2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

വേരുകൾ നഷ്ടപ്പെടുത്തുന്നവരും കൈപ്പാടും -- ഉമ്മർ ടി കെ

വേരുകൾ നഷ്ടപ്പെടുത്തുന്നവരും കൈപ്പാടും.
എൻ എ നസീറിൻറെ വേരുകൾ നഷ്ടപ്പെടുത്തുന്നവർ എന്ന ലേഖനവും കൈപ്പാടും ഏറെക്കുറെ സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. മനുഷ്യ കേന്ദ്രിതമായ പരിസ്ഥിതി ബോധത്തിൽ നിന്നും ഭിന്നമായ ഒരു പ്രകൃതിദർശനം ഇവ മുന്നോട്ടു വെക്കുന്നുണ്ട്. പ്രകൃതി മനുഷ്യനുവേണ്ടിയുള്ളതാണ് അതിനു വേണ്ടി പ്രകൃതിയെ നിലനിർത്തണം എന്ന കാഴ്ചപ്പാടിൽ നിന്നു ഭിന്നമാണിത്. സുഗതകുമാരിയുടെ മരത്തിനു സ്തുതി എന്ന കവിത ഓർക്കുക. കുട്ടിക്കാലത്ത് തൊട്ടിലായും പിന്നീട് കട്ടിലായും വാർധക്യത്തിൽ ഊന്നു വടിയായും നമുക്ക് സഹായകമാവുന്ന മരത്തെക്കുറിച്ചാണ് ആ കവിതയിൽ പറയുന്നത്. ഇവിടെ കാഴ്ചപ്പാടിൻറെ കേന്ദ്രം മനുഷ്യനാണ്. മരം മനുഷ്യനു വേണ്ടിയാണ്. എന്നാൽ എൻ എ നസീറിൽ പ്രകൃതി മനുഷ്യനു വേണ്ടിയാണെന്ന കാഴ്ചപ്പാടില്ല. മരവും മനുഷ്യനും പുല്ലും പുൽച്ചാടിയുമെല്ലാം പ്രകൃതിയുടെ ഭാഗമാണ്. അവയ്ക്ക് വലിപ്പച്ചെറുപ്പമില്ല. പ്രകൃതിയിൽ എല്ലാം തുല്യമാണ്. ഈ സവിശേഷ ദർശനമാണ് വേരുകൾ നഷ്ടപ്പെടുത്തുന്നവരിൽ പ്രത്യക്ഷപ്പെടുന്നത്.
കൈപ്പാടിലും ഈയൊരു ദർശനം മുന്നോട്ടു വെക്കുന്നതു നമുക്ക് കാണാം. പ്രകൃതിയെ ഒന്നായി കാണുന്ന മണ്ണിരