളകുന്നുണ്ടോ എന്നു നാവുകൊണ്ട് തടവി നോക്കുന്നുണ്ട്. വൃദ്ധയുടെ ജീവിതവുമായുള്ള താദാത്മ്യം ഇവിടം മുതലാണു തുടങ്ങുന്നത്. രാത്രിയുടെ ഏകാന്തതയിൽ അവളെഴുതിയുണ്ടാക്കിയ കഥ കാത്തുകാത്തിരുന്ന് ഭർത്താവിനെക്കാണിച്ചപ്പോൾ.... വൃദ്ധയുടെ മുഖം മങ്ങി എന്ന ഒറ്റ സൂചനയിൽ അതൊതുക്കിയിരിക്കുന്നു. രണ്ടാമത്തെ കഥയുടെ തലക്കെട്ട് ശ്രീരാമജയം എന്നത് നാം കാണാതെ പോയിക്കൂടാ. തൊട്ടടുത്തു പറയുന്നത് ദൽഹിയിലെ അധികാരക്കസേരയിലെത്തിയ ഭർത്താവിനെക്കുറിച്ചാണ്. വനവാസത്തിനുശേഷം അധികാരത്തിലേറിയ രാമനെക്കുറിച്ചുള്ള ഓർമ്മ നമ്മിൽ ഉണരാതിരിക്കില്ല. അച്ഛന്റെ അസ്ഥിത്തറയിൽ തിരികൊളുത്തുക, പശുവിനു വെള്ളം കൊടുക്കുക തുടങ്ങിയ ഗൃഹജോലികളിൽ തളച്ചിടപ്പെടാനായിരുന്നല്ലോ പിന്നെയും അവരുടെ വിധി. അയോധ്യ രാമന്റെ അധികാര കേന്ദ്രമാണ്. സീത അവിടെ നിന്നും നാടുകടത്തപ്പെട്ടവളും. ഈ കഥയിലും പുതിയ അധികാര കേന്ദ്രമായി വരുന്ന ദൽഹിയിലേക്ക് സ്ത്രീക്കൊരിക്കലും പ്രവേശനം ലഭിക്കുന്നില്ല. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീകളുടെ കൂടി അധ്വാനങ്ങളുടെ മേലാണ് ഓരോ അധികാര സ്ഥാപനങ്ങളും പണിതിട്ടുള്ളത്. ഭരണാധികാരികളായാലും വലിയ എഴുത്തുകാരായലും സ്ത്രീകളുടെ അധ്വാനത്തിന് വിലകൊടുത്തിരുന്നില്ലെന്നത് ഒരു യാഥാർഥ്യമാണെന്ന് ഇന്നു നമുക്കല്ലാമറിയാം. അവളുടെ അധ്വാനം പോലും മോഷ്ടിക്കപ്പെടുകയാണ് എന്ന സൂചന രണ്ടാമത്തെ കഥയുടെ പ്രമേയമാണല്ലോ. രാമന്റെ ജയം സീതയുടെ പരാജയം കൂടിയാണ്.
മൂന്നാമത്തെ കയെക്കുറിച്ചു പറയുമ്പോഴേക്കും പെൺകുട്ടിയിൽ ആകാംക്ഷ വളരുന്നുണ്ട്. അവളാകെ കഥയിൽ സംസാരിക്കുന്നത് വെറും മൂന്നു വാക്യങ്ങളാണെന്നോർക്കുക. മുറിയിലേക്കു കടന്നു വരുന്ന വേലക്കാരിയുടെ സമീപനം വൃദ്ധയോട് വീട്ടുകാർക്കുള്ള പൊതുമനോഭാവത്തിന്റെ പ്രതിഫലനം തന്നെ. ഓർമ്മ പോയ സ്ത്രീ. ആ വേലക്കാരിയുടെ വാക്കുകളിലൂടെ, വിവാഹം കഴിഞ്ഞെത്തിയ പെൺകുട്ടി അന്നേ ദിവസം പ്രധാനപ്പെട്ട ഒരു വിവാഹത്തിനു പോകേണ്ടതാണെന്നും എന്തോ പിണക്കങ്ങൾ കാരണം അവൾ പോകാതിരുന്നതാണെന്നും വ്യക്തമാവുന്നു. വൃദ്ധയിൽ നിന്നും വ്യത്യസ്തമായി അവൾ ഭർത്താവിനെ ധിക്കരിക്കാനുള്ള ധീരത കാണിക്കുന്നുണ്ടെന്നർഥം. പല്ല് സെറ്റ് ഊരി കഴുകി കുപ്പിഗ്ലാസ്സിലെ വെള്ളത്തിലിടുന്നതിനെക്കുറിച്ചു കഥാകാരി പറയുന്നുണ്ട്. പക്ഷേ ഓർക്കേണ്ട കാര്യം ഈ പ്രവൃത്തികൾ ഇപ്പോൾ പെൺകുട്ടിയിൽ ഒരു ജുഗുപ്സയും ഉണ്ടാക്കുന്നില്ലെന്നതാണ്.
രണ്ടു കഥകളെക്കുറിച്ചും കൃത്യമായ സൂചനകൾ എഴുത്തുകാരി നൽകുന്നുണ്ട്. അത് വൃദ്ധയുടെ ആഗ്രഹങ്ങളുടെയും വ്യഥകളുടെയും ആവിഷ്കാരം തന്നെ. ജീവിതം കൊണ്ട് അവർ സൃഷ്ടിച്ചത്. അതിന്റെ മൂല്യം തിരിച്ചറിയുന്നവർ അവിടെയുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ച് അവരുടെ ജീവിതത്തിന്റെ ആകെത്തുക ആ കഥകളായിരുന്നു. അതു വീണ്ടെടുക്കാനുള്ള ശ്രമമാണ് വൃദ്ധ നടത്തുന്നത്. അവിടെയും അവർ കബളിപ്പിക്കപ്പെടുന്നതു നോക്കുക. നഷ്ടപ്പെട്ട പുസ്തകത്തിനു പകരം അവർക്കു ലഭിച്ചത് കുട്ടികളുടെ പുസ്തകങ്ങളാണ്. ആ പുസ്തകങ്ങളിൽ അവർ സ്വന്തം കഥ സങ്കൽപ്പിക്കുകയാണ്. ചിതറിയതെങ്കിലും ഓർമ്മകളിലൂടെ അവരുടെ ജീവിതത്തെ തിരിച്ചറിയാൻ പെൺകുട്ടിക്കു കഴിഞ്ഞു. എന്നാൽ മൂന്നാമത്തെ കഥ അവരെഴുതിയതോ ജീവിതം കൊണ്ട് എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടതോ?
രണ്ടു കഥകൾക്കും ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ആദ്യത്തേത് അവരുടെ കൗമാരത്തിൽ. ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ കാലഘട്ടത്തിൽ. രണ്ടാമത്തേത് നെഹ്രു അധികാരത്തിൽ വന്നപ്പോൾ. സ്വാതന്ത്ര്യലബ്ധിയുടെയും പുതുപ്രതീക്ഷകളുടെയും സൂചന ശ്രീരാമജയം എന്ന പേരിലുണ്ട്. എന്നാൽ ആ രാഷ്ട്രസങ്കൽപ്പത്തിൽ സ്ത്രീക്ക് ഒരു പ്രാധാന്യവും ലഭിച്ചില്ല എന്നു മാത്രമല്ല തന്റെ സ്വാതന്ത്ര്യവും അധ്വാനവും ആവിഷ്കാരവുമെല്ലാം മോഷ്ടിക്കപ്പെടുന്ന പുതിയ കാലത്ത് ദുർമ്മരണമല്ലാതെ അവർക്ക് മറ്റെന്ത് പ്രതീക്ഷിക്കാനുണ്ട്? (നവോത്ഥാന കാഥികർക്കൊപ്പം ഗണിക്കേണ്ടിയിരുന്ന സരസ്വതിയമ്മ പെണ്ണായതു കൊണ്ടു മാത്രമാണ് അവഗണിക്കപ്പെട്ടത് എന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്.)
വൃദ്ധയുടെ ഓരോ വാക്കും ഓർമ്മയെ വീണ്ടെടുക്കാനുള്ള യത്നങ്ങളാണ്. മറ്റുള്ളവരെ സംബന്ധിച്ച് അവർ ഓർമ്മ നഷ്ടപ്പെട്ടവരാണ്. എന്നാൽ അവരുടെ വാക്കുകളിൽ നിന്നും അവഗണിക്കപ്പെട്ടതും അസാധാരണവുമായ ഒരു ജീവിതമാണ് പെൺകുട്ടി കണ്ടെടുക്കുന്നത്. തന്റെ ജീവിതം അതിന്റെ ആവർത്തനമായിത്തീരുമെന്ന സൂചന കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നാമത്തെ കഥയെക്കുറിച്ച് വിശദീകരണങ്ങളില്ല. അതേസമയം തന്റെ കഴുത്തിലെ ഞരമ്പിൽ തൊട്ട് കുരുക്കിടുമ്പോൾ ദാ ഈ ഞരമ്പിൽ വീഴണം...അതാരറിഞ്ഞു! എന്ന നിസ്സഹായതയിലാണ് അവസാനിക്കുന്നത്. ഞരമ്പു തെറ്റിയാൽ ഓർമ്മ പോകും എന്ന മുന്നറിയിപ്പു നൽകാനും അവർ മറക്കുന്നില്ല.
നാം നേരത്തേ പറഞ്ഞു, ഈ കഥയുടെ കേന്ദ്രം ഓർമ്മയാണ്. വൃദ്ധയെ സംബന്ധിച്ച് ഓർമ്മയാണവരുടെ പിടിവള്ളി. ഓർമ്മകൾ ഇവിടെ വൈയക്തികമായ ഒന്നല്ല. ദേശചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടാണ് അത് തുടങ്ങുന്നത് എന്നോർക്കുക. പിന്നീട് കുടുംബത്തിലേക്കും എഴുത്തിലേക്കും അത് ചെന്നെത്തുന്നു. ഈ കഥയിലെ സ്ത്രീ പ്രതിനിധാനം കേവലം സ്ത്രീയെന്ന നിലയിൽ മാത്രമുള്ളതല്ല സ്ത്രീ എന്ന എഴുത്തുകാരി എന്ന തലത്തിൽ കൂടിയാണ്. ദേശസ്വാതന്ത്ര്യത്തിൽ തുടങ്ങുന്ന കഥ മുഖ്യമായും പ്രശ്നവല്ക്കരിക്കുന്നത് സ്ത്രീയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തന്നെയാണ്. വൃദ്ധ പെൺകുട്ടിയോട് ആദ്യം ചോദിക്കുന്നത് കുട്ടി എഴുതുമോ എന്നാണ്. ഈ ചോദ്യം വളരെ പ്രധാനമാണീ കഥയിൽ. എഴുത്ത് ഒരർഥത്തിൽ സ്വാതന്ത്ര്യം തന്നെയാണ്. സ്വയം ആവിഷ്കരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഉയർന്ന തലമാണല്ലോ. എഴുത്തുകാരി അല്ലെങ്കിൽ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരു സ്ത്രീയുടെ അനുഭവം പൊതു സ്ത്രീ അനുഭവത്തിൽ നിന്നു ഭിന്നമാണ്. 90 ശതമാനം സ്ത്രീകളും കണ്ടീഷൻഡ് ആണ്. അസ്വാതന്ത്ര്യം സ്വാതന്ത്ര്യമായവർ തെറ്റിദ്ധരിക്കുന്നു. പെണ്ണായാൽ ചോറും കറീം വെക്കണം, പെറണം എന്ന പൊതു ബോധത്തിൽ നിന്നും നമ്മൾ മാറിയിട്ടുണ്ടോ? പെൺകുട്ടികൾക്ക് സന്ധ്യകഴിഞ്ഞാലും പുറത്തിരങ്ങാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഒരു ചർച്ച ക്ലാസ്സിൽ ഉയരട്ടെ. ആൺകുട്ടികളെക്കാൾ ശക്തമായി അധ്യാപികമാരും പെൺകുട്ടികളുമൊക്കെയാവും അതിനെ എതിർക്കുക. എന്നാൽ ആത്മബോധം ഉള്ള ഒരു പെൺകുട്ടി ഒരു പക്ഷേ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചേക്കാം. എന്നാൽ അടിമത്തം ആഘോഷമാക്കിയ നമ്മുടെ ബഹളങ്ങളിൽ ആ ശബ്ദം നിശ്ശബ്ദമായേക്കും. ആത്മബോധമുള്ള സ്ത്രീകൾ എന്ന നിലയിലാണ് വൃദ്ധയും പെൺകുട്ടിയും ഐക്യപ്പെടുന്നത്.
ഓർമ്മയുടെ ഞരമ്പ് എന്നത് കഥയിൽ ഉപയോഗിക്കുന്ന ഒരു രൂപകമാണ്. വൃദ്ധയെ സംബന്ധിച്ച് ഈ ഞരമ്പ് അവർക്ക് വളരെ പ്രധാനമാണ്. ഈ ഓർമ്മ അവർക്ക് ജീവിതം തന്നെയാണ്. ഓർമ്മ കേവലം വൈയക്തികമായ ഒന്നല്ല എന്നു നാം നേരത്തേ സൂചിപ്പിച്ചു. അതുകൊണ്ട് ഓർമ്മ ഇവിടെ ചരിത്രം തന്നെയാണ്. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ കലാപം മറവിക്കെതിരെയുള്ള കലാപമാണെന്ന മിലാൻ കുന്ദേരയുടെ വാക്കുകൾ ഓർക്കുക. അതുകൊണ്ടാണ് ഓർമ്മകളുണ്ടായിരിക്കണം എന്ന വാക്കിന് അത്രമേൽ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. വേലക്കാരി ഉറങ്ങാനുള്ള മരുന്ന് കഴിച്പ്പിച്ചിട്ടും വൃദ്ധ അബോധത്തിലും മറവിയുമായി യുദ്ധം ചെയ്യുന്നതു നാം കാണുന്നു. പെൺകുട്ടി വൈകിയ രാത്രിയിലും കണ്ണാടിക്കുമുമ്പിൽ ഉറങ്ങാതെ നിൽക്കുന്നത് ഭർത്താവിനെ കാത്തല്ല, മറിച്ച് തന്റെ ഞരമ്പ്, ഓർമ്മയുടെ ഞരമ്പ് അന്വേഷിച്ചാണ്. അടിമത്തത്തിന്റെ സുഖാലസ്യത്തിലേക്കല്ല, സ്വാതന്ത്ര്യത്തിന്റെ ജാഗ്രതയിലേക്ക് പെൺകുട്ടി എത്തിപ്പെടുന്നു. കണ്ണാടി ആത്മബോധത്തിന്റെ പ്രതീകം കൂടിയാണല്ലോ. അധികാരത്തിന്റെ പ്രയോക്താവായ ശ്രീജിത്തിനു മുന്നിൽ പെൺകുട്ടി വേവലാതിപ്പെടുന്നത് ഈ ഓർമ്മ തനിക്കു നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ്. വൃദ്ധയുടെ ഓർമ്മയെയും അധികാരത്തിനെതിരായുള്ള സ്ത്രീയുടെ കലാപമായി വായിക്കുമ്പോൾ മാത്രമേ ഈ കഥയുടെ വായന പൂർണ്ണമാവുകയുള്ളൂ.
എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യം അവരുടെ രചനയിലെ സാഡോ മസോക്കിസ്റ്റ് സ്വഭാവമാണ്. കുറുക്കു മുരുകുന്നതിനെക്കുരിച്ചുള്ള അവരുടെ വിവരണം നോക്കുക. ഇതിന്റെ ഒരു വികാസം തന്നെയല്ലേ ആരാച്ചാരിലുമുള്ളത്?

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അനുകമ്പാ ദശകം - നാരായണ ഗുരു

ദൈവദശകം
അനുകമ്പാദശകം നാം പരിചയപ്പെട്ടതാണല്ലോ. അതും ദൈവദശകവും ഒരേവർഷം എഴുതിയതാണ്. ദൈവദശകത്തിലെ മൂന്നു ശ്ലോകങ്ങളാണ്
ഇവിടെ പഠിക്കാനുള്ളത്.
ശിവഗിരിയിലെ കുട്ടികൾക്കു ചൊല്ലാൻഒരു പ്രാർഥന എന്ന ഉദ്ദേശ്യത്തിൽ എഴുതിയതാണ് ദൈവദശകം. തങ്ങളെ കൈവിടാതെ കാത്തു കൊള്ളാൻ ഗുരു
ദൈവത്തോടർഥിക്കുന്നു. സംസാരസാഗരം കടത്താനുള്ള ആവിവൻതോണിയുടെ നാവികൻ എന്നു ദൈവത്തെ വിശേഷിപ്പിക്കുന്നു.
കപ്പൽ എന്ന പദത്തിനു പകരം പുതിയൊരു തനി മലയാള പദം വരുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്. തോണി എന്ന പദം നമുക്കുണ്ട്.
ആവി കൊണ്ട് നീങ്ങുന്ന വൻതോണി അഥവാ ആവിവൻതോണി പുതുതായി രൂപപ്പെടുന്ന മലയാളപദമാണ്. അതിനു പിന്നീട് പ്രചാരം കിട്ടാതെ
പോയി. അതുപോലെ നാവിഗേറ്റർ എന്ന പദത്തിൽ നിന്നും രൂപപ്പെടുന്ന നാവികൻ എന്ന പദം നോക്കുക. തമിഴിൽ ഇങ്ങിനെ പുതിയ പദങ്ങൾ
സൃഷ്ടിക്കുന്ന രീതി ഇന്നുമുണ്ട്. ഉദാഹരണമായി വാട്ടർ തീം പാർക്ക് അവർ നീർ വിളയാട്ടുപൂങ്കാവനമാക്കുന്നതു നോക്കുക. മൊബൈൽ ഫോണിനെ
കൈപ്പേശിയും കോയിൻ ബോക്സിനെ തുട്ടു വിളിപ്പെട്ടിയുമാക്കുന്നുണ്ട്. കാരൂർ ഒരു കഥയിൽ കാളിങ് ബെല്ലിനെ വിളിമണി എന്നുപയോഗിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ വേണോ വേണ്ടയോ എന്നതൊക്കെ ചർച്ച ചെയ്യേണ്ടതാണ്. കൊളോണിയൽ സർക്കാർ പുറപ്പെടുവിച്ച ഒരുത്തരവ്
മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത ഗാര്‍ത്ത്‌വെയ്റ്റിന്റെ കത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന മലയാളപദങ്ങൾ നോക്കുക:
കല്ലെണ്ണ ഉല്‍പ്പന്നങ്ങള്‍ -പെട്രോളിയം ഉല്‍പ്പന്നങ്ങൾ, കല്ലെണ്ണ- പെട്രോൾ, കല്ലെണ്ണത്തോണി, തീക്കപ്പൽ ഇങ്ങനെ മലയാള പദങ്ങൾ
അതിൽ കാണാം. ആവിവണ്ടിയും തീവണ്ടിയും നാമിങ്ങനെ നിർമ്മിച്ച പദങ്ങളാണെന്നോർക്കുക. പിന്നീട് നാമെപ്പോഴോ മലയാളത്തിനു
ഗൗരവം കുറവെന്ന തോന്നലിൽ സംസ്കൃതപദങ്ങൾക്കുംആംഗലപദങ്ങൾക്കും പിന്നാലെ പോയി. നീരും വിളയാട്ടവും പൂങ്കാവനവും മലയാളത്തിനും
സ്വന്തമായ പദങ്ങളാണെന്നും ഓർക്കുക. ഭാഷയുടെ ഇത്തരം സവിശേഷതകൾ ചർച്ച ചെയ്യാൻ പറ്റുന്ന ഒരു സന്ദർഭം കൂടിയാണിത്. മാതൃഭാഷയുടെ
പ്രാധാന്യം ഇവിടെ നാം എടുത്തു പറയുന്നുണ്ടല്ലോ.
ഭവാബ്ധി കടക്കുന്നതിൽ സഹായിക്കാൻ നാവികനായ ഈശ്വരനോട് അർഥിക്കുന്നു. ഗീതയിൽ കൈവർത്തകക്കേശവാ എന്നാണ് സംബോധന
ചെയ്യുന്നത്. കൈവർത്തകനായ, നദികടത്തുന്നവനായ കേശവൻ.
രണ്ടാം ശ്ലോകത്തിൽ ഈ നാമപ്രപഞ്ചത്തെ നാം കാണുന്നരീതിയെക്കുരിച്ചു പറയുന്നു. ഓരോരോ നാമങ്ങൾ നൽകി വ്യവച്ഛേദിച്ചു കണ്ടു കണ്ട് തീരുന്ന സമയത്ത് ഒടുവിൽ അതെല്ലാത്തിനും പൊരുളായ ഒന്നിൽ അവസാനിക്കും. പലപലപേരുകളിൽ നാം വ്യവച്ഛേദിച്ചറിയുന്നതെല്ലാം സത്യത്തിൽ
ഒന്നു തന്നെ. ഒന്നൊന്നായി എണ്ണുന്ന ഭേദ ചിന്ത വിട്ട മനസ്സ് നിന്നിൽ ഉറച്ചു നിൽക്കണം(അസ്പന്ദം) എന്നാണ് ഗുരു പറയുന്നത്.
ഒന്നൊന്നായെണ്ണിത്തൊട്ടെണ്ണും പൊരുൾ എന്നത് ലൗകികമായ ദേദചിന്തകൾ തന്നെയാണ്. ദ്വൈതമായ ചിന്തകൾ വിട്ട് അദ്വൈതത്തെ തിരിച്ചറിയുക
എന്നത് മോക്ഷം അഥവാ ഈശ്വര സാക്ഷാൽക്കാരം തന്നെയാകുന്നു.
ഘടാകാശമഹാകാശന്യായം കൊണ്ട് ഇതിനെ വിശദീകരിക്കാറുണ്ട്. ഘടാകാശം കുടത്തിലെ ആകാശം. കുറേ കുടം ഉണ്ടെന്നു വെക്കുക.
അവയിലെല്ലാമുള്ളത് ആകാശം തന്നെ. എന്നാൽ കാണുന്നതോ കുടങ്ങൾ മാത്രവും. അത് പൊട്ടിയാൽ എല്ലാം ഏകമായ ആകാശത്തിൽ ലയിക്കുന്നു.
കുടങ്ങളുടയുമ്പോൾ മാത്രമാണ് എല്ലാം ഒന്നാണെന്നു (അദ്വൈതം) നാമറിയുക. ഇതു തന്നെയാണ് പരമ ജ്ഞാനം. എല്ലാത്തിലും മറഞ്ഞിരിക്കുന്ന
പൊരുൾ ഒന്നുതന്നെ. വേദാന്തികൾ താമരയിലയിലെ ജലബിന്ദു എന്ന പ്രതീകമുപയോഗിച്ചും ഇതു വിശദീകരിക്കാറുണ്ട്. തടാകത്തിലെ
താമരയിലയിലെ ഒരു വെള്ളത്തുള്ളി നോക്കുക. മരണത്തിന്റെ നേർത്ത കാറ്റിൽ അത് തടാകത്തിൽ ലയിച്ചാൽ പിന്നെ അതിന് സ്വതന്ത്രമായ
അസ്തിത്വമില്ല. ഒരർഥത്തിൽ അത് തടാകം തന്നെയായി മാറുന്നു. വെള്ളത്തുള്ളി ജീവാത്മാവും തടാകം പരമാത്മാവുമാണെങ്കിൽ വെള്ളം തടാകത്തിൽ
ലയിക്കുന്നതോടെ അത് പരമാത്മാവു തന്നെയായി മാറുന്നു. അഹം ബ്രഹ്മാസ്മി. ഞാൻ എന്റെ എന്ന ഭേദചിന്ത ഈശ്വര സാക്ഷാത്കാരം നേടുന്നതോടെ
ഇല്ലാതാവുന്നു.
ജലകണികപോലവേ തരളമെൻ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നിൽപ്പതും
എന്നു ഓ എൻ വി പറയുന്നതും (ഭൂമിക്കൊരു ചരമ ഗീതം) മറ്റൊന്നല്ല.
ദൈവത്തോടുള്ള പ്രാർഥനയാണ് ദൈവദശകമെങ്കിൽ (ആ ആവശ്യത്തിലേക്കായി എഴുതപ്പെട്ടതുമാണല്ലോ) അനുകമ്പാദശകത്തിന് മറ്റൊരു തലമുണ്ട്. അവിടെ ദൈവത്തിനപ്പുറം അനുകമ്പയെയാണ് മുഖ്യ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മാനുഷികമായ ഒരു വികാരത്തിന്റെ ഏറ്റവും ഉന്നത രൂപമായ
അനുകമ്പയെ ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഗുരു ചെയ്യുന്നത്. കേവലം ഈശ്വരപ്രാർഥനയ്ക്കപ്പുറം ഔന്നത്യം അതുകൊണ്ടു തന്നെ
അനുകമ്പാദശകത്തിനുണ്ട്. വേദാന്ത ചിന്തകൾക്കപ്പുറം അരൂപിയായ ദൈവത്തിനപ്പുറം എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന സഹജീവി
സ്നേഹത്തെ ഈശ്വരന്റെ സ്ഥാനത്തേക്കുയർത്തുന്നു എന്നതാണ് അനുകമ്പാദശകത്തിന്റെ സവിശേഷത. അനുകമ്പ എന്നത് വെറും സഹതാപമോ അനുതാപമോ അല്ല. അത് അഭേദചിന്തയിൽ നിന്നുയരുന്ന ഉദാത്തമായ മൂല്യബോധമാണ്. മറ്റൊരാളുടെ ദു:ഖത്തിൽ പങ്കു ചേരുകയല്ല
ആ ദു:ഖം തന്റേതാണെന്ന തിരിച്ചറിവാണത്.
(എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെൻ കൈയ്യുകൾ നൊന്തീടുകയാ-
ണെങ്ങോമർദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു, എന്ന് എൻ വി.)
മനുഷ്യനിൽ സഹജമായിട്ടുള്ള ഒരു വികാരത്തിന്റെ ഉദാത്തമായ, സംസ്കൃതീകരിച്ച രൂപത്തെ, ഒരു മൂല്യത്തെ ദൈവസ്ഥാനത്തേക്കു കൊണ്ടു വരുന്നു ഗുരു.
ഒരു കൽപ്രതിഷ്ഠ കൊണ്ട് വ്യവസ്ഥയെ വെല്ലു വിളിച്ച, പിന്നീട് സ്വന്തം മനസ്സാക്ഷിയെത്തന്നെ ദൈവമായിക്കണ്ട(കണ്ണാടി പ്രതിഷ്ഠ) ഗുരുവിനെ
സംബന്ധിച്ച് ഇതിൽ അസാധാരണമായി ഒന്നുമില്ല. ജീവിതത്തിന്റെ അർഥമെന്തെന്ന അന്വേഷണത്തിന് ഗുരു ആത്മാവിൽ നിന്നും കണ്ടെത്തുന്ന
ഉത്തരമാകുന്നു അനുകമ്പ. എന്നാൽ അതിന്റെ (അനുകമ്പാദശകം) മഹത്വം കാണാതിരിക്കുകയും കേവലമായ പ്രാർഥനയെ(ദൈവദശകം)
കേരളം കൊണ്ടാടുകയും ചെയ്തതെന്തു കൊണ്ടാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

മത്സ്യം

മത്സ്യം
പി പ്രേമചന്ദ്രന്‍
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.
മണല്‍ത്തരിയോളം പോന്നൊരു
മത്സ്യം
കടല്‍ത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു.
എന്ന നാല് വരികളുടെ വ്യാഖ്യാനമാണ് പിന്നീടുള്ള കാവ്യഭാഗം മുഴുവന്‍. ആ പോരാട്ടം എന്തിനു വേണ്ടിയാണ്? എങ്ങിനെയൊക്കെയുള്ളതാണ്? കവി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതാണ്.
മത്സ്യത്തെ തുടക്കത്തില്‍ തന്നെ മണല്‍ത്തരിയോടാണ് കവി സാദൃശ്യപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ചെറിയത് / നിസ്സാരമായത്/ എങ്കിലും കടല്‍ത്തിരയോട് ഏറെക്കാലമായി പൊരുതി നില്‍ക്കുന്നത് തുടങ്ങിയ ഭാവങ്ങള്‍ ഇതിലൂടെ വ്യക്തമാവുന്നു. ആ പോരാട്ടത്തിന്റെ ഗാംഭീര്യവും മാഹാത്മ്യവും കൂടി ഇതിലൂടെ വ്യഞ്ജിക്കുന്നു. സമന്മാര്‍ തമ്മിലുള്ള മത്സരമല്ലിത്. ദാവീദും ഗോലിയാത്തും പോലെ ഐതിഹാസികമായ മാനം ഈ പോരാട്ടത്തിനും കൈവരുന്നു. പടയാളികള്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി, പ്രപഞ്ചശക്തികളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളെ പെരുംപോരാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കടല്‍ത്തിര നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും മണല്‍ത്തരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള ആ പോരാട്ടം മത്സ്യത്തിനും ബാധകമാണ്. കടല്‍ത്തിരയോട് മത്സ്യം പോരടിക്കുന്നതും അതിനെ കീഴടക്കാനോ അതിന്റെ മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കാണോ അല്ല. ആ പോരാട്ടമാണ് മത്സ്യത്തിന്റെ ജീവന്റെ കാതല്‍. അതില്ലെങ്കില്‍ അവനില്ല. അതോടെ അവനും കടല്‍ത്തിരയുടെ ഭാഗം ആകും.
കടല്‍ത്തിരയും മത്സ്യവും തമ്മിലുള്ള ബന്ധവും സവിശേഷം ശ്രദ്ധിക്കെണ്ടാതാണ്. കടല്‍ മത്സ്യത്തിന് ഒരേ സമയം അതിന്റെ ആവാസസ്ഥാനവും എന്നാല്‍ തന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശത്രുവും ആണ്. മനുഷ്യസ്വാതന്ത്ര്യമാണ് മത്സ്യം പ്രധിനിധാനം ചെയ്യുന്നതെങ്കില്‍ കടല്‍ സമൂഹമാണ്, സമൂഹത്തിന്റെ പൊതു ബോധമാണ്. സ്വതന്ത്ര വ്യക്തി സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും ഭിന്നമായ വ്യക്തിത്വം അയാള്‍ക്കുണ്ട്. ഒപ്പം സമൂഹത്തിന്റെ പൊതു ബോധാവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലും ആണ് അയാള്‍. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ആ പൊരുതിനില്‍പ്പ് പ്രസക്തമാണ്. ആ നില്‍പ്പ് തന്നെ വിജയത്തിന് തുല്യമാണ്, അവര്‍ തമ്മിലുള്ള വൈരുധ്യം പരിഗണിച്ചാല്‍. കവി ഊന്നല്‍ നല്‍കുന്നത് 'ഒറ്റയ്ക്ക്' എന്ന നിലയ്ക്കാണ്. ഒറ്റപ്പെട്ട വ്യക്തിയും ബൃഹദാകാരം പൂണ്ട സമൂഹതാത്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തി പലപ്പോഴും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന ഈ നിലയാണ് അയാളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടങ്ങളെ ധീരോദാത്തമാക്കുന്നത്.
മത്സ്യത്തിന്റെ പോരാട്ടങ്ങളുടെ വഴികളുടെയും അവനെതിരായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും വിശദാംശങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍ ഉള്ളത്.
വേലിയേറ്റങ്ങളുടെ
വൈകുന്നേരങ്ങളില്‍
അവന്‍
എല്ലാ കൊടികള്‍ക്കും മുകളില്‍
ഒഴുക്കുകള്‍ ഉള്‍വലിയുമ്പോള്‍
എല്ലാ രഹസ്യങ്ങള്‍ക്കും അടിയില്‍.
കടല്‍ എന്ന പോലെ സമൂഹവും നിശ്ചലമല്ല. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സമൂഹത്തിലുമുണ്ട്. സാമൂഹികമായ വലിയ ചലനങ്ങള്‍ എല്ലാ വ്യക്തികളെയും അതിന്റെ തണലിലാക്കും. എന്നാല്‍ ആ സ്വാധീനത്തില്‍പ്പെടാതെ മാറിനില്‍ക്കുന്ന വ്യക്തികള്‍ ഉണ്ട്. ഒഴുക്കിനെതിരെയായിരിക്കും എപ്പോഴും അവര്‍ നീന്തുക. സമൂഹത്തെ ഒന്നാകെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ അത്തരം ചരിത്ര സന്ധികളില്‍പ്പോലും അവന്‍ എല്ലാ കൊടികളുടെയും തണലുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒരു പ്രസ്ഥാനത്തിനും കൊടിക്കും കീഴില്‍ അവന്‍ ഒതുങ്ങിയില്ല. ചെറുതെങ്കിലും ആന്തരികമായ വലിപ്പം കൊണ്ട് അവന്‍ കൊടികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നിന്നു. കൊടികള്‍ക്ക് കീഴില്‍ വിധേയരായി നിന്ന അനുയായികളെക്കാള്‍ പൊക്കം അപ്പോള്‍ അവനുണ്ടായിരുന്നു. ആകാശത്തോളം ഉയര്‍ന്ന തിരമാലകള്‍ക്ക് മുകളില്‍ ആയിരുന്നു അവന്‍ അന്നേരങ്ങളില്‍ സ്ഥാനം പിടിച്ചത്. വേലിയേറ്റത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ നിന്ന് അതിനൊപ്പം ഉയര്‍ന്നാണ് നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുന്നത്. വേലിയേറ്റങ്ങള്‍ സ്ഥായിയല്ല. ഒഴുക്കുകള്‍ ഉള്‍വലിയും. അപ്പോള്‍ അവശേഷിക്കുന്നവയിലും അവനെ കണ്ടെത്താന്‍ കഴിയില്ല. ചാരക്കണ്ണുകള്‍ അരിച്ചുപെറുക്കിയാലും രഹസ്യങ്ങളുടെ ആഴങ്ങളില്‍ ഒളിച്ച അവനെ കണ്ടെത്തുക പ്രയാസമാവും.
വലക്കണ്ണികള്‍ക്ക്
അവനോളം
ചെറുതാകാനായില്ല.
ചൂണ്ടക്കൊളുത്തുകള്‍ക്കു
അവനെപ്പോലെ വളയാനും.
വായ്ത്തലകള്‍ക്ക്
അവന്റെ വേഗവും കിട്ടിയില്ല.
മത്സ്യത്തിന്റെ സ്വാതന്ത്ര്യം നിഹനിക്കാനായി എന്തെന്ത് ആയുധങ്ങളാണ് ഒരുക്കൂട്ടിയത്. അവനെ കുടുക്കാനായി എങ്ങും വലകള്‍ ഉയര്‍ന്നു. പ്രലോഭനത്തിന്റെ രുചി ചുറ്റുംവിതറി ചൂണ്ടക്കൊളുത്തുകള്‍ തയ്യാറാക്കപ്പെട്ടു. വെട്ടിതുണ്ടുതുണ്ടാക്കാന്‍ വായ്ത്തലകള്‍ രാകിമിനുക്കി. എന്നാല്‍ ഇവയൊന്നും അവനെ ഒന്നും ചെയ്തില്ല. ഓരോ ഇടത്തും അവന്‍ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ വഴുതിമാറി. സ്വതന്ത്രനായ മനുഷ്യനെ വ്യക്തിയെ കുരുക്കാനായി പലതരത്തിലുള്ള വലകള്‍ സമൂഹം വിരിച്ചിരിക്കയാണ്. കുരുങ്ങിയാല്‍ എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയാത്തതാണ് പുതിയ വലക്കണ്ണികള്‍. പുതിയകാലത്ത് എല്ലാം നെറ്റ് അധിഷ്ടിതമാണ്. നമ്മളറിയാതെ ഇത്തരം നെറ്റ് വര്‍ക്കുകളും നമ്മളെ കുടുക്കിയിടും. അവ ഏതെങ്കിലും ഒരിടത്തല്ല. അതിന്റെ കണ്ണികള്‍ സര്‍വ്വവ്യാപിയാണ്. ഈ ആഗോള നെറ്റ് വര്‍ക്കുകള്‍ക്ക് പിടികൂടാന്‍ കഴിയാത്തത്രയും ചെരുതാവും അവനപ്പോള്‍. ചെറുതാവുക, ഉള്‍വലിയുക ഒരു യുദ്ധതന്ത്രവുമാണ്.
ചൂണ്ടക്കൊളുത്തുകള്‍ക്ക് അവനെ പിടികൂടാന്‍ കഴിയാത്തത് അവനോളം വളയാന്‍ അതിനു കഴിയാത്തത് കൊണ്ടാണ്. ചൂണ്ടയ്ക്ക് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ ചതിയുടെയും വഞ്ചനയുടെയും ആകൃതിയാനുള്ളത്. പ്രലോഭനങ്ങളെ മുന്‍ നിര്‍ത്തിയാണ് ചൂണ്ട പ്രവര്‍ത്തിക്കുന്നത്. നമ്മെ പ്രലോഭിപ്പിച്ച് ഇരകളാക്കാന്‍ അത് ഏതു വേഷവും സ്വീകരിക്കും. വിപണിയും കമ്പോള സംസ്‌കാരവും സ്വതന്ത്രരായ മനുഷ്യരെയാണ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരെ വശീകരിച്ച് തങ്ങളുടെ ശീതീകരിച്ച മുറികളിലെ അതിഥികളാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളും അവനു നേരെ പ്രയോഗിക്കപ്പെട്ടു. പക്ഷെ അതിന്റെ ഗതിവേഗം അവന് നിശ്ചയമുണ്ടായിരുന്നു. വെട്ടിവീഴ്താനാഞ്ഞ വായ്തലകളില്‍ നിന്ന് തന്റെ ഗതിവേഗം കൊണ്ട് അവന്‍ ഒഴിഞ്ഞു മാറി.
അവനുനേരെ പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും അവനെ ഇല്ലാതാകാന്‍ യത്‌നിച്ച സ്ഥാപനങ്ങളെയും പട്ടിക ഇവിടെയും തീരുന്നില്ല.
അവനെ
പരുന്തിന്‍ കണ്ണുകള്‍ക്ക്
കോര്‍ത്തെടുക്കാനോ
ഉപ്പുവയലുകള്‍ക്ക്
ഉണക്കിയെടുക്കാനോ
ധ്രുവങ്ങള്‍ക്ക്
മരവിപ്പിക്കാനോ കഴിഞ്ഞില്ല.
പരുന്തിന്‍ കണ്ണുകള്‍ക്ക് അവനെ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തും എത്ര അകലെ നിന്നും സൂക്ഷ്മമായി പിടിച്ചെടുക്കുന്ന കാഴ്ചയാണ് പരുന്തിനു. എല്ലാം കാഴ്ച്ചയുടെ, സൂക്ഷ്മമായ നിരീക്ഷണ വലയങ്ങളുടെ അകത്താക്കുന്ന, പുതിയ കാലത്തിന്റെ ചാരക്കണ്ണുകള്‍ അവനു നേരെ ഉണര്‍ന്നിരുന്നു. പരുന്ത് കാല്‍നഖങ്ങളിലാണ് മത്സ്യത്തെ കോര്‍ത്തെടുക്കുക. കവി പക്ഷെ കണ്ണുകള്‍ കൊണ്ട് കോര്‍ത്തടുത്തില്ല എന്നാണ് പറയുന്നത്. കണ്ണുകള്‍ കൊണ്ട് കാണുകയും പറന്നു താഴുകയും കാല്‍നഖങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ വേഗം മാത്രമല്ല കണ്ണുകള്‍ കൊണ്ട് കോര്‍ത്തെടുക്കുന്നതില്‍ ഉള്ളത്. എല്ലാവരും കാഴ്ച്ചയുടെ ഇരയായി മാറുന്ന പുതിയ കാലത്തിന്റെ രീതിശാസ്ത്രവും ഇവിടെയുണ്ട്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയൊക്കെയോ നിരീക്ഷണങ്ങളിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീതിദമായ കടന്നു കയറ്റമായി പക്ഷെ നാം ഈ നിരീക്ഷണ ക്യാമറകളുടെ സൂക്ഷ്മജാഗ്രതയെ തിരിച്ചറിയുന്നില്ല. അതുപോലെ ഉപ്പുവയലുകള്‍ക്ക് അവനെ ഉണക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ മറ്റൊരു വിപണനതലമാണ് ഉപ്പില്‍ ഉണക്കിയെടുക്കുക എന്നത്. ഉണങ്ങിയ മത്സ്യം അതിന്റെ പുറത്തുകാണുന്ന ശരീരം മാത്രമാണ്. അതിനെ അതാക്കിയ ചൈതന്യം, അതിന്റെ ഉള്‍ക്കരുത്തു അതിലില്ല. മനുഷ്യനെ ശരീരം മാത്രമായി ചുരുക്കുകയും അവന്റെ ആന്തരീകമായ ബലത്തെ ഇല്ലായ്മചെയ്യുകയും ആണ് പുതിയകാലം ചെയ്യുന്നത്. ധ്രുവങ്ങള്‍ ശ്രമിച്ചതും വേറൊന്നിനല്ല. ഉപ്പില്‍ ഉണക്കിയെടുക്കുന്നതിനു പകരം ശ്രമം മഞ്ഞില്‍ മരവിപ്പിക്കാനാണ് മുതിര്‍ന്നത് എന്ന് മാത്രം. ശരീരം മാത്രമാണ് ഇങ്ങിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നത്.
നക്ഷത്രങ്ങളും
അവതാരങ്ങളും
അവന്റെ
തലയ്‌ക്കോ വാലിനോ
മുകളിലൂടെ കടന്നു പോയി
എന്നെഴുതുമ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കപ്പുറം മതത്തിന്റെ സംഘടിത വലയങ്ങളും മത്സ്യത്തെ അതിനു കീഴില്‍ അമര്‍ത്താന്‍ ശ്രമിച്ചതിന്റെ ചരിത്രത്തിലേക്കാണ് കവി ദൃഷ്ടിപായിക്കുന്നത്. നക്ഷത്രങ്ങളും അവതാരങ്ങളും പ്രകടമായി മതസൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൃസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പിറവി ലോകത്തെ അറിയിച്ചുകൊണ്ട് ദൈവം ജ്ഞാനികള്‍ക്കു നല്കിയ അടയാളമായിരുന്ന, കിഴക്ക് പ്രത്യക്ഷപെട്ട ഒരു നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. ആ വഴികാട്ടി ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ യേശു പിറന്ന കാലിത്തൊഴുത്തില്‍ എത്തുകയും അവനെ ആരാധിച്ച്, അവനു കാഴ്ച ദ്രവ്യങ്ങള്‍ സമര്‍പിച്ചിട്ടു മടങ്ങിപോകുകയും ചെയ്യുന്നു. അനന്തവിശാലമായ പ്രപഞ്ചത്തില്‍ ഒന്നായ ഭൂമിയുടെ ആകാശത്തില്‍ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ വിന്യസിച്ചിട്ടുള്ളതെന്ന് ഖുര്‍ ആന്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാമാത്തെതാണ് മത്സ്യാവതാരം. ബ്രഹ്മസന്നിധിയില്‍ നിന്ന് വേദസംഹിതകള്‍ അപഹരിച്ച ഹയഗ്രീവന്‍ എന്ന അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്.
മതത്തിന്റെ പ്രഭാവലയങ്ങള്‍ മത്സ്യത്തിന്റെ തലയ്ക്കും വാലിനും മുകളിലൂടെ അവനെ സ്പര്‍ശിക്കാതെ കടന്നു പോയി. സ്വതന്ത്രനായ മനുഷ്യന് മേല്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മനുഷ്യ സ്വാതന്ത്രത്തെ നിഹനിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്നത് മതവും അതിന്റെ അനുശാസനങ്ങളും ആണ്. ചിന്തയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെട്ട സംഹിതകളെ അവിശ്വസിക്കുകയുംചെയ്ത ഒറ്റപ്പെട്ട മനുഷ്യരെ മതം എല്ലായ്‌പ്പോഴും വിചാരണ ചെയ്തിരുന്നു.
ഈ വിചാരങ്ങളുടെ തുടര്‍ച്ചതന്നെയാണ് അടുത്ത വരികളിലും കടന്നുവരുന്നത്.
അവന്‍
ഒരു കഥയിലും
പിടികൊടുത്തില്ല
ഒരു കണ്ണാടിയിലും
കാഴ്ചയായില്ല
ഒരു ചന്തയിലും നാണം കെട്ടില്ല.
കഥയും കണ്ണാടിയും ചന്തയും മനുഷ്യനെ വശീകരിക്കുന്ന ഉപാധികള്‍ തന്നെയാണ്. സ്വത്വബോധം ഉറച്ച മനുഷ്യര്‍ക്കല്ലാതെ അതിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറിനടക്കാന്‍ കഴിയില്ല. മത്സ്യം ഒരു കഥയിലും പിടികൊടുത്തില്ല. കഥകള്‍ മറ്റുള്ളവര്‍ക്ക് പിടികൂടാനുള്ള ഉപാധിയാവുന്നത് എപ്പോഴാണ്? കഥകള്‍ ഒന്നിനെ ശാശ്വതമാക്കാനുള്ള കുറുക്കു വഴികൂടിയാണ്. പക്ഷെ, അവ നിലനില്‍ക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒട്ട് അകന്നുമാണ്. കഥയാവുമ്പോള്‍ സത്യത്തില്‍ നിന്ന് കൂടിയാണ് നാം വഴിമാറുന്നത്. ഒറ്റയായും സ്വതന്ത്രമായും ജീവിച്ചിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നത് ആണ് പൊതു സാമൂഹിക ബോധത്തിന് പേടിക്കാനുള്ളത്. സാമൂഹികപ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയ വിപ്ലവകാരികളെ ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളില്‍ അഭിരമിക്കും. കഥകളില്‍ ജീവിക്കുക മറ്റൊന്നും പ്രവര്‍ത്തിക്കാനില്ലാതാവുമ്പോള്‍ ആണ്. ഗുണപാഠകഥകളെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ കഥകളില്‍ പിടികൊടുക്കാത്തതിനു മറ്റൊരു അര്‍ഥം കൂടി ലഭിക്കും. ആമയും മുയലും കുറുക്കനും സിംഹവും കാക്കയും പൂച്ചയും ഈച്ചയും എല്ലാം ഗുണപാഠകഥകളിലെ കഥാപാത്രങ്ങളായി എട്ടിലെ പശുക്കളെപ്പോലെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവരാണ്. കഥകളില്‍ വാഴ്തപ്പെടുക വ്യവസ്ഥയുടെ ഗുണപാഠങ്ങള്‍ക്ക് അപദാനമാവുന്നവരാണ്. മത്സ്യം പക്ഷെ കഥകളില്‍ മരവിച്ച് കാലങ്ങളോളം ഇരിക്കാനല്ല, മറിച്ച് തന്റെ പോരാട്ടത്തിന്റെ ജാഗ്രതയില്‍ സമകാലികമായി ജീവിക്കാനാണ് ശ്രമിക്കുന്നത്.
കണ്ണാടിയില്‍ കാഴ്ചയായില്ല എന്ന വരികള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്. എല്ലാം കണ്ണാടിക്കൂട്ടില്‍ അടച്ച കാഴ്ചകള്‍ മാത്രമാണ്. ടെലിവിഷന്‍ സെറ്റുകളുടെ കണ്ണാടി പ്രതലം മുതല്‍ ചില്ലുകൂടുകളിലെ കണ്ണാടിക്കാഴ്ചകള്‍ വരെ കവിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. കണ്ണാടി നിശ്ചിത അളവുള്ള ഒരു പരിധിയാണ്. എല്ലാം അത് അതിലേക്കു ചുരുക്കും. കഥകളില്‍ പറഞ്ഞപോലെത്തന്നെ യാഥാര്‍ഥ്യത്തിന്റെ, സത്യത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ് കണ്ണാടിയില്‍ ഉള്ളത്. അത് തോന്നലുകള്‍ മാത്രമാണ്. സത്യം അതല്ല. ആന്തരിക ബാലമല്ല അതില്‍ തെളിയുക. ബാഹ്യരൂപത്തിന്റെ വടിവുകളും ചുളിവുകളും ആണ് കാഴ്ചക്കാര്‍ അതില്‍ അന്വേഷിക്കുന്നത്. വലിയ സാമൂഹിക വിപ്ലവകാരികള്‍ പിന്നീട് കണ്ണാടികൂടുകളിലെ കാഴ്ച്ചമാത്രമായത് കേരളത്തിലെ സമകാലിക ചരിത്രത്തിലെയും ദുരന്തങ്ങളില്‍ ഒന്നാണ്. പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചു തകര്‍ക്കാന്‍ മുതിര്‍ന്നവരെപ്പോലും കേവലം കാഴ്ചപ്പണ്ടങ്ങളായി വേഷം കെട്ടിച്ച് കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ അടക്കാന്‍ കേരളീയ സമൂഹം തയ്യാറായി. കേവലം ഒരു കാഴ്ചവസ്തുവായി മാത്രം നില്‍ക്കാന്‍ പക്ഷെ മത്സ്യത്തിന് കഴിയുമായിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായി വരുന്ന 'ഒരു ചന്തയിലും നാണം കെട്ടില്ല' എന്ന വരിയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചന്തയെ കവി നാണം കെടാനുള്ള ഇടമായി കല്‍പ്പിക്കുന്നു. നാണവും മാനവും ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തിന്റെ അളവായി നാട്ടില്‍ പറഞ്ഞുവരുന്ന പ്രയോഗമാണ്. സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പുണ്ടാവുകയും അത് എന്തിനു മുന്നിലും അടിയറവെക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവരാണ് നാണം കെടാന്‍ നില്‍ക്കാത്തവര്‍. ചന്തയെ എന്നാല്‍ ഇതിന് നേരെ വിപരീതമായി നില്‍ക്കുന്ന യുക്തിയാണ് നയിക്കുന്നത്. പണം എല്ലാ നാണക്കേടിനെയും ഇല്ലാതാക്കും എന്നതാണ് ചന്തയുടെ രീതിശാസ്ത്രം. ഇത് അറിയുന്നതുകൊണ്ടുതന്നെ മത്സ്യം ചന്തയില്‍ നാണംകെടാന്‍ നിന്നില്ല. ചന്തയില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ച വലിയ മല്‌സ്യങ്ങളുണ്ട്. പുതിയ കാലം വില്പ്പനയുടെതാണ്. ഓരോരുത്തരും തന്നെ ത്തന്നെ പരസ്യപ്പെടുത്തുകയും വില്പ്പനയ്കായി അണിഞ്ഞൊരുങ്ങുകയും ചെയ്യുകയാണിവിടെ. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന, യോഗ്യതയും വിലയും ഉള്ള ടാഗുകള്‍ ഓരോരുത്തരുടെ കഴുത്തിലും ഉണ്ട്. പുറം പകിട്ടുകള്‍ തന്നെയാണ് അവിടെയും വിലയുടെ അടിസ്ഥാനം. ആന്തരികമായ ബലം, ശേഷി എന്നിവ ഈ മാര്‍ക്കറ്റില്‍ പരിഗണിക്കപ്പെടില്ല. ചെറുതുകള്‍ക്ക് യോജിച്ച ഇടമല്ല ചന്ത. പുതിയ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ അവരില്‍ അപമാനം മാത്രമേ നിറയ്ക്കുകയുള്ളൂ.
മത്സ്യത്തെ അപായപ്പെടുത്താന്‍ മുതിര്‍ന്ന ആയുധങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും എങ്ങിനെ അവനെ വീഴ്ത്താന്‍ കഴിഞ്ഞില്ല എന്ന്, അവയില്‍ നിന്ന് എങ്ങിനെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ടു എന്ന് പറഞ്ഞ രീതിയില്‍ നിന്നും ചെറിയൊരു വ്യത്യാസവും ആഖ്യാനത്തില്‍ ഇവിടെ കാണാം. അവ അവനെ വീഴ്ത്താന്‍ ആണ് ശ്രമിച്ചത് എങ്കില്‍ കഥയിലും കണ്ണാടിയിലും ചന്തയിലും അവന്‍ സ്വയം വീഴാതിരിക്കുകയാണ് ചെയ്തത്. ആത്മബോധമില്ലാത്ത മനുഷ്യര്‍ വീഴുന്ന പടുകുഴികളാണ് ഇവ. മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ മാത്രമല്ല ഇന്ന് നാം പരാജയപ്പെടുത്തപ്പെടുന്നത്. ഇക്കിളിപ്പെടുത്തിയാണ് പുതിയ ലോകം നമ്മെ കീഴ്‌പ്പെടുത്തുന്നത് എന്ന വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കൂടി ചതിക്കുഴികള്‍ ആണ്. പുറമേ അലങ്കരിക്കപ്പെട്ട ഈ കുഴികളുടെ യാഥാര്‍ഥ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ആയുധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാരുന്നതുപോലെ എളുപ്പവുമല്ല അത്.
കവിത മറ്റൊരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. നടന്നു കഴിഞ്ഞതില്‍ നിന്ന് നടന്നുകൊണ്ടിരിക്കുന്നതിലേക്കും നടക്കാനിരിക്കുന്നതിലേക്കും അത് ശ്രദ്ധിക്കുന്നു.
കടലിന്റെ
ഭ്രാന്തു പിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
ഓടിക്കൊണ്ടിരുന്നു
പിന്നില്‍
തന്നേക്കാള്‍ വേഗത്തില്‍
കടല്‍
ദഹിച്ചു ദഹിച്ചു വരുന്നത്
അറിയാതെ.
കടലിന്റെ ഭ്രാന്തു പിടിച്ച രക്തമെന്നത് സവിശേഷം ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഭ്രാന്തുപിടിച്ച രക്തം വര്‍ത്തമാന കാലത്തിന്റെ പ്രത്യക്ഷ ചിഹ്നം തന്നെ. പൊതു സമൂഹത്തെ കീഴ്‌പ്പെടുത്തിയ ഭ്രാന്തുകളെ ഇത് നമ്മെ ഓര്‍മ്മിപ്പിക്കും. പല തരത്തിലുള്ള ഭ്രാന്തുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ് സമകാലിക സമൂഹം. ഉപഭോഗാസക്തിയുടെ, കാമത്തിന്റെ, സ്വാര്‍ത്ഥതയുടെ ഭ്രാന്തുകള്‍, മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത വിധം സമൂഹത്തിന്റെ രക്തത്തില്‍ പെരുകിയിക്കുന്നു. ഈ ഭ്രാന്താണ് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിതമായ രോഗം. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തകളായും ദൃശ്യങ്ങളായും നമുക്കുചുറ്റും പെരുകുന്നത്. പൊതുസമൂഹമെന്ന കടലിന്റെ സിരകളിലൂടെ ഒഴുകുന്ന ഉന്മാദത്തിന്റെ രോഗാണുക്കള്‍ നിറഞ്ഞ രക്തം എല്ലാത്തിനെയും അതിനു കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മത്സ്യം അതില്‍ അലിഞ്ഞു ചേരുന്നില്ല. അത് ചുട്ടുപഴുത്ത ഒരു സൂചിപ്പൊട്ടുപോലെ അതിനെതിരായി നീന്തിക്കൊണ്ടിരുന്നു. രക്തത്തിന്റെയും ചുട്ടുപഴുത്ത സൂചിപ്പൊട്ടിന്റെയും നിറം ഒന്നുതന്നെയെങ്കിലും അവ വ്യത്യസ്തമായ സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍ ആണ്. സൂചി ഒന്നിലും അലിഞ്ഞുചേരാത്തതും എന്തിനെയും കീറി മുറിച്ചുപോകാന്‍ ത്രാണിയുള്ളതുമാണ്. മണല്‍ത്തരി കടലിനോട് പൊരുതുന്നത് പോലെയല്ല ഇത്, മണല്‍ത്തരി നിശ്ചലമാണെങ്കില്‍ സൂചിപ്പോട്ട് കടലിനെ കീറിമുറിച്ച് മുന്നോട്ടുപോവുകയാണ്. രണ്ടും നിസ്സാരവും ചെറുതുമെങ്കിലും ആദ്യത്തെ സാദൃശ്യത്തില്‍ നിന്ന് അവസാനത്തെ കല്‍പ്പനയിലേക്ക് എത്തുമ്പോള്‍ അതിനു വരുന്ന ചലനാത്മകത ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ശരീരത്തില്‍ കയറിയ സൂചി രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുമെന്ന വായനക്കാരുടെ അറിവ് ഈ പ്രയോഗത്തിന്റെ യുക്തിയെ അംഗീകരിക്കും. ചുട്ടുപഴുത്ത സൂചിപ്പോട്ട് ഏതു പ്രതിരോധത്തെയും കീറിമുറിച്ച് കടന്നുപോകാന്‍ ശേഷിയുള്ളതും ആണ്.
മത്സ്യത്തിന്റെ അപരാജിതമായ ചെറുത്തുനില്പ് ആവേശം പകരുന്നതാണ്. ധീരമായ ചെറുത്തുനല്‍പ്പുകള്‍ അര്‍ഹിക്കുന്ന കാവ്യനീതി അതിനു ലഭിക്കുമെന്ന് വായനക്കാര്‍ പ്രത്യാശിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മനുഷ്യരുടെ വിജയം, ആത്മാവിനെ പണയപ്പെടുത്താത്ത വ്യക്തിയുടെ അജയ്യത കവിതയെ ശുഭപര്യവസായി ആക്കും. ധീരതയെ മനസാകൊണ്ടുനടക്കുന്ന അധീരനായ വായനക്കാരന്/ ക്കാരിക്ക് അത് വ്യാജമായ തൃപ്തി നല്‍കും. എന്നാല്‍ അത് ആയുക്തികവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമായിരിക്കില്ല. കാലത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്ന കവിക്ക് വിജയത്തിന്റെ വ്യാജമായ പതാക എളുപ്പത്തില്‍ നാട്ടി കവിതയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് തന്നെ കവിയുടെ കാഴ്ച ഇപ്പോള്‍ മത്സ്യത്തേയും കടലിനെയും ഒരേ പോലെ കാണുന്നു. മത്സ്യം ഒഴിഞ്ഞുനടക്കുന്നതിന്റെയും പലതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ അവസാനിക്കുകയും, ഒരു ചലച്ചിത്രത്തിന്റെ അന്ത്യം പോലെ അത് അതിവിദൂര ദൃശ്യത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്യുന്നു. ആ വിദൂരക്കാഴ്ചയില്‍ പക്ഷെ നടുക്കുന്ന ദൃശ്യമാണ് കവിക്ക് ആസ്വാദകനെ കാട്ടിത്തരാനുള്ളത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്ന് സൂക്ഷ്മതയോടെ രക്ഷപ്പെട്ട് മുന്നിലോട്ടു കുതിക്കുന്ന മത്സ്യത്തിന് പിറകില്‍ കടല്‍ ദഹിച്ചുദഹിച്ച് വരികയാണ്. രണ്ട് പരാമര്‍ശങ്ങളും ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, കടല്‍ ദഹിച്ചുദഹിച്ച് വരുന്നു. രണ്ട്, പക്ഷെ മത്സ്യം അത് അറിയുന്നില്ല. കടലല്ല, കടലിലെ വെള്ളമല്ല ഒന്നിനെയും ദഹിപ്പിക്കുന്നത്. ദഹിപ്പിക്കുന്നത് തീയാണ്. ഒന്നിനെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ദാഹിപ്പിക്കുന്നതിലൂടെ നടക്കുന്നത്. അഗ്‌നിയുടെ രൗദ്രതയും കടലിന്റെ ശക്തിയും ഒരു കൊച്ചു മത്സ്യത്തിന് എതിരായി ഐക്യപ്പെടുന്നു. മുന്നിലെ തടസ്സങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ അറിയാതെ പിറകിലൂടെ ആഞ്ഞടിച്ചാണ് കടല്‍ നേരിടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കടല്‍ മത്സ്യത്തിന്റെ ആവാസ സ്ഥാനവുമാണ്. സ്വന്തം ആവാസ വ്യവസ്ഥ തന്നെ എതിരാവുന്ന, അതുതന്നെ തന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ ദുര്യോഗമാണ് മത്സ്യത്തിന് ഉണ്ടാവുന്നത്.
ചെറുതുകളുടെ പോരാട്ടങ്ങളുടെ ഫലശ്രുതി പ്രവചനാധീതമാണ്. അവയുടെ വിജയങ്ങള്‍ ചിലപ്പോള്‍ താത്കാലികമാവാം. ആസുരഭാവം പൂണ്ട പുതിയ സാമൂഹികവ്യവസ്ഥിതിയോട് അതിനു എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. എല്ലാത്തിനെയും വിഴുങ്ങാനും ചുട്ടുചാമ്പലാക്കാനും ഉള്ള കരുത്ത് ഇന്നത്തെ പുതിയ സാമൂഹിക സാമ്പത്തിക ശക്തികള്‍ക്കു ഉണ്ട്. ചെറുതുകള്‍ക്ക് പഴകാലത്തെപ്പോലെ നേരിട്ടുള്ള ശക്തികളോട് മാത്രം ഇന്ന് എതിരിട്ടാല്‍ പോരതാനും. വലിയ അടയാളങ്ങള്‍ അവശേഷിപ്പിച്ചവയാണ് ചരിത്രത്തില്‍ പക്ഷേ, ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. അവ നിര്‍വ്വഹിച്ച സാമൂഹിക ദൗത്യങ്ങളും ചെറുതല്ലായിരുന്നു. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാന്‍ പോലുമാകാത്തമട്ടിലാണ് ഇന്നത്തെ എതിരാളികളുടെ രൂപവും ഭാവവും. ചെറുതുകള്‍ക്ക് പുതിയ പോരിടങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പിക്കാനോ സ്വയം ശേഷിക്കാനോ കഴിയുമെന്ന് കവിക്ക് യാതൊരു ഉറപ്പുമില്ല.
മത്സ്യം കാവ്യചരിത്രത്തില്‍ നീന്തിത്തുടിക്കുന്നത് ഏതു പ്രസ്ഥാനവഴികളിലാണ് എന്നതിന് കവിതയിലെ പ്രയോഗ സവിശേഷതകളും അതിന്റെ ഘടനയും വിഷയസ്വീകരണവും തന്നെ തെളിവ്. ഉത്തരാധുനിക കാവ്യശീലങ്ങളുടെ കൃത്യമായ ലക്ഷണങ്ങള്‍ ഉദാഹരിക്കാന്‍ മലയാളത്തിലെ തികവുറ്റ മാതൃകകളിലൊന്നാണ് ഈ കൊച്ചുകവിത. ഘടനയിലെയും ഭാഷയിലെയും ലാളിത്യത്തില്‍ പൊതിഞ്ഞുവെച്ച ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് മത്സ്യത്തിന്റെ കാവ്യസ്വഭാവം. ഋജുവും എന്നാല്‍ സൂചിമുനയോളം കൂര്‍ത്തതുമാണ് കവിതയുടെ ഘടന. പ്രമേയത്തിന്റെ മര്‍മ്മങ്ങളില്‍ മാത്രമേ കവി സ്പര്‍ശിക്കുന്നുള്ളൂ. വലിച്ചുനീട്ടിയാല്‍ മഹാകാവ്യമാക്കാവുന്ന നമ്മുടെ തന്നെ ചരിത്രമാണ് മത്സ്യത്തിന്റെ പാശ്ചാത്തലം. കുറച്ചുപറയുക ഒരു കാവ്യലക്ഷണമാകുന്ന പ്രസ്ഥാനത്തിന് പക്ഷേ അവയില്‍ ഒന്നോ രണ്ടോ മാത്രകള്‍ മാത്രം മതി. കാവ്യശരീരത്തിലെ ധമനികളില്‍ മാത്രം കൈവിരലുകള്‍ വെക്കാന്‍ പുതുകവിത പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് ഇവിടെയും കവിക്ക് തുണ. കടലുപോലെ പരന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് പകരം തിളക്കവും ചൈതന്യവുമുള്ള, ജീവിതത്തിന്റെ തന്നെ രുചിയായ ചെറുമത്സ്യങ്ങളെപ്പോലുള്ള പ്രമേയങ്ങളാണ് അവര്‍ക്ക് പഥ്യം. വ്യാഖ്യാനത്തിന്റെ എല്ലാ അതിരുകളിലേക്കും വലിച്ചുനീട്ടാന്‍ പുതുകവിതയെ സമര്‍ത്ഥമാക്കുന്നത് അതിന്റെ തുറന്ന ആഖ്യാനമാണ്. കാഴ്ചയുടെ ഭാഷയാണ് പുതുകവിതയുടെ കാവ്യാദര്‍ശങ്ങളില്‍ മറ്റൊന്ന്. മത്സ്യം എഴുതപ്പെട്ടതും അത്യന്തം ദൃശ്യപരതയോട് കൂടിയാണ്. സമീപ, മധ്യസ്ഥ, വിദൂര ദൃശ്യങ്ങളിലൂടെ കവി മത്സ്യത്തിന്റെ കുതിപ്പും വഴുതിമാറലുകളും നമ്മെ കാട്ടിത്തരികയാണ്. കാഴ്ചയുടെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് തന്നെ പുതുകവിതകള്‍ കാഴ്ചയുടെ ശീലങ്ങളെ വിമര്‍ശിക്കുകയും പുറം കാഴ്ചകള്‍ നഷ്ടപ്പെടുത്തുന്ന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ആധികൊള്ളൂകയുംചെയ്യും. മത്സ്യത്തിലും ഈ തലം പ്രകടമാണ്. വലക്കണ്ണിയുടെയും ചൂണ്ടക്കൊളുത്തുകളുടെയും തിളങ്ങുന്ന വായ്ത്തലകളുടെയും പരുന്തിന്‍ കണ്ണുകളുടെയും സമീപദൃശ്യങ്ങളില്‍ നിന്ന് പൊടുന്നനെ സൂചിപ്പൊട്ടുപോലെ മുന്നിലേക്ക് കുതിക്കുന്ന കൊച്ചുമത്സ്യത്തിന് പിന്നില്‍ ദഹിച്ചുകൊണ്ട് ആഞ്ഞുയരുന്ന കടലിന്റെ അതിവിദൂരദൃശ്യമാണ് കവി കാട്ടിത്തരുന്നത്. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ കാഴ്ചയെ, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ 'മത്സ്യം'വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു.
പുതുകവിത ഗുണപാഠങ്ങളെ അടക്കം ചെയ്തല്ല നിര്‍മ്മിക്കപ്പെടുന്നത്. സാരോപദേശം മത്സ്യത്തിന്റെയും വഴിയല്ല. എങ്കിലും മത്സ്യം മുന്നോട്ടുവെക്കുന്ന ജീവിതാദര്‍ശം വായനക്കാരുടെ കണ്ണില്‍ തറക്കാതിരിക്കില്ല. 'ഏതിരുല്‍ക്കുഴിമേല്‍ ഉരുളട്ടെ വിടില്ല ഞാനീ രശ്മികളെ' എന്ന്! വായിക്കുമ്പോള്‍ കവിയോടൊപ്പം ജ്വലിക്കുന്ന വിവേകം മത്സ്യത്തിന്റെ പാരായണത്തിലും അനുഭവിക്കാം. കടലുപോലെ വിശാലവും ശക്തവും ആയ പൊതുബോധത്തിന് മുന്നില്‍ സ്വന്തം സ്വത്വത്തെ ഉറച്ചുപിടിക്കാന്‍ ഈ ലഘുകവിത നമ്മെ പ്രചോദിപ്പിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും ചതിക്കുഴികളിലും വീഴാത്ത മനുഷ്യസ്വാതന്ത്ര്യന്റെ തിളക്കം മത്സ്യത്തിന്റെ കുതിപ്പുകള്‍ നമ്മെ അനുഭവിപ്പിക്കും. ചെറുതെങ്കിലും പ്രതിരോധം തന്നെ ജീവിതമാകുന്നതിന്റെ അന്തസ്സാരം അത് നമുക്ക് പകര്‍ന്നുതരും. ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനപ്പെടുത്തലുകള്‍ ഉണ്ടെന്ന തിരിച്ചറിവ് ജീവിതം കൊണ്ട് ഉദാഹരിക്കുന്ന മത്സ്യം വായനക്കാരെ എക്കാലത്തും അങ്ങിനെയായി മാത്രം തുടരുന്നതില്‍ ലജ്ജിപ്പിക്കും.

2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച

സന്ദര്‍ശനം

സന്ദര്‍ശനം ചില ചിന്തകള്‍
 സന്ദര്‍ശനം സമ്യക്കായ ദര്‍ശനം കൂടിയാണ്. പെരുവഴിയമ്പലത്തില്‍ ഒന്നിച്ചുകൂടി പിരിയും പോലെ ഹൃസ്വമാണല്ലോ ജീവിതം. ഒന്നിച്ചിരിക്കലും പിരിയലുമാണ് സന്ദര്‍നത്തിലെ കേന്ദ്രാശയം. കൂടിച്ചേര്‍ന്നതിന് വേര്‍പിരിഞ്ഞേ പറ്റൂ. വാക്കുകള്‍ അപ്രസക്തമാവുന്ന, മൗനം വാചാലമാവുന്ന സന്ദര്‍ശന മുഹൂര്‍ത്തം. ജീവിതം പോലെ പകല്‍ വെളിച്ചം പൊലിയുന്നു എന്നാണു കവി പറയുന്നത്. ജീവിതത്തിന്റെ സന്ധ്യയെക്കുറിച്ചുള്ള സൂചന നമ്മുടെ മനസ്സില്‍ വരാം. പക്ഷേ കവി തന്റെ യൗവനത്തിലെഴുതിയ കവിതയില്‍ അത്തരമൊരര്‍ഥ സാധ്യത അപ്രസക്തമാണല്ലോ. അപ്പോഴിത് പ്രണയത്തിന്റെ സന്ധ്യയാവുന്നതാണ് യുക്തം. പ്രണയിനിയയുടെ നിശ്വാസം പോലും സംഗീതമായി അനുഭവപ്പെടുന്നു. പൊന്‍ചെമ്പകം പ്രണയത്തിന്റെ പ്രതീകമാണെന്നു നമുക്കറിയാം. ലീലയ്ക്ക് മദനനെ കണ്ടെത്താന്‍ സഹായകമായത് ചെമ്പകപുഷ്പഗന്ധമാണെന്നോര്‍ക്കുക. കറപിടിച്ച ചുണ്ടും കരിഞ്ഞുപോയ കരളും പ്രണയത്തിനു വന്നു ചേര്‍ന്ന അവസ്ഥാവിപര്യയത്തെ സൂചിപ്പിക്കുന്നു. മനസ്സിനെ ആര്‍ദ്രമാക്കുന്നത് കവിതയാണ്. അതു വറ്റിപ്പോയ മനസ്സ് വരണ്ടതായിത്തീര്‍ന്നിരിക്കുന്നു. വലയില്‍ കുരുങ്ങി ചിറകു നിവര്‍ത്താനാവാതെ പിടയുന്ന ഒരു പക്ഷിയുടെ ദൈന്യത പോലെ നിശ്ശബ്ദമായ ഒരു നിലവിളി തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വിദൂരമാണ്. അത് സമുദ്രംപോലെ ആഴമേറിയതാണ്. മനസ്സാകുന്ന നദി പ്രണയസ്മരണകളുടെ ആ സാഗരത്തിലേക്കു തന്നെയാണ് വീണ്ടും വീണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നത്. പൊന്‍ചെമ്പകം പൂത്തകരളും കനകമൈലാഞ്ചിനീരില്‍ തുടുത്ത വിരലും നെടിയകണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റു പൂത്ത മനസ്സിന്റെ ചില്ലകളും കുങ്കുമത്തരി പുരണ്ട ചിദംബരസന്ധ്യകളും പ്രണയത്തിന്റെ ഏറ്റവും മനോഹരമായ സൂചകങ്ങളായി മാറുന്നു. ഈ സന്ദര്‍ഭങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കവി സ്വീകരിച്ചിരിക്കുന്ന കാല്‍പനിക പദഭംഗി ശ്രദ്ധിക്കേണ്ടതാണ്. ഒരൊറ്റ സ്പര്‍ശം കൊണ്ട് കിനാവിനെ ചുരത്താന്‍,(പശുക്കുട്ടി സ്പര്‍ശം കൊണ്ടാണല്ലോ പാല്‍ ചുരത്തുന്നത്.) ഒരൊറ്റ നോട്ടം കൊണ്ട് മനസ്സിന്റെ ചില്ലകളെ പൂവണിയിക്കാന്‍(കാന്തം ആകര്‍ഷിക്കുന്നതാണല്ലോ) പ്രണയത്തിനല്ലാതെ മറ്റെന്തിനാവും? ചിദംബരം മനസ്സാകുന്ന ആകാശം തന്നെ. എന്റെ മനസ്സാകുന്ന ആകാശത്തിനു വര്‍ണ്ണശോഭ നല്‍കുന്ന സന്ധ്യയാകുന്നു നീ. കുങ്കുമം പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ചിഹ്നങ്ങളാണ്. നിന്റെ നെറ്റിയിലെ കുങ്കുമത്തരിയില്‍ നിന്നാണ് എന്റെ സന്ധ്യകള്‍ക്കു ഇത്ര വര്‍ണ്ണങ്ങള്‍ ലഭിച്ചത്. കാമുകനെ സംബന്ധിച്ച് തന്റെ എല്ലാ സൗന്ദര്യാനുഭവങ്ങളുടെയും അടിസ്ഥാനം പ്രണയമാണ്. അവിടെ നിശ്വാസം സംഗീതമായും നെഞ്ചിടിപ്പ് താളമായും മാറുന്നു. പ്രണയം വ്യക്തിക്ക് ഒരു മൂന്നാം കണ്ണ് നല്‍കുന്നു, അല്ലെങ്കില്‍ പുതിയൊരു കാഴ്ച നല്‍കുന്നു. വിരലിന് ഇത്ര വിശേഷണങ്ങള്‍ നല്‍കിയത് പ്രണയമാണ്. കനകമൈലാഞ്ചിനീരില്‍ തുടുത്ത വിരല്‍ എന്ന് ഇത്ര ദീര്‍ഘമായ വിശേഷണങ്ങള്‍ അധികം കവികകളില്‍ കാണില്ല.
കവിതയില്‍ പ്രണയാര്‍ദ്രമായ ഒരു ഭൂതകാലവും ആസുരമായ ഒരു വര്‍ത്തമാനകാലവുമുണ്ട്. നാഗരികവും പരുഷവുമായ ചിഹ്നങ്ങള്‍ കൊണ്ടാണ് വര്‍ത്തമാനത്തെ കവി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ദുഖിതനാണു കവി. മരണ വേഗത്തിലോടുന്ന വണ്ടികളും അവസാനമില്ലാത്ത അലച്ചിലുകളും മദ്യവും മദിരയും നിറഞ്ഞ നഗരത്തിലെ നരകരാത്രികളും വഴിയമ്പലങ്ങളും(വീട് നഷ്ടപ്പെട്ടവന്‍, ബഹിഷ്‌കൃതന്‍) ഇതിന്റെ സൂചനകളായി വരുന്നു. ഈ വേദനകളില്‍ നിന്ന് ഏകാകിതയില്‍ നിന്ന് മോചനം നേടാന്‍ ആര്‍ത്തമായ മനസ്സ് ഭൂതകാലത്തിലേക്ക്, ആ പ്രണയകാലങ്ങളിലേക്കു കുതിക്കുകയാണ്. വര്‍ത്തമാനകാലജീവിതത്തിന്റെ ഈ ഇരുട്ടില്‍ വെളിച്ചമാവുന്നത്, ഭ്രാന്തമായ അലച്ചിലില്‍ ഏക ആശ്വാസമായി മാറുന്നത് പ്രണയിനിയുടെ മുഖമല്ലാതെ മറ്റൊന്നല്ല. ഈ ജന്മത്തിനു മാത്രമല്ല, മറ്റു ജന്മങ്ങളിലേക്കു കൂടി നീളുന്ന സാന്ത്വനമാണ് പ്രണയം നല്‍കുന്നത്. അതു കൊണ്ടു തന്നെ നിന്നോടുള്ള കടപ്പാട് ഒരു നന്ദിവാക്കില്‍ ഒതുക്കാവുന്നതല്ല. അഴിമുഖം കടലും നദിയും സന്ധിക്കുന്ന സ്ഥലമാണല്ലോ. അഴിമുഖം ചുള്ളിക്കാടില്‍ ആവര്‍ത്തിച്ചു വരുന്ന ബിംബവുമാണ്. വേര്‍പാടിന്റെ, കരച്ചിലിന്റെ അഴിമുഖം എന്ന പ്രയോഗത്തിന് ഒരു അപൂര്‍വതയുമുണ്ട്. അതു കാണാതിരിക്കാനാണു കവിയുടെ പ്രാര്‍ഥന. പിരിയേണ്ട മുഹൂര്‍ത്തത്തിന്, യാത്രികര്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ എന്നു പ്രയോഗിക്കുമ്പോള്‍ ഒരു ദാര്‍ശനിക മാനം കൂടി കൈവരുന്നു. നിഴല്‍ എന്നതു തന്നെ ഇരുണ്ടതും അശുഭസൂചകവുമാണ്. രാത്രിയുടെ നിഴലുകള്‍ നമ്മള്‍ എന്ന പ്രയോഗത്തില്‍ കവി അനുഭവിക്കുന്ന നിസ്സഹായതയുടെയും നിരര്‍ഥകതയുടെയും പ്രതിഫലനം നാം തിരിച്ചറിയുന്നു.

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പ്രകാശം ജലം പോലെയാണ്‌

ഈ ലക്കം മലയാളം വാരികയില്‍ വന്ന ലേഖനം
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ പ്രകാശം ജലം പോലെയാണ് എന്ന കഥ മാജിക്കല്‍ റിയലിസത്തിന് മികച്ച ഉദാഹരണമായി പല നിരൂപകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ഹയര്‍ സെക്കന്ററി മലയാളം പാഠപുസ്തകത്തില്‍ അത് ഇടം പിടിച്ചിട്ടുമുണ്ട്. ആ കഥയിലൂടെയുള്ള ഒരു സഞ്ചാരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം പാഠപുസ്തകത്തില്‍ കഥചേര്‍ക്കുമ്പോള്‍ നിരുത്തരവാദപരമായി നടത്തുന്ന സെന്‍സറിങ്ങുകള്‍ കഥയുടെ ആത്മാവിനെ എങ്ങിനെ നശിപ്പിക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണവും.
ടോട്ടോ, ജോവല്‍ എന്നീ രണ്ടു കുട്ടികളാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. നല്ല ഗ്രേഡു വാങ്ങിയാല്‍ ബോട്ടുവാങ്ങിത്തരണമെന്ന നിര്‍ദ്ദേശം കുട്ടികള്‍ രക്ഷിതാക്കളുടെ മുന്നില്‍ വെക്കുന്നു. പുഴയോ കടലോ ഇല്ലാത്ത മാഡ്രിഡിലെ ഒരു അഞ്ചാം നില അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ഈ കുട്ടികളുടെ ആവശ്യം വിചിത്രമാണെങ്കിലും രക്ഷിതാക്കള്‍ അതെല്ലാം സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാര്‍ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളില്‍ കുട്ടികള്‍ ബള്‍ബുകള്‍ പൊട്ടിച്ച് അതില്‍ നിന്നും പുറത്തേക്കൊഴുകുന്ന പ്രകാശത്തില്‍ തോണിയിറക്കുന്നു. മറ്റൊരു ദിവസം അവരുടെ കൂട്ടുകാരായ രണ്ടു ക്ലാസ്സിലെ കുട്ടികള്‍ അവിടെയെത്തി ഈ കൃത്യത്തില്‍ പങ്കു ചേരുകയും ഒരേ സമയം എല്ലാവരും ഒന്നിച്ചു ബള്‍ബ് പൊട്ടിച്ചപ്പോഴുണ്ടായ പ്രകാശത്തിന്റെ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിക്കുകയും ചെയ്യുന്നു. ഇതാണ് കഥയുടെ ചുരുക്കം. മാര്‍ക്കേസിനെപ്പോലൊരു എഴുത്തുകാരന്റെ കഥ ചുരുക്കിപ്പറയുന്നതിന്റെ അനൗചിത്യം ഓര്‍ക്കായ്കയല്ല.
പ്രത്യക്ഷത്തില്‍ വിചിത്രമാണീ കഥ. ഇത്തരം വൈചിത്ര്യങ്ങള്‍ നമുക്ക് അപരിചിതമല്ല. നമ്മുടെ നാടോടിക്കഥകളും അനേകമായ ഐതിഹ്യങ്ങളും ഇത്തരം മാന്ത്രികസങ്കല്‍പ്പങ്ങള്‍ കൊണ്ട് സമ്പന്നമാണ്. സ്ഥലകാലങ്ങളുടെ അതിരുകളെ മായ്ചു കളഞ്ഞാല്‍ നമുക്കിത് മാന്ത്രികമല്ല, യാഥാര്‍ഥ്യം തന്നെയായി മാറും. കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ യുക്തിഭദ്രമായ ഒരു ഭാവനയും അയഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യമായി കാണാന്‍ കഴിയുന്ന ഒരു ഭാവനയും നമുക്കുണ്ട്. പണ്ട് എന്ന ഒരൊറ്റ വാക്കു കൊണ്ട് നാമതിന് അതിര്‍ത്തി നിശ്ചയിച്ച് യുക്തിഭദ്രമാക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ഇന്നലെ ഒരു രാജകുമാരന്‍ പറക്കും പരവതാനിയില്‍ സഞ്ചരിക്കുകയായിരുന്നു എന്നു വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രശ്‌നം പണ്ട് പണ്ട് ഒരു രാജകുമാരന്‍ എന്നു പറയുമ്പോഴേക്കും പരിഹരിച്ചു കഴിഞ്ഞു. പണ്ട് എന്നത് ഏത് അസാധ്യതകളെയും സാധ്യമാക്കുന്ന കാലമായി മാറുന്നു. ഈ പണ്ട് അതീത ഭൂതകാലമൊന്നും ആകണമെന്നില്ല. കാലത്തിന്റെ ഈ അതിര്‍ത്തികള്‍ മായ്ചുകളയാനായാല്‍ മാജിക്കല്‍ എന്നു വിശേഷിപ്പിക്കേണ്ടതില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ തന്നെയായി മാറും പലതും എന്നാണ് സൂചിപ്പിച്ചത്.
രണ്ടു ഭൂഖണ്ഡങ്ങള്‍ ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ കുടുംബം താമസിക്കുന്ന സ്‌പെയിനിലെ ഇടുങ്ങിയ അപ്പാര്‍ട്ടുമെന്റിനും അവര്‍ വിട്ടു പോന്ന കടല്‍തീരത്തുള്ള വീടിനും (ലാറ്റിനമേരിക്ക)ഈ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. കാര്‍ടജിനെ എന്ന തുറമുഖ നഗരത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ താമസിക്കുന്നത് യൂറോപ്യന്‍ പരിഷ്‌കൃത നഗരത്തിലാണെങ്കിലും അഞ്ചാം നിലയിലെ ഇടുങ്ങിയ ആ അപ്പാര്‍ട്ടുമെന്റ് അവരെ ശ്വാസം മുട്ടിക്കുന്നതാണ്. വിട്ടുപോന്ന ആ ഭൂഭാഗത്തിലേക്കു തിരിച്ചു ചെല്ലണമെന്ന കുട്ടികളുടെ തീവ്രമായ ആഗ്രഹം ഈ കഥയില്‍ മുഖ്യമാണ്. ഈ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ കൊളോണിയല്‍ ആധിപത്യത്തിന്റെ സൂചനയുണ്ട്. നഷ്ടപ്പെട്ട ഭൂപ്രദേശത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. അവര്‍ വളരെ മിടുക്കരായ കുട്ടികളൊന്നുമല്ല. എന്നാല്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ ടീച്ചറുടെ കസേരപോലും തട്ടിക്കൊണ്ടു വരാന്‍ മാത്രം നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തീവ്രാഭിനിവേശമായി, കൊണോണിയല്‍ കാലത്തോടുള്ള പ്രതിഷേധമായി, അവര്‍ വിട്ടുപോന്ന നാട്ടിലേക്കു തിരിച്ചു പോകാനുള്ള ആഗ്രഹത്തെ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരുടെ കളികളും സാഹസികതയുമെല്ലാം ഈ രണ്ടു ലോകങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളോടുള്ള പ്രതികരണമത്രെ.
ജീവിക്കാന്‍ നിര്‍ബന്ധിതമായ ഈ പരിഷ്‌കൃത ദേശത്തോടുള്ള പ്രതിഷേധവും അതിനു കാരണക്കാരായ രക്ഷിതാക്കളോടും വ്യവസ്ഥയോടുമുള്ള എതിര്‍പ്പും അവരുടെ പ്രവര്‍ത്തികളിലുണ്ട്. രക്ഷിതാക്കള്‍ സിനിമ കാണാന്‍ പോകുന്ന ബുധനാഴ്ചകളില്‍ അവര്‍ വീടിന്റെ സര്‍വാധികാരികളാവുന്നു. കൂടുതല്‍ സാഹസികമായ പുതിയ ലോകങ്ങളിലേക്ക് അവര്‍ സഞ്ചരിക്കുന്നു. സിനിമ കാണലിലൂടെ മുതിര്‍ന്നവരും മറ്റൊരു ലോകത്തെയാണ് തേടുന്നത്. രണ്ടു സിനിമകളുടെ പേരുകള്‍ മാര്‍കേസ് കഥയില്‍ സൂചിപ്പക്കുന്നുണ്ട്. ലാസറ്റ് ടാംഗോ ഇന്‍ പാരീസും ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സും. (സംവിധായകര്‍ യഥാക്രമം ബര്‍ട്ടുലൂച്ചി, ഗില്ലോ പൊന്റികോര്‍വോ!) രണ്ടും കലാപരമായ ഔന്നത്യമുള്ള സിനിമകള്‍. ഒരാള്‍ കാണുന്ന സിനിമയായാലും വായിക്കുന്ന പുസ്തകമായാലും അതയാളുടെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചന കൂടിയാണെന്നു വ്യക്തമാണല്ലോ. ആദ്യത്തെ സിനിമ ലൈംഗികത കൊണ്ട് വിവാദമായതാണ്. രണ്ടാമത്തേതാകട്ടെ അള്‍ജീരിയയുടെ ഐതിഹാസികമായ കോളനി വിരുദ്ധസമരവുമായി ബന്ധപ്പെട്ടതും. ഇവ മാര്‍കേസ് ഉപയോഗിച്ചത് വെറുതെയാവില്ല. ലൈംഗികതയുടെയും വിമോചനത്തിന്റെയും ലോകത്തിലേക്കു സിനിമയിലൂടെ സഞ്ചരിക്കുന്ന മുതിര്‍ന്നവര്‍ നഷ്ടപ്പെട്ട ഭൂതകാലത്തെ വിസ്മരിക്കാന്‍ ശ്രമിക്കുകയാണോ? അതോ ലൈംഗികതയും വിമോചനസ്വപ്നങ്ങളും നിറഞ്ഞ സിനിമകളിലൂടെ മറ്റൊരു ലോകം സൃഷ്ടിക്കുകയോ? ധ്വനിസാന്ദ്രമായ ഇത്തരമൊരു കഥയെ വിശകലനം ചെയ്യുമ്പോള്‍ തീര്‍പ്പുകളെക്കാള്‍ സാധ്യതകള്‍ക്കാണു പ്രാധാന്യംനല്‍കേണ്ടത്.
കുട്ടികള്‍ സാഹസികതയിലൂടെ അവര്‍ക്കു നഷ്ടമായ ഗൃഹാതുരത്വമാര്‍ന്ന കാര്‍ടജിനയിലെ ഭൂതകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ജലസമൃദ്ധി നിറഞ്ഞ, മോഹിപ്പിക്കുന്ന ആ പ്രദേശത്തെ തിരിച്ചു പിടിക്കാനുള്ള സാഹസവൃത്തികളാണല്ലോ കഥയുടെ കാതല്‍. കാര്‍ടജിനയിലെ ജലസമൃദ്ധിക്കതിരെ മാഡ്രിഡിലുള്ളത് ഷവറില്‍ നിന്നുള്ള അല്പ ജലമാണ്. അനന്തതയുടെയും സാഹസികതയുടെയും ഭാവനയുടെയും സാധ്യതകളായി ജലം ഇവിടെ പ്രത്യക്ഷപ്പെടുന്നു. പ്രകാശസമ്പന്നമായ പുതിയ ലോകത്തെ കുട്ടികള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചു ക്രമപ്പെടുത്തുന്നു. പ്രകാശത്തെ അവര്‍ ജലമാക്കി മാറ്റുന്നു.
അതിരുകളില്ലാത്ത അവരുടെ സാഹസികത ജെറാനിയം ചെടിച്ചട്ടിയില്‍ മൂത്രമൊഴിക്കുന്നതിലും സ്‌കൂള്‍പാട്ടിലെ വരികള്‍ മാറ്റിപ്പാടി ഹെഡ്മാസ്റ്ററെ കളിയാക്കുന്നതിലും ഒതുങ്ങുന്നില്ല. വിലക്കുകള്‍ ലംഘിച്ച് അവ മറ്റൊരു തലത്തിലേക്കെത്തുന്നതിന്റെ സൂചനകള്‍ ഇനിയുമുണ്ട്. അച്ഛന്റെ മദ്യം കട്ടുകുടിച്ചതിനെക്കുറിച്ച്, ടെലിവിഷനിലെ മുതിര്‍ന്നവര്‍ക്കായുള്ള പാതിരാപ്പടത്തിലെ ദൃശ്യങ്ങളെക്കുറിച്ച്, ഒഴുകി നടക്കുന്ന ഗര്‍ഭനിരോധന ഉറകളെക്കുറിച്ചെല്ലാമുള്ള സൂചനകള്‍ മറ്റെന്താണ്?
അയുക്തികമോ വിശദീകരണക്ഷമമല്ലാത്തതോ ആയ അനുഭവങ്ങള്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. അതാകട്ടെ ആ നാടിന്റെ സവിശേഷത കൂടിയാണ്. മലയാളികള്‍ മാര്‍കേസിനെ ഏറെ കൊണ്ടാടിയതിനു പിന്നില്‍ മാജിക്കല്‍ റിയലിസത്തോടുള്ള ഈയൊരഭിനിവേശം കൂടിയുണ്ട്. മാജിക്കല്‍ റിയലിസമെന്നത് ലാറ്റിനമേരിക്കയയുടെ കണ്ടു പിടുത്തമല്ല. അവരെ സംബന്ധിച്ച് അത് യാഥാര്‍ഥ്യം തന്നെയാണ്. ചെറിയൊരുദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം. പേഗന്‍ വിശ്വാസങ്ങളുടെ ശേഷിപ്പുകള്‍ യഥേഷ്ടമുള്ള നമ്മുടെ ഭാവനയുടെ സ്വാതന്ത്ര്യം യൂറോപ്യന് അപരിചിതമാണ്. കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ആസ്വാദനബോധമാണ് യാഥാര്‍ഥ്യം മാന്ത്രികം എന്നൊക്കെയുള്ള അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത്.
പേഗന്‍ വിശ്വാസധാരകളെ മുച്ചൂടും നശിപ്പിച്ച ഏകശിലാത്മകമായ യൂറോപ്യന്‍ ഭാവമണ്ഡലത്തിന് നമ്മുടെയോ ലാറ്റിനമേരിക്കയുടെയോ ഇത്തരം അനുഭവമണ്ഡലങ്ങളെ പ്രാകൃതമായോ വിചിത്രമായോ മാത്രമേ കാണാന്‍ കഴിയൂ. അതുകൊണ്ടാണ് അവരീ റിയലിസത്തെ മാജിക്കല്‍ ആക്കുന്നത്. ലാറ്റിനമേരിക്കയ്ക്ക് അത് മാജിക്കല്ല, അവരുടെ യാഥാര്‍ഥ്യം തന്നെയാണ്. പൂതപ്പാട്ടും യയാതിയും നാം മാന്ത്രിക കൃതികളായല്ല വായിക്കുന്നത്. നമുക്കത് യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന മറ്റൊരു യാഥാര്‍ത്ഥ്യമാണ്. മാടനും മറുതയും യക്ഷിയും ചാത്തനും ഈയടുത്തകാലം വരെ നമുക്കിടയിലെല്ലാമുണ്ടായിരുന്നു. ഇന്നും സൂക്ഷിച്ചൊന്നു നോക്കിയാല്‍ അവരെ കണ്ടെത്താനാവും. പിതൃക്കളായി വരുന്ന കാക്ക, വിരുന്നറിയിക്കുന്ന കാക്ക, മരണത്തിന്റെ സൂചന നല്‍കുന്ന കാലന്‍ കോഴി, ഒടി വിദ്യകള്‍, മന്ത്രിച്ച് ഊതല്‍, മരിച്ചു പോയവര്‍ ബാധകളായി വെളിച്ചപ്പെടല്‍, കരിനാക്ക്, കരിങ്കണ്ണ്, പൂച്ചയും ഗൗളിയും നല്‍കുന്ന ശകുനങ്ങള്‍ തുടങ്ങി എന്തെല്ലാം സങ്കല്പങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ചുറ്റപാടെന്നു ചിന്തിച്ചിട്ടുണ്ടോ? മാര്‍ക്കേസും ഇത്തരം ശകുനങ്ങളിലെല്ലാം ശക്തമായ വിശ്വാസം വെച്ചു പുലര്‍ത്തുന്നയാളാണെന്നതും ഓര്‍ക്കുക. ജനനം മുതല്‍ മരണം വരെയുള്ള അനേകം ചടങ്ങുകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ യുക്തിയുടെ കോലുകൊണ്ടല്ല നാമളക്കാറ്. തെയ്യത്തെയോ തിറയെയോ പടയണിയെയോ നാം സമീപിക്കുന്നത് ചരിത്രം,ഐതിഹ്യം, സൗന്ദര്യം, വിശ്വാസം ഇവയെല്ലാം കൂടിക്കലര്‍ന്ന ഒരു മനോഭാവത്തോടെയാവും. ഒരു നിരീശ്വരവാദിക്ക് വിശ്വാസമൊഴിച്ച് അതിലെ മറ്റു ഘടകങ്ങള്‍ സ്വീകരിക്കാം. എന്നാല്‍ പാശ്ചാത്യന് വിഢ്ഢിത്തം നിറഞ്ഞ കോമാളിക്കാഴ്ചകളായി തോന്നാനുള്ളസാധ്യത ഏറെയാണ്.
ലാറ്റിനമേരിക്ക പോലെ കൊളോണിയലിസം ഇത്രയധികം ചവിട്ടിമെതിച്ച ഭൂപ്രദേശമില്ല. തുടര്‍ന്നു വന്ന ഏകാധിപതികളായ ഭരണാധികളാകട്ടെ ആ തകര്‍ച്ച പൂര്‍ണ്ണമാക്കുകയും ചെയ്തു. കെട്ടുകഥകളെക്കാള്‍ വിചിത്രമായിരുന്നു പലഭരണാധികാരികളുടെയും ജീവിതം. സ്വന്തം മരണം അഭിനയിച്ച് അതു ജനം ആഘോഷിക്കുന്നതു കണ്ടപ്പോള്‍ അവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട വെനിസ്വേലന്‍ പ്രസിഡന്റ് വിന്‍സന്റ് ഗോമസ്, യുദ്ധത്തില്‍ നഷ്ടപ്പെട്ട കാല് സൂക്ഷിച്ചു വെച്ച് അധികാരത്തിലെത്തിയപ്പോള്‍ ആഘോഷപൂര്‍വം അതു സംസ്‌കരിച്ച സാന്താ ആന്നാ (പിന്നീട് സ്ഥാനഭ്രഷ്ടനായപ്പോള്‍ ജനങ്ങള്‍ കാല് വലിച്ചെടുത്തു പുറത്തിട്ടു. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഒരാശ്രിതന്‍ സൂക്ഷിച്ചു വെച്ച കാല് വീണ്ടും ഔദ്യോഗികമായി സംസ്‌കരിച്ചു.) തുടങ്ങി അനേകം ഏകാധിപതികളെക്കൊണ്ടു സമ്പന്നമാണ് ലാറ്റിനമേരിക്ക. അതുകൊണ്ടാണ് തങ്ങള്‍ എഴുതുന്നത് ഭാവനയല്ല യാഥാര്‍ഥ്യം തന്നെയാണെന്ന് മാര്‍ക്കേസ് പറഞ്ഞത്. ഡിക്ടേറ്റര്‍ഷിപ്പ് നോവല്‍ എന്ന പ്രസ്ഥാനം തന്നെ ലാറ്റിനമേരിക്കയിലുണ്ടായി. മാര്‍ക്കേസിന്റെ ഓട്ടം ഓഫ് ദ പാട്രിയാര്‍ക്ക്, അലെജോ കാര്‍പന്ത്യരുടെ റീസണ്‍സ് ഓഫ് സ്റ്റേറ്റ്, അഗസ്‌തോ റോ ബാസ്‌തോസിന്റെ ഐ ദ സുപ്രീം, മരിയാ വര്‍ഗാസ് യോസയുടെ ഫീസ്റ്റ് ഓഫ് ദ ഗോട്ട് തുടങ്ങി ഇത്തരം നോവലുകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്.
മാര്‍ക്കേസടക്കമുള്ള എഴുത്തുകാര്‍ കോളനിവല്‍ക്കരണത്താല്‍ ചൂഷണം ചെയ്യപ്പെട്ട, ഭാഷയുടെയും സംസ്‌കാരത്തിന്റെയും മേല്‍ കൈയേറ്റം ചെയ്യപ്പെട്ട, ഏകാധിപതികളുടെ ദീര്‍ഘകാല ഭരണത്തില്‍ ഭീതിയിലുറഞ്ഞു പോയ ലാറ്റിനമേരിക്കയുടെ സന്തതികളാണ്. കോളനീകരണം കൊണ്ട് ഭൗതികമായി ദരിദ്രമാക്കപ്പെട്ടെങ്കിലും അതിനെതിരെ നിര്‍ത്താന്‍ തങ്ങളുടെ മാനസിക ലോകങ്ങള്‍, ഭാവനാമണ്ഡലങ്ങള്‍ അത്രമേല്‍ സമ്പന്നമാണെന്ന കാഴ്ചപ്പാട് മാര്‍ക്കേസ്, ജോര്‍ജ് അമാദോ, ഇസബെല്‍ അലന്‍ഡേ തുടങ്ങി അനേകം ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടാണ് മാജിക്കല്‍ റിയലിസം കോളനീകരണത്തിനെതിരായ, യൂറോപ്പിന്റെ ശാസ്ത്രീയവും യുക്തിയിലധിഷ്ഠിതവുമായ ആസ്വാദനബോധത്തിനെതിരായ പ്രതികരണമാണെന്നു വിശേഷിപ്പിക്കപ്പെടുന്നതും.
ഇത്തരം ആശയങ്ങളെ ഉറപ്പിക്കുന്ന തരത്തിലാണ് കഥ അവസാനിക്കുന്നതും. ഈ വാക്യം നോക്കുക.. സ്‌പെയിനില്‍ പൊളളുന്ന വേനലും മഞ്ഞും കാറ്റുമുള്ള നദിയോ കടലോ ഇല്ലാത്ത, പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണ് ഇതു നടന്നത്. അപ്പോള്‍ എന്താണീ പ്രകാശത്തില്‍ തുഴയുന്ന ശാസ്ത്രം? പ്രകാശത്തില്‍ തുഴയുന്നത് നമ്മുടെ സാമാന്യയുക്തിക്കു വഴങ്ങുന്നതല്ല. യുക്ത്യധിഷ്ഠിതമായ സമീപനമാണല്ലോ ശാസ്ത്രത്തിന്റേത്. ഉപരിതലങ്ങളേക്കാള്‍ ആഴങ്ങള്‍ പ്രധാനമായ മറ്റൊരു ലോകം സൃഷ്ടിക്കാന്‍ മാനസികവ്യാപാരങ്ങള്‍ക്ക്, അതിന്റെ വന്യഭാവനകള്‍ക്കു കഴിയുമെന്നും അത് യുക്തിയുടെ നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്ത മറ്റൊരു ശാസ്ത്രം തന്നെയാണെന്നുമുള്ള സൂചനയല്ലേ ഈ കഥാന്ത്യം? പ്രകാശത്തില്‍ തുഴവള്ളമിറക്കുന്ന ശാസ്ത്രത്തില്‍ പ്രാവീണ്യമില്ലാത്ത മാഡ്രിഡ് എന്ന വിശേഷണം മറ്റെന്താണ്? മാഡ്രിഡിന് അന്യമായ ഈ ശാസ്ത്രം ലാറ്റിനമേരിക്കന്‍ മനസ്സിന് സ്വാഭാവികമാണ്.
കടല്‍ ആഴം നിറഞ്ഞ നിഗൂഢതകളെ ഉള്ളില്‍ പേറുന്ന മാന്ത്രികലോകമാണ്. ഈ പാതാളലോകം നമുക്കും പരിചിതമാണല്ലോ. ഉപരിപ്ലവവും മടുപ്പിക്കുന്നതുമായ യാഥാര്‍ഥ്യത്തിന്റെ അടയാളമായ കരയ്‌ക്കെതിരെ(മാഡ്രിഡ്-യൂറോപ്പ്) നിഗൂഢതകള്‍ ഉള്ളില്‍പേറുന്ന ജലത്തിന്റെ, കടലിന്റെ മാന്ത്രികലോകമല്ലേ (കാര്‍ടജിന-ലാറ്റിനമേരിക്ക)മാര്‍ക്കേസ് മുന്നോട്ടു വെക്കുന്നത്? അവയെല്ലാം കഥയുടെ ഭാവമണ്ഡലത്തെ നിര്‍ണ്ണയിക്കുന്നതില്‍ സവിശേഷ പങ്കു വഹിക്കുന്നുണ്ട്. മാഡ്രിഡിനെയും കാര്‍ടജിനയെയും വേര്‍തിരിക്കുന്നത് പ്രകാശത്തില്‍ തുഴയാനുള്ള കഴിവാണെന്ന കാര്യം പ്രസക്തമാണ്.
ഇവിടെ മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ കോളണിവല്ക്കരിക്കപ്പെട്ട ജനതയെ പ്രാകൃതരായി, അപരിഷ്‌കൃതരായി ആണ് ചിത്രീകരിച്ചത്. കൊളോണിയല്‍ ആധുനികത കോളനി രാജ്യങ്ങളിലെ നാടോടിയായ എല്ലാ ജ്ഞാനങ്ങളെയും പരിഹാസ്യമായാണ് കണ്ടത് എന്നതും ശ്രദ്ധിക്കുക. എന്നാല്‍ പോസ്റ്റ് കൊളോണിയല്‍ വ്യവഹാരങ്ങളുടെ ഒരു സവിശേഷത കോളനിരാജ്യങ്ങളിലെ എഴുത്തുകാര്‍ അവരുടെ ഭാവനയുടെ മാന്ത്രികതയെ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ്. മറ്റൊരര്‍ഥത്തില്‍ എഴുത്തിലൂടെ അവര്‍ തങ്ങളുടെ പഴയ യജമാനന്മാരെ പരാജയപ്പെടുത്തുന്നു എന്നും പറയാം. പാശ്ചാത്യനു നഷ്ടമായ മാന്ത്രികമായ ഭാവനയാണ് കോളനി രാജ്യങ്ങളുടെ കരുത്ത്. ഇനി കഥയിലെത്തുമ്പോള്‍ പ്രകാശത്തില്‍ തുഴയാനുള്ള സവിശേഷമായ സിദ്ധി കൈമുതലായ ടോട്ടോവും ജോവലും അതിജീവിക്കുകയും മറ്റുള്ള കുട്ടികള്‍ മുങ്ങിമരിക്കുകയും ചെയ്യുന്നു എന്നാണോ കഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നത്? തീര്‍ച്ചയായും യുക്തിയുടെ അളവു കോല്‍ കൊണ്ട് ഈ കഥയെ സമീപിക്കാനാവില്ല. ഇതുയര്‍ത്തുന്ന അനേകം ചോദ്യങ്ങളുണ്ട്. കഥാന്ത്യത്തിലും ചില ചോദ്യങ്ങള്‍ നമ്മെ മഥിക്കാതിരിക്കില്ല. എന്തു കൊണ്ട് സുരക്ഷിതത്വത്തിനായുള്ള മുങ്ങല്‍ ഉപകരണങ്ങള്‍ അവര്‍ വാങ്ങി? ജറാനിയത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കവേ അനശ്വരതയിലേക്കു നീങ്ങുന്ന മറ്റു കുട്ടികളെക്കുറിച്ചുള്ള സൂചന മുന്നോട്ടു വെക്കുന്നതെന്താണ്? കോളണിവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളുടെ ഭാവനാത്മകമായ വിജയമാണോ?
ഇനി മറ്റൊരു കാര്യം ആഖ്യാനത്തിലെ സവിശേഷതയാണ്. കുട്ടികളുടെ അതിശയകരമായ സാഹസത്തിനു കാരണമായി പറയുന്നത് പ്രകാശം ജലം പോലെയാണെന്ന് കുട്ടികളോട് ആഖ്യാതാവ് പറഞ്ഞതാണ്. അതും ഒരു സെമിനാറില്‍ വെച്ച്. ഒന്നു പ്രത്യക്ഷപ്പെട്ടു പിന്നെ മറഞ്ഞിരിക്കുന്ന ആഖ്യാതാവിന്റെ ആ ഒരൊറ്റ വാക്യമാണ് കുട്ടികളെ ഭാവനയുടെ മറ്റൊരു ലോകത്തേക്കുതുഴയാന്‍ പ്രേരണയായും. അതാണീ കഥയിലെ മറ്റൊരു ചാരുതയും. കുട്ടികളുടെ ഈ ഭാവനാസഞ്ചാരത്തെക്കുറിച്ച് അച്ഛനമ്മമാര്‍ അജ്ഞരാണെന്ന കാര്യം കഥയില്‍ വളരെ വ്യക്തമായുണ്ട്. ഈ ആഖ്യാതാവാകട്ടെ കുട്ടികളെ കടത്തിവെട്ടുന്ന ഭാവനയ്ക്കുടമയുമാണ്. അത് എഴുത്തു കാരനല്ലാതെ മറ്റാരാണ്? ഇതു പറയാന്‍ കാരണം സെമിനാറിലെ വിഷയമാണ്. വീട്ടുപകരണങ്ങളിലെ കവിത എന്ന വിഷയം നോക്കുക. സാമാന്യ യുക്തിയെ കൊഞ്ഞനം കുത്തുന്ന ഈയൊരു പ്രയോഗം കഥയ്ക്കു നല്‍കുന്ന സവിശേഷ തലമുണ്ട്. നിര്‍ജീവമായ വീട്ടുപകരണങ്ങളിലെ കവിതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇത്തരമൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും കുട്ടികളുടെ ഈ ഭാവനാസഞ്ചാരത്തിനു കാരണക്കാരനും അവരുടെ സാഹസികാനുഭവങ്ങളുടെ സാക്ഷിയും ആഖ്യാതാവുമാകാന്‍?
ഈ കഥയിലെ പലസംഭവങ്ങളും വെട്ടിമാറ്റിയ തരത്തിലാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് കഥയോടു ചെയ്യുന്ന നീതികേടാണുതാനും. രക്ഷിതാക്കള്‍ ബുധനാഴ്ചകളില്‍ സിനിമ കാണാന്‍ പോകുന്നതിനെക്കുറിച്ച് കഥയില്‍ സൂചനയുണ്ട്. ആ സിനിമകളുടെ പ്രസക്തിയെക്കുറിച്ചും നാം സൂചിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ആ രണ്ടു സിനിമകളുടെ പേരും ഒഴിവാക്കിയിരിക്കുന്നു. ആ കുട്ടികളുടെ സാഹസികവൃത്തികളെക്കുറിച്ചു പറയുമ്പോള്‍ അച്ഛന്റെ ബ്രാണ്ടി കട്ടുകുടിച്ചത്, ഒഴുകുന്ന ടെലവിഷനിലെ മുതിര്‍ന്നവര്‍ക്കായുള്ള പാതിരാപ്പടത്തിലെ ദൃശ്യങ്ങള്‍ എന്നതില്‍ മുതിര്‍ന്നവര്‍ക്കായുള്ള എന്ന വിശേഷണം, ഒഴുകി നടക്കുന്ന ഗര്‍ഭനിരോധന ഉറകളെക്കുറിച്ചുള്ള സൂചന ഇവയെല്ലാം തന്നെ എഡിറ്റു ചെയ്തു മാറ്റിയിരിക്കുന്നു. മാര്‍ക്കേസിനെപ്പോലൊരാളുടെ കഥകളില്‍ നടത്തുന്ന ഇത്തരം വെട്ടിമാറ്റലുകള്‍ കഥയുടെ ഭാവതലത്തില്‍ ഉണ്ടാക്കുന്ന കോട്ടം ചെറുതല്ല. ഏറ്റവും പ്രധാനപ്പെട്ടതും കഥയുടെ മര്‍മ്മത്തെ തിരിച്ചറിയാന്‍ കഴിയുന്നതുമായ അവസാന വാക്യത്തില്‍ ഒരൊറ്റ കോമ കൊണ്ടു അര്‍ഥം നഷ്ടപ്പെടുന്നതും നമുക്കു കാണാം. സാഹിത്യലോകത്തില്‍ (2014 സെപ്റ്റംബര്‍ ഒക്ടോബര്‍) വന്ന ചന്ദ്രമതിയുടെ വിവര്‍ത്തനത്തെയാണ് പാഠപുസ്തക സമിതിക്കാര്‍ ആശ്രയിച്ചിട്ടുള്ളത്. സാഹിത്യ ലോകത്തിനു പറ്റിയിരിക്കാവുന്ന അനാവശ്യമായി ഒരു കോമ ചേര്‍ത്ത പിഴവ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു. സ്‌പെയിനില്‍ പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത, പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന, ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണ് ഇത് നടന്നത്. ഈ വരിയില്‍ തുഴഞ്ഞു നടക്കുന്ന എന്നതിനു ശേഷം കോമ വന്നതോടെ അത് സ്ഥലത്തിന്‌റെ വിശേഷണമായി മാറി. സത്യത്തില്‍ പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം എന്നാണ് മാര്‍ക്കേസ് ഉദ്ദേശിച്ചത്. ഇതിന്റെ പ്രാധാന്യം നാം നേരത്തേ സൂചിപ്പിച്ചതാണ്.
വരണ്ടയാഥാര്‍ഥ്യത്തിന്റെ അടയാളമായ മാഡ്രിഡിനെതിരെ ജലസമൃദ്ധവും നിഗൂഢതകളെ ഉള്ളില്‍ പേറുന്നതുമായ കാര്‍ത്തജീനയെയാണല്ലോ മാര്‍ക്കേസ് മുന്നോട്ടു വെക്കുന്നത്. മാഡ്രിഡിലെ ആളുകളെ ക്കുറിച്ചു പറയുമ്പോള്‍ കരയില്‍ പെട്ടു പോയ, അഥവാ കടലിനെക്കുറിച്ചറിയാത്ത എന്ന വിശേഷണം നിസ്സാരമായി ഒഴിവാക്കപ്പെടേണ്ടതല്ല. ചന്ദ്രമതിയുടെ വിവര്‍ത്തനത്തിലും അത് കാണുന്നില്ല. ജെറാനിയം ചെടിച്ചട്ടിയില്‍ മൂത്രമൊഴിച്ച, സ്‌കൂളിലെ പാട്ടിന്റെ വരികള്‍ മാറ്റിപ്പാടി ഹെഡ്മാസ്റ്ററെ കളിയാക്കിയ പപ്പായുടെ കുപ്പിയില്‍ നിന്ന് ഒരു ഗ്ലാസ്സ് ബ്രാന്‍ഡി അടിച്ചുമാറ്റിയ നിമിഷങ്ങളില്‍ അവര്‍ അനശ്വരരായിത്തീര്‍ന്നിരുന്നു എന്ന ചന്ദ്രമതിയുടെ വിവര്‍ത്തനത്തില്‍ നിന്ന് നിമിഷങ്ങളില്‍ അവര്‍ അനശ്വരരായിത്തീര്‍ന്നിരുന്നു എന്ന മനോഹരമായ വാക്യഭാഗം വെട്ടിമാറ്റിയതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. കുട്ടികള്‍ക്കു മാത്രം സാധ്യമാവുന്ന ഇത്തരം കൃത്യങ്ങളിലൂടെ അനശ്വരതയിലേക്കുയര്‍ത്തപ്പെട്ട നിമിഷമെന്ന വിശേഷണത്തിനു ലഭിക്കുന്ന അധികമാനം വാക്കുകള്‍ കൊണ്ടു വിശദീകരിക്കാനാവാത്തതാണ്.
നോബല്‍ സമ്മാനിതനും മലയാളികള്‍ക്കു പ്രിയങ്കരനുമായ ഒരെഴുത്തുകാരന്റെ കഥ കൗമാരക്കരായ കുട്ടികള്‍ക്കു പഠിക്കാന്‍ കിട്ടുന്നത് സൗഭാഗ്യമാണ്. എന്നാല്‍ അതിനെ വികലമായി ചെത്തിയൊതുക്കുന്നതും സെന്‍സര്‍ ചെയ്യുന്നതും മഹാന്മാരായ എഴുത്തുകാരോടു ചെയ്യുന്ന കൊടിയ അനീതിയും.

ചില ശാകുന്തള ചിന്തകള്‍ - ബൈജു. കെ പി

ചില ശാകുന്തള ചിന്തകൾ
ബൈജു. കെ പി
വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിൽ പ്രധാനമാണ്‌ ശാകുന്തളോപാഖ്യാനം. ശൈശവത്തിൽ മാതാപിതാക്കളാലും യൗവ്വനത്തിൽ ഭർത്താവിനാലും പരിത്യക്തയായ ശകുന്തളയുടെ ജീവിതത്തിലെ ആവർത്തിച്ചുള്ള വിഷമതകൾ മറ്റൊരു വീക്ഷണത്തിൽ ഒരു ജനപ്രിയ ദുരന്ത നായികയുടെ പരിവേഷമാണ്‌ അവൾക്ക് പകർന്നു നല്കുന്നത്. അതുകൊണ്ടു തന്നെയാകണം പലരാൽ പലവിധത്തിൽ പറയപ്പെട്ട പലപല ശകുന്തളമാർ ഉണ്ടാകുന്നതും. മൂലകൃതിയിൽ വ്യാസരും അഭിജ്ഞാന ശാകുന്തളത്തിൽ കാളിദാസനും ശ്രീ മഹാഭാരതം കിളിപ്പാട്ടിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്ന ശകുന്തളയുടെ ചിത്രങ്ങൾ വ്യത്യസ്തമായതുകൊണ്ടുതന്നെയായിരിക്കണം ജനമനസ്സുകളിൽ ഇവയെല്ലാമിടകലർന്ന ശാകുന്തളങ്ങൾ പ്രചാരം നേടിയിരിക്കുന്നത്.
വ്യാസഭാരതത്തിൽ ശകുന്തളോപാഖ്യാനം ആരംഭം, ദുഷ്യന്തന്റെ നായാട്ട്, കണ്വതപോവന വർണ്ണന, മേനകാപ്രേഷണം, ശകുന്തളയുടെ ജനനകഥ, ശകുന്തളയുടെ ഗാന്ധർവ്വവിവാഹം, ശകുന്തളാസ്വീകാര്യം എന്നീ ഭാഗങ്ങളായി 327 ശ്ളോകങ്ങളിലായാണ്‌ ശകുന്തളോപാഖ്യാനം വികസിക്കുന്നത്. അഭിജ്ഞാന ശാകുന്തളത്തിലാകട്ടെ ഏഴ് അങ്കങ്ങളിലായി 194 ശ്ളോകങ്ങളും സംഭാഷണങ്ങളുമാണുള്ളത്. എഴുത്തച്ഛന്റെ ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ 300 ഈരടികളിലായാണ്‌ ശകുന്തളയുടെ കഥ പൂർത്തിയാകുന്നു.
മേനകയുടേയും വിശ്വാമിത്രന്റേയും മകളായി പിറന്ന് ശകുന്തങ്ങൾ പരിപാലിച്ച് കണ്വൻ പോറ്റിയ ശകുന്തളയുടെ വളർച്ചയിൽ ദുഷ്യന്തന്റെ (ശ്രീ മഹാഭാരതം കിളിപ്പാട്ടിൽ മാത്രം ദുഷ്ഷന്തൻ)രംഗപ്രവേശം വരെ ശാന്തമായ നീരൊഴുക്കുപോലെയാണ്‌. ഇവയിലെല്ലാം മൃഗയാ വിനോദത്തിനായാണ്‌ രാജാവ് വനപ്രവേശം നടത്തുന്നത്. നാഗരികലോകത്തിന്റെ ശല്യപ്പെടുത്തലുകളില്ലാത്ത സ്വൈര്യജീവിതസ്ഥാനങ്ങളായ മഹാ വനങ്ങളിലേക്കുള്ള രാജാവിന്റേയും രാജസേനയുടേയും കടന്നുകയറ്റം മറ്റൊരർഥത്തിൽ ശകുന്തളയുടെ സ്വച്ഛജീവിതത്തിന്റെ തകർച്ചകൂടിയാണ്‌. വനനിശ്ശബ്ദതയിലുയരുന്ന ശബ്ദകോലാഹലങ്ങൾ നഗരശീലങ്ങളുടെ അധിനിവേശവും ആശ്രമവിശുദ്ധിയുടെ തകർച്ചയുമാണ്‌.
ഇങ്ങനെ കാടിനെ കൊന്നുമുടിച്ച് മുന്നോട്ടു പോകുന്ന ദുഷ്യന്തൻ ശാന്തസുന്ദരമായ കണ്വാശ്രമം കണ്ട് അവിടത്തെ പ്രകൃതി മനുഷ്യ സമന്വയത്തിൽ അതിശയിക്കുന്നു. നഗരാധിപധിയായ രാജാവിനും സഹചാരികൾക്കും, അതിക്രമിച്ചുകയറാനും തകർക്കുവാനുമുള്ളതാണ്‌ ഹരിതാഭയും ജീവജാലപ്രപഞ്ചവുമെങ്കിൽ സാത്വികരായ ആശ്രമനിവാസികൾക്ക് അത് സഹജീവനത്തിന്റെ സൗഹാർദ്ദസ്ഥാനമാണ്‌.
പ്രാണഭയത്താൽ ‘കണ്ഠനാളം’ തിരിക്കുന്നത് ‘അഴകുള്ള’ കാഴ്ചയായി ആസ്വദിക്കുന്ന മാനസികാവസ്ഥയ്ക്ക് ‘അതിക്രൂരം ബാണം കുസുമതതിയിൽ ചെങ്കനലുപോൽ പതിപ്പിച്ചീടൊല്ലാ‘ എന്ന മുനികുമാരന്മാരുടെ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായി വരുന്നു. അഭിജ്ഞാന ശാകുന്തളത്തിൽ ഈ തടസപ്പെടുത്തലിലൂടെയാണ്‌ വേട്ടയാടൽ അവസാനിക്കുന്നത്. ചില തടസപ്പെടുത്തലുകൾ തിരിച്ചറിവിലേക്ക് നയിക്കുന്നു.
അവിടെ കണ്വാശ്രമത്തിലെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കിക്കണ്ട രാജാവ് പർണശാലയിൽ മുനിയെ കാണാതെ ആരുണ്ടെന്ന് അന്വേഷിക്കുമ്പോൾ ശകുന്തള അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ശകുന്തള ആരാണെന്നും മറ്റുമുള്ള വിവരാന്വേഷണവും ശകുന്തളോല്പ്പത്തിയുടെ ആഖ്യാനവും നടക്കുന്നു. ശകുന്തള രാജപുത്രിയാണെന്നു തിരിച്ചറിഞ്ഞ ശേഷമാണ്‌ ദുഷ്യന്തൻ ’പുഷ്കരശരമേറ്റ്‘ ;എന്നെ നീ പരിഗ്രഹിക്കേണ’മെന്ന് ചൊല്ലുന്നത്.ഏട്ടു തരത്തിലുള്ള വിവാഹങ്ങളും (ബ്രാഹ്മം, ആർഷം, ദൈവം, പ്രാജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം) അതിൽ ക്ഷത്രിയർക്ക് ധർമ്മമായ ആറെണ്ണവും (പൈശാചവും ആസുരവും ഒഴികെ) പറഞ്ഞ് ശകുന്തളയെ ഗാന്ധർവ്വവിവാഹത്തിന്‌ പ്രേരിപ്പിക്കുന്നത് രാജാവാണ്‌. ഈ അവസരത്തിൽ വ്യാസഭാരത്തിൽ ശകുന്തള
‘ഫലം കൊണ്ടുവരാനച്ഛനാശ്രമം വിട്ടിറങ്ങിനാൻ
മുഹൂർത്തം കാക്കുകദ്ദേഹമെന്നെയങ്ങേയ്ക്കു നല്കിടും.’ എന്ന് ഔചിത്യം കാട്ടുന്നുണ്ട്.
വ്യാസഭാരതത്തിൽ ശകുന്തളയുടെ പൂർവ്വവൃത്താന്തവും രാജപുത്രിയെന്ന യാഥാർഥ്യവും മനസ്സിലാക്കിയാണ്‌ രാജാവ് വിവാഹാഭ്യർത്ഥന നടത്തുന്നതെങ്കിൽ കിളിപ്പാട്ടിൽ പ്രഥമദർശനത്തിൽ തന്നെ അദ്ദേഹം ‘മാരപരവശ’നാകുകയാണ്‌. എനിക്ക് തെറ്റു പറ്റുകയില്ലെന്നും എന്റെ രാഗത്തിന്‌ ഹേതുവാകമൂലം നീ രാജപുത്രിതന്നെയായിരിക്കുമെന്നും പൂർവ്വകഥാശ്രവണത്തിനു മുൻപ് ഒരു പ്രവചനം തന്നെ നടത്തുന്നുണ്ട് ദുഷ്യന്തൻ.
ഇവിടെ എഴുത്തച്ഛൻ അല്പ്പംകൂടി കൗശലം കാട്ടുന്നു. പ്രഥമദർശനാനുരാഗിയായി സ്വയം വെളിപ്പെടുത്തിയ ദുഷ്യന്തനോട് “എനിക്ക് കണ്വനെ ഭയക്കണം, ഞാൻ സ്വതന്ത്രയല്ല, വേദവിധിയായ ധർമ്മത്തെ പാലിക്കേണ്ടതുണ്ട്, ആവശ്യപ്പെട്ടാൽ അച്ഛൻ സമ്മതിക്കാതെ വരില്ല” എന്നീ കാരണങ്ങൾ പറയുമ്പോഴാണ്‌ ‘ഊർധ്വരേതസ്സായ കണ്വന്‌ നീയെങ്ങനെ പുത്രിയാകും’ എന്ന മറുചോദ്യത്തിലൂടെ ശകുന്തളയെ ജനനകഥ പറയുവാൻ രാജാവ് പ്രേരിപ്പിക്കുന്നത്.
മുഹൂർത്തനേരമെന്നത് രണ്ടര നാഴിക. ഒരു മണിക്കൂറിൽ താഴെ മാത്രമുള്ള സമയം. അത്രപോലും കണ്വനെ കാത്തുനില്ക്കുവാൻ ക്ഷമയില്ലാത്ത കാമഭ്രാന്തിനെ കർത്തവ്യബാഹുല്യമെന്ന കണക്കിൽ ഉൾപ്പെടുത്തി ലഘൂകരിക്കുന്നതെങ്ങനെ? അല്ലെങ്കിലും മൃഗയാ വിനോദത്തിനായി കാട്ടിലെത്തിയ മഹാരാജാവിന്‌ എന്തു കൃത്യാന്തരബാഹുല്യം? ഈ അനൗചിത്യം മൂലമാണ്‌ കാളിദാസൻ കണ്വമഹർഷിയെ ദൂരയാത്രയ്ക്കയയ്ക്കുന്നത്.
രാജാധികാരത്തിന്റെ പ്രതാപത്തിനു മുന്നിൽ വിവാഹാഭ്യർത്ഥന പോലും വലിയൊരു സൗമനസ്യമായി മാറുന്ന കാലം. ഇന്നിന്റെ ലോക രീതികളിൽ പഴയൊരു കാലത്തെ അളക്കുന്നത് അനുചിതമാകും. എങ്കിലും അധികാരത്തിന്റെ ഈ അക്ഷമയെ, അഹന്തയെ കാണാതെ പോയിക്കൂടാ. റ്റി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ ദേവനായകി ആദ്യമായി രാജസദസ്സിലെത്തിയ ദിവസം ‘അവളുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തിൽ മതിമറന്നുപോയ മഹേന്ദ്രവർമ്മൻ സഭനിർത്തിവച്ച് അമൃതേത്തിനു ശേഷം ദേവനായകിയോട് കൊട്ടാരമാളികയിലേക്കെത്താൻ ഉത്തരവിടുകയാണ്‌ ചെയ്തത്’. അധികാരം എന്തിലുമുള്ള അവകാശമായി മാറുന്നു.
കൂടുതൽ നാടകീയത ആവശ്യപ്പെടുന്നതിനാലാകണം കാളിദാസൻ പ്രണയത്തിന്റെ വളർച്ചയെ ദീർഘമായും മനോഹരമായും ചിത്രീകരിക്കുന്നത്. ശകുന്തളയേയും തോഴിമാരേയും മറഞ്ഞുനിന്നു കാണുന്ന രാജാവ്, ശകുന്തളയും തോഴിമാരുമായുള്ള കളിപറയൽ, ശകുന്തളയെ ആക്രമിക്കുന്ന വണ്ട്, രാജാവിന്റെ രംഗപ്രവേശം, തോഴിമാർ പറയുന്ന ശകുന്തളയുടെ പൂർവ്വവൃത്താന്തം എന്നിങ്ങനെ ഒന്നാം അങ്കത്തിലും മാഢവ്യനുമായുള്ള ദുഷ്യന്തന്റെ സംഭാഷണം, യാഗരക്ഷ എന്നിങ്ങനെ രണ്ടാം അങ്കത്തിലും വീണ്ടും മറഞ്ഞുനിന്ന് ശകുന്തളയും തന്നിൽ അനുരക്തയാണെന്ന തിരിയലും താമരയിലയിൽ നഖം കൊണ്ടുള്ള ശകുന്തളയുടെ പ്രണയലേഖനവും ശകുന്തളയുമായുള്ള സംഭാഷണവും പ്രതിബന്ധമായി ഗൗതമിയുടെ പ്രവേശനവും മൂന്നാം അങ്കത്തിലും വിസ്തരിച്ചുകൊണ്ട് പ്രണയതിന്റെ അനുക്രമമായ വികാസം കാളിദാസൻ അവതരിപ്പിക്കുന്നു. കാല്പ്പനിക ഭംഗി നിറഞ്ഞ ഈ ക്ളാസിക്കൽ പ്രണയരംഗങ്ങൾക്കിടെ മൂന്നാം അങ്കത്തിലാണ്‌ ഗാന്ധർവ്വവിവാഹത്തെക്കുറിച്ച് ദുഷ്യന്തൻ ശകുന്തളയോട് പറയുന്നത്. നാടകനിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുക്കേണ്ടതുകൊണ്ടാകണം നാലാം അങ്കം ആരംഭിക്കുമ്പോൾ ദുഷ്യന്തൻ വിവാഹാനന്തരം രാജധാനിയിലേക്ക് പോയ്ക്കഴിഞ്ഞു. അതുകൊണ്ടു തന്നെ രണ്ടു ഭാരതങ്ങളിലും ദുഷ്യന്തനിൽ തനിക്കുണ്ടാകുന്ന പുത്രനെ രാജാവാക്കി വാഴിക്കാമെന്ന ഉറപ്പ് നേടിയെടുക്കുന്ന ശകുന്തളയുടെ പ്രായോഗിക ബുദ്ധി കാളിദാസൻ ഉപേക്ഷിക്കുന്നു. ഉപാധികൾ പ്രണയത്തിന്റെ ശോഭ കെടുത്തുമെന്നതിനാലാകണം അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയുടേതു പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധപ്രണയമായി നിലനില്ക്കുന്നു.
എങ്കിലും ശകുന്തളയെപ്പൊലെ ഒരു ആശ്രമ കന്യകയ്ക്ക് ഇത്തരമൊരു വ്യവസ്ഥ മുന്നോട്ടുവയ്ക്കാനുള്ള ദീർഘവീക്ഷണമുണ്ടായി എന്നത് അതിശയം തന്നെ. ഇതേ ഉറപ്പുതന്നെയാണ്‌ സത്യവതിയെ വിവാഹം ചെയ്യാനാഗ്രഹിച്ച ശന്തനുവിനും നല്കേണ്ടിവന്നത്. പക്ഷേ അവിടെ സത്യവതിയുടെ പിതാവാണ്‌ ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. രാജാക്കന്മാരുടെ കഥകൾ കേട്ടറിവുള്ള ഒരു മുക്കുവന്‌ തന്റെ മകളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ അതാവശ്യമായിരുന്നിരിക്കാം. പക്ഷേ ശകുന്തളയിൽ നിന്ന് ഈ ആവശ്യം സ്വമേധയാ ഉണ്ടാകുമ്പോൾ നാം തിരിച്ചറിയണം, കണ്വാശ്രമത്തിൽ പൂജയും പ്രാർഥനയുമായി വളർന്ന ഒരു വെറും പെണ്ണല്ല, ഈ ലോകജീവിതത്തിന്റെ ആഴവും പരപ്പും ആശ്രമജീവിതത്തോടൊപ്പം അറിവായി നേടിയവളാണവളെന്ന്. അധികാരത്തിന്റെ ആജ്ഞാശക്തിക്കുമുന്നിൽ ഭാവി നരകതുല്യമായ നിരവധി കന്യകമാരുടെ ദുരിതജീവിതങ്ങളാകാം ശകുന്തളയെ ഗാന്ധർവ്വവിവാഹവും സോപാധികമാക്കുവാൻ പ്രേരിപ്പിച്ചത്. ജീവിതം പ്രശ്നസങ്കീർണമാകുമ്പോൾ നിശ്ശബ്ദയായിരുന്നു കണ്ണീർവാർക്കുകയല്ല, പറയാനുള്ളത് നേരേചൊവ്വേ പറയുകയാണ്‌ വേണ്ടതെന്ന അറിവാണ്‌ കാളിദാസന്റെ ശകുന്തളയ്ക്ക് ഇല്ലാതെപോകുന്നത്. രാജസഭയിൽനിന്ന്‌ അപമാനിതയും നിഷ്കാസിതയുമായി പുറത്തിറങ്ങുന്ന ശകുന്തളയുടെ നിസ്സഹായത ആ അറിവില്ലായ്മയുടെ അനന്തരഫലമാണ്‌.
ഗാന്ധർവ്വവിവാഹാനന്തരം
‘ചതുരംഗിണിയായ സേനയുമായ് വന്നു ഞാൻ
കുതുകമോടു നിന്നെ കൊണ്ടു പൊയ്ക്കൊൾവേ’നെന്നു പറഞ്ഞാണ്‌ ദുഷ്യന്തൻ യാത്രയാകുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരം നല്കി
ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ
പ്രതിദിനമൊരുവർണം വീതമായെണ്ണണം നീ
അതിനുടയ സമാപ്താവസ്മദീയാവരോധം
പ്രതി സുതനു! നയിപ്പാൻ നിന്നെയാളെത്തു‘മെന്നാണ്‌ ദുഷ്യന്തൻ പറയുന്നത്. പക്ഷേ കാലം കഴിയുന്നു, ആളെത്തുന്നില്ല. രാജാവിന്റെ മറവിക്കു കാരണം അഭിജ്ഞാനമായ മുദ്രമോതിരവുമാണെന്ന് കാളിദാസൻ പറയുന്നു. എന്നാൽ വ്യാസർ പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. സേന വരുന്നില്ല. കൂട്ടിക്കോണ്ടു പോകുന്നില്ല. അത്രമാത്രം.
പുത്രനുണ്ടായി, (സർവ്വദമനൻ) വ്യാസഭാരതത്തിൽ ആറും കിളിപ്പാട്ടിൽ പന്ത്രണ്ടും വയസ്സായശേഷമാണ്‌ ശകുന്തള മകനോടും മുനികുമാരന്മാരോടുമൊപ്പം ഹസ്തിനപുരിയിൽ ദുഷ്യന്തന്റെ രാജകൊട്ടാരത്തിലെത്തുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ മാത്രം അത് വളരെ നേരത്തേയാണ്‌. അവിടെ സർവ്വദമനോല്പത്തി വിൺലോകത്തുവച്ച് പിന്നീടാണ്‌. ഈ കാലവിളംബത്തിനു കാരണമെന്താണ്‌? കുമാരന്റെ പ്രഥമിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണമാവാം. അത് ആശ്രമത്തിൽ വച്ചു തന്നെ നടത്തണമെന്ന നിഷ്കർഷയാവാം. എന്തുതന്നെയായാലും ദുഷ്യന്തന്റെ വാക്കും വിശ്വസിച്ച് കാത്തിരുന്നതാവാൻ തരമില്ല. തന്നെയുമല്ല ദീർഘവും അർത്ഥശൂന്യവുമായ ഈ കാത്തിരിപ്പിന്‌ ന്യായീകരണവുമില്ല. കാളിദാസൻ കഥാഘടനയിലെ ഈ അനൗചിത്യവും മനോഹരമായി മറികടന്നിരിക്കുന്നു.
ആശ്രമത്തിൽ നിന്നുള്ള ശകുന്തളയുടെ വിടവാങ്ങൽ വ്യാസർ ഒരു പ്രസ്താവനയിൽ ഒതുക്കുന്നു. അതിൽനിന്നു ഭിന്നമായി, കാളിദാസനേപ്പോലെ എഴുത്തച്ഛൻ കണ്വമഹർഷിയോടുള്ള ശകുന്തളയുടെ വിടവാങ്ങൽ
‘മാനുഷഭാവം കൊണ്ടു മാമുനിക്കതുനേരം
മാനസേഖേദം ചെറുതുണ്ടായിതെന്നേ വേണ്ടൂ.’ എന്നരീതിയിൽ വൈകാരികമായി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം കണ്വാശ്രമം മുതൽ ഹസ്തിനപുരിവരെയുള്ള കാഴ്ചകളും. കൊട്ടാരത്തിലെത്തി രാജാവിനോട് ‘അങ്ങയുടെ പുത്രനായ ഇവന്‌ രാജ്യാഭിഷേകം ചെയ്യണം’എന്നാണ്‌ ശകുന്തളയുടെ ആവശ്യം.അതവൾ നേരേ ചൊവ്വേ പറയുകയും ചെയ്യുന്നു. ഇവിടെ രാജാവിന്റെ മറുപടി ‘ഓർമ്മ വരുന്നില്ല’ എന്നാണ്‌. തന്നെയുമല്ല അവളെ ‘ദുഷ്ടതാപസി’ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇതുകേട്ട് നൊടിയിട ‘നാണിച്ച്, കേണുമോഹിച്ച് തൂണുപോലെ നിന്നുപോയ ആ തപസ്വിനി കടക്കൺചാച്ചരചനെ ചുടുമാറു നോക്കി ക്രുദ്ധയായി, അല്പനേരം ധ്യാനമാത്രയായി നിന്നിട്ട്’ അറിഞ്ഞുംകൊണ്ടിങ്ങനെ നുണപറയുന്നതെന്തിനാണ്‌ എന്നാണ്‌ ദുഷ്യന്തനോട് ചോദിക്കുന്നത്. പുത്രജന്മത്തിന്റെ പ്രാധാന്യവും ഭാര്യാത്വത്തിന്റെ മഹിമയും വ്യക്തമാക്കി വ്യാസഭാരതത്തിൽ തന്നെ ഉപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കണമെന്ന് അവൾ ദുഷ്യന്തനോട് അപേക്ഷിക്കുന്നു. എഴുത്തച്ഛനും അവസാന അപേക്ഷയിലൊഴികെ ഇതിഹാസകാരനെ പിന്തുടരുന്നു.
തുടർന്ന് ദുഷ്യന്തൻ നടത്തുന്ന ശകുന്തളോപലംഭത്തിൽ കുലട, കാമതലപര, ക്രോധം കൊണ്ട് ചഞ്ചല, അസത്യം പറയുന്നവൾ, കണ്വന്‌ മിഥ്യാപവാദമുണ്ടാക്കിയവൾ, ഭോഗലോലുപയായ പുംശ്ചലി തുടങ്ങിയ ആക്ഷേപങ്ങൾക്കു പുറമേ വേശ്യയായ മേനകയുടെ മകൾ എന്ന് മാതാവിനെകൂടി പരിഹസിക്കുകയും സ്ഥലം വിട്ടുപോകുവാൻ സുവർണ്ണമണിമുക്താഭരണ വസ്ത്രാദികൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഈ പരിഹാസങ്ങളാണ്‌ ആദ്യസംസാരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായി രാജാവിനെതിരെ പ്രതികരിക്കുവാൻ ശകുന്തളയെ പ്രേരിപ്പിക്കുന്നത്. ഈ ഭാഗവും വ്യാസഭാരതത്തിലും കിളിപ്പാട്ടിലും സമാനം തന്നെ.
ശകുന്തള ദുഷ്യന്തനുമേൽ ചൊരിയുന്ന ആരോപണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: “നീ മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ കാണുകയും സ്വന്തം വലിയ കുറവുകൾ കാണാതെ പോകുകയും ചെയ്യുന്നു. അങ്ങയുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ്‌ എന്റെ ജന്മം. നാം തമ്മിൽ കടുകും കുന്നും തമ്മിലുള്ള അന്തരമുണ്ട്. അങ്ങയുടെ വംശത്തിലും അപ്സരസ്ത്രീകളിലുണ്ടായ മക്കൾ പ്രശസ്തരായ രാജാക്കളായിരുന്നു. കണ്ണാടി കാണുംവരെ എല്ലാവരും തന്റെ കുറ്റങ്ങൾ അറിയാതെ മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞുകൊണ്ടിരിക്കും. സജ്ജനങ്ങളെ ദുർജ്ജനം നിന്ദിക്കുന്നു, എന്നാൽ സജ്ജനം ദുർജ്ജനത്തെ നിന്ദിക്കാറില്ല. അധർമ്മചാരികൾ ശുഭാശുഭങ്ങൾ കേട്ടാൽ അശുഭം ഗ്രഹിച്ചിടും. മറ്റേതിനേക്കാളും സത്യത്തിനാണ്‌ പ്രാധാന്യം. ആയിരം അശ്വമേധത്തേക്കാൾ തൂക്കം സത്യത്തിനാണ്‌ കൂടുതൽ. എല്ലാ വേദങ്ങളും എന്നും ജപിച്ചാലും എല്ലാ പുണ്യതീർത്ഥങ്ങളിലും എന്നും കുളിച്ചാലും സത്യത്തേക്കാൾ വലിയൊരു ധർമ്മമില്ല. അതിനാൽ അങ്ങ് സത്യം പാലിക്കാൻ തയ്യാറാവണം.
രാജസദസ്സിൽ നിരവധി പേരുടെ മുന്നിൽ മകന്റെ പിതാവുകൂടിയായ രാജാവിനാൽ ക്രൂരമായി അധിക്ഷേപിക്കപ്പെടുമ്പോൾ അഭിമാനിയായ ഒരു സ്ത്രീയുടെ തികച്ചും മാന്യമായ സ്വാഭാവിക പ്രതികരണം മാത്രമാണ്‌ ശകുന്തളയുടേത്. ആശ്രമവാസം പകർന്നു നല്കിയ അറിവിന്റേയും സംയമത്തിന്റേയും സംസ്കാരം അവളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.
എന്നാൽ ദുഷ്യന്തനോ? തന്റെ പ്രജകൂടിയായ ഒരു സ്ത്രീയുടെ നേരെ ഇത്രയും അപഹാസ്യമായ ഭാഷയിൽ പരസ്യമായ പരിഹാസത്തിന്‌ അയാളെ പ്രേരിപ്പിക്കുന്നത് ആണധികാരത്തിന്റെ അളവില്ലാത്ത അഹങ്കാരമാണ്‌, തന്റെ തെറ്റിനെ ജനസമക്ഷം മറയ്ക്കുവാനുള്ള വ്യഗ്രതയുമാണ്‌. തന്റെ അഹങ്കാരത്തെയാണ്‌ ദുഷ്യന്തൻ ശകുന്തളയുടെ മേൽ ആരോപിക്കുന്നത്. അപ്പോൾ ചതുരംഗ സൈന്യവുമായി വന്ന് രാജകൊട്ടാരത്തിലേക്ക് ആനയിക്കുമെന്നത് ഒരു വിൺവാക്കും മറന്നുപോയത് മനപ്പൂർവ്വമാണെന്നും വരുന്നു. അപരാധിയായ രാജാവിന്‌ തെറ്റു മൂടിവയ്ക്കാനുള്ള എളുപ്പമാർഗ്ഗം അപരാധഭാരം ഇരയുടെമേൽ കെട്ടിയേല്പ്പിക്കുകയാണെന്നത് ഒരു സമകാലിക യാഥാർഥ്യമാണല്ലോ.
ഈ ഭാഗത്ത് എഴുത്തച്ഛൻ കണ്ണാടി കാണ്മോളവും, കടുകിന്മണിമാത്രമുള്ളൊരു പരദോഷം, നീരിൽനിന്നും പാൽ വേർതിരിച്ചു കുടിക്കുന്ന അന്നം തുടങ്ങിയ പ്രയോഗങ്ങൾ വ്യാസഭാരതത്തിൻ നിന്ന് മാറ്റമൊന്നും കൂടാതെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ കാളിദാസനാകട്ടെ അഭിജ്ഞാന ശാകുന്തളത്തിൽ മുദ്രമോതിരത്തിന്റേയും ദുർവ്വാസാവിന്റെ ശാപകഥയുടേയും സൃഷ്ടിയിലൂടെ ദുഷ്യന്തരാജാവിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും മോതിരം വേണ്ടവിധം സൂക്ഷിക്കാതിരുന്ന ശകുന്തള അപരാധിയാകുകയും ചെയ്യുന്നു. തന്നെയുമല്ല പിന്നീട് മോതിരം തിരികെ ലഭിക്കുമ്പോൾ ശകുന്തളയെക്കുറിച്ചോർത്ത് മന്നവേന്ദ്രൻ വിലപിക്കുകയും ചെയ്യുന്നു.
മൂലകഥയിൽനിന്നുള്ള ഈ കുതറിച്ചാട്ടമാണ്‌ ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് ‘കാലത്തിന്റെ കണ്ണാടി’യിൽ കാളിദാസനും ‘കാലത്തിന്റെ ദാസൻ’ എന്നു പറയിപ്പിച്ചത്. കാളിദാസന്റെ കാലത്തെ രാജനീതി ദുഷ്യന്തനെന്ന രാജാവിനെ കുറ്റവാളിയാക്കാൻ അനുവദിച്ചിരിക്കില്ല. കാരണം കാളിദാസൻ ഭോജരാജാവിന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്നു.
ശ്രീമഹാഭാരതം കിളിപ്പാട്ടിന്റെ അവതാരികയിൽ വടക്കുംകൂർ രാജരാജവർമ്മ വ്യാസഭാരതത്തിൽ ധർമ്മത്തിനാണ്‌ പ്രാധാന്യം എന്ന് ചൂണ്ടികാണിക്കുന്നു. അസത്യം പറഞ്ഞ രാജാവിനോട്
‘ഞാനിതാ ഹന്തപോകുന്നേൻ നിന്നോടു വേണ്ട സംഗമം.
ദുഷ്യന്ത, നീയൊഴിഞ്ഞാലുമുച്ചാദ്രിമുടിചൂടിയും
ആഴി ചുടിയുമുള്ളോരീയൂഴി കാത്തീടുമെന്മകൻ’ എന്നാണ്‌ ശകുന്തള ഉപസംഹരിക്കുന്നത്. ഈ ആത്മവിശ്വാസം എഴുത്തച്ഛൻ പ്രകടിപ്പിക്കുന്നില്ല. ഇവിടെയാണ്‌ അശരീരി ദുഷ്യന്തന്റെ തെറ്റു തിരുത്താനായി എത്തുന്നത്. ഇതിഹാസങ്ങളിൽ പലയിടങ്ങളിലും അശരീരികളും ദേവന്മാരുടെ സാന്നിധ്യവും മനുഷ്യജീവിതത്തിനിടയിൽ ഉണ്ടാകുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഗ്രീക്ക് ഇതിഹാസങ്ങളും വ്യത്യസ്ഥമല്ല. അശരീരി ദേവോക്തിയാണെന്ന് വ്യാസർ സ്ഥിരീകരിക്കുന്നുമുണ്ട്. എങ്കിലും അതൊരു തിരുത്തൽ ശബ്ദമാണ്‌. ഭരണാധികാരിയുടെ പ്രവൃത്തിയുടെ ശരി തെറ്റുകളെക്കുറിച്ചുള്ള അന്തിമവിധി. ഒരു പക്ഷേ, അത് ജനഹിതവുമാകാം. ഏത് സ്വേച്ഛാധിപത്യ ഭരണത്തിലും ജനകീയ ഇടപെടലുകളുടെ സാധ്യതയെ സാധൂകരിക്കുന്ന ജനകീയ മുന്നേറ്റങ്ങൾ ഉണ്ടല്ലോ.
എന്നാൽ അങ്ങനെയൊരു എതിർശബ്ദമുണ്ടായപ്പോൾ വ്യാസഭാരതത്തിലെ ദുഷ്യന്തൻ തന്റെ മുന്നിലപാടുകളിൽ നിന്ന്‌ ഒരു മലക്കം മറിച്ചിൽ നടത്തുന്നു. മാത്രവുമല്ല
കേൾക്കുവിൻ നിങ്ങളെല്ലാമീദ്ദേവദൂതന്റെ ഭാഷിതം
എനിക്കുമറിയാമെന്റെ സൂനുവണിവനെന്നിഹ.
ഓതിക്കേൾക്കുമ്പൊഴേ ഞാനീസ്സുതനെ സ്വീകരിക്കുകിലോ
ലോകർക്കു ശങ്കാസ്പദമാ,മാകില്ലവനു ശുദ്ധിയും. എന്ന് ശകുന്തളാനിരാസത്തിന്‌ ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നു. മാത്രവുമല്ല ദുഷ്യന്തൻ പിന്നീട്, ശകുന്തളയുടെ ശുദ്ധിക്കു വേണ്ടിയാണ്‌ താൻ അവളെ നിരസിച്ചതെന്ന് വ്യാസഭാരതത്തിൽ സ്വകാര്യമായി ബോധ്യപ്പെടുത്തുന്നുമുണ്ട്.
ഓന്തിന്റെ ഈ നിറം മാറൽ പക്ഷേ, എഴുത്തച്ഛൻ സ്വീകരിക്കുന്നില്ല. ഈശ്വരഹിതം നിറവേറ്റി അവർ സുഖമായി ജീവിച്ചു എന്നു പറഞ്ഞവസാനിപ്പിക്കുകമാത്രം ചെയ്യുന്നു. കാളിദാസൻ ദേവലോകത്ത് വികാരം മുറ്റിനില്ക്കുന്ന ഒരു പുനസമാഗമത്തിലൂടെയാണ്‌ കഥ പൂർത്തീകരിക്കുന്നത്.
ഇങ്ങനെ വ്യാസനും കാളിദാസനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുഷ്യന്തനെ കുറ്റവിമുക്തനാക്കുമ്പോൾ വ്യാസരെ പിന്തുടരാൻ വിസമ്മതിച്ചുകൊണ്ട് എഴുത്തച്ഛൻ അശരീരിയോടെ ശകുന്തളോപാഖ്യാനം അവസാനിപ്പിക്കുകയാണ്‌. ഇതു കേവലം യാദൃച്ഛികതയോ സംഗ്രഹണത്തിലെ വിട്ടുപോകലോ മാത്രമായി കരുതുവാനാകില്ല. രാജാവു നഗ്നനാണെന്നു ചിലരെങ്കിലും വിളിച്ചുപറയാൻ തയ്യാറാകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ അധികാരത്തിന്റെ ശക്തിയിൽ അബലയായ ഒരു ആശ്രമ കന്യകയെ വഴിപിഴപ്പിക്കാനുള്ള ശ്രമത്തിനെതിരേ സ്വയംപ്രതിരോധം തീർക്കുകയും അഭിമാനം കാക്കാനും ആക്ഷേപങ്ങൾക്കു മറുപടി പറയാനും ആരെയും കൂസാതെ തന്റെ പക്ഷം സ്ഥാപിക്കാനും തയ്യാറായ ശകുന്തളയുടെ വിജയഗാഥയായി ശാകുന്തളം മാറുന്നു. തനിക്കെതിരായ നിലവാരമില്ലാത്ത ആക്ഷേപങ്ങളിൽ അവൾ തകർന്നുവീഴുന്നില്ല. ഒരു നിമിഷനേരത്തെ നിശ്ശബ്ദതയിൽനിന്ന് നൂറു നാവുകളായി ഉയർന്ന് സംസ്കാരഭദ്രമായ ഭാഷയിൽ അധിക്ഷേപത്തിന്റെ ചാട്ടുളികളെ തച്ചുതകർത്ത് സ്വന്തം വ്യക്തിത്വം പൊതുജനസമക്ഷം അവതരിപ്പിച്ച് അംഗീകാരം നേടുന്നു അവൾ. സമൂഹമാകട്ടെ ആണധികാരത്തിന്റെ ആക്ഷേപങ്ങൾ കേട്ട് അവളെ കല്ലെറിയുന്നുമില്ല. നിലപാടുകളിൽ മാറ്റം വരുത്തുവാൻ അവളുടെ ശബ്ദം അധികാരി വർഗത്തെ നിർബന്ധിതമാക്കുന്നു.
വ്യാസന്റെ വഴികളിൽനിന്ന് ചെറിയതോതിൽ എഴുത്തച്ഛൻ വരുത്തുന്ന തെന്നിമാറലുകൾ ദുഷ്യന്തനെ കൂടുതൽ അപരാധിയും ശകുന്തളയെ കരുത്തുറ്റ കഥാപാത്രവുമാക്കി മാറ്റുന്നു.
ശകുന്തളയുടെ ദർശനമാത്രയിൽ, അവളാരെന്നോ എന്തെന്നോ അറിയുന്നതിനു മുമ്പ് കാമാതുരനാകുന്ന ദുഷ്യന്തൻ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി നല്കുന്ന വാഗ്ദാനങ്ങൾ കേവലമായ വാചാടോപം മാത്രമാണെന്ന് എഴുത്തച്ഛൻ പറയാതെ പറയുന്നുണ്ട്.ഇതേ വിഷയലമ്പടത്വമാണ്‌ രാജസഭയിൽ ശകുന്തളയോട്
സുവർണ്ണമണിമുക്താഭരണ വസ്ത്രാദിക
ളുവന്നു തരുവൻ ഞാൻ നിനക്കു വേണ്ടുവോളം.
പിന്നെ നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളേണം
നിന്നിനി കാലം കളഞ്ഞീടായ്ക വെറുതേ നീ.
എന്നു പറയുന്ന ദുഷ്യന്തന്റേയും കൈമുതൽ. പാരിതോഷികമോ നഷ്ടപരിഹാരമോ നല്കി പടിയിറക്കേണ്ടവളായി ശകുന്തളയെ ദുഷ്യന്തനു തോന്നുന്നുവെങ്കിൽ അത് അയാളുടെ അപരാധിത്വത്തെയാണ്‌ ഉറപ്പിക്കുന്നത്. എന്തിനേയും സമ്പത്തിന്റെ അളവുകോലിലാണ്‌ അയാൾ അളക്കുന്നത്. എന്നാൽ ശകുന്തളയാകട്ടെ, എന്നെയുപേക്ഷിച്ചാലും പുത്രനെയെങ്കിലും സ്വീകരിക്കേണമെന്ന് അപേക്ഷിക്കാനോ, നീയുപേക്ഷിച്ചാലും എന്റെ മകനെ ഊഴികാക്കുന്ന ചക്രവർത്തിയാക്കുമെന്ന് വെല്ലുവിളിക്കാനോ മുതിരുന്നില്ല. അതേസമയം, തന്റെ ഭാഗം ന്യായീകരിക്കാനുള്ള എല്ലാ വാദമുഖങ്ങളും യുക്തിയുക്തം അവതരിപ്പിക്കുന്നതിൽ അവൾ പിന്നാക്കം പോകുന്നുമില്ല.
അതുകൊണ്ടുമാത്രം വ്യാസരുടേയോ എഴുത്തച്ഛന്റേയൊ ജീവിത കാലഘട്ടങ്ങളിൽ ഏതെങ്കിലും വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് ഇങ്ങനെ അഭിപ്രായ സ്വാതന്ത്രമോ സാമൂഹികമായ പദവിയോ ഉണ്ടായിരുന്നു എന്നു വരുന്നില്ല. സാഹിത്യകൃതികളിൽ അഭിപ്രായസ്ഥിരതയും ചങ്കൂറ്റവും വ്യക്തിത്വവുമുള്ള നിരവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. പൗരസ്ത്യലോകത്ത് ശകുന്തള, സീത, സത്യവതി തുടങ്ങി മിഴിവാർന്ന സ്ത്രീകഥാപാത്രങ്ങൾ നിരവധി. പാശ്ചാത്യ ലോകവും വ്യത്യസ്ഥമല്ല. ആന്റിഗണി, ക്ളിയോപാട്ര, ലേഡി മാക്ബത്ത്, ഡെസ്റ്റിമോണ, അന്നാകരീനീന ..... ഇങ്ങനെ പട്ടിക നീണ്ടുപോകും.
എന്നാൽ അക്കാലങ്ങളിലെ യഥാർഥജീവിത സാഹചര്യങ്ങളിൽ ഒരു സ്ത്രീയുടെ ജീവിതനില, അവൾ എത്ര ഉന്നതയായിരിന്നാലും എങ്ങനെയായിരുന്നു? അത് ഈ ഭാവനാസൃഷ്ടികളിൽ നിന്നും തികച്ചും ഭിന്നമായിരുന്നുവെന്നതിൽ തർക്കമില്ല. അവർ പുരുഷൻ അനുവദിച്ച ഇടങ്ങളിൽ ലഭ്യമായ സ്വാതന്ത്രം മാത്രം ഉപയോഗിച്ച് ജീവിച്ചു. മാനുഷികമായ അവകാശങ്ങൾക്ക് എന്നും അവൾക്കന്യമായിരുന്നു.
അതാണ്‌ വെർജീനിയ വുൾഫ് ‘എഴുത്തുകാരിയുടെ മുറി’ എന്ന കൃതിയിൽ ‘ഭാവനാപരമായി അവൾ അങ്ങേയറ്റം പ്രാധാന്യമുള്ളവളാണ്‌. എന്നാൽ പ്രായോഗികമായി അവൾ തിർത്തും നിസ്സാരയാണ്‌’ എന്നു പറയുന്നത്.
ശകുന്തളയും ഇതിൽനിന്നു ഭിന്നയല്ല. രാജസഭയിൽ അവൾ ശക്തിയുക്തം പറയുന്ന കാര്യങ്ങളിൽനിന്നുമാത്രം പൗരാണിക കാലത്തെ സ്ത്രീയുടെ പദവിയെപ്പറ്റി കാല്പ്പനികമായ നിലപാടുകളിലെത്തുന്നത് യുക്തമല്ല.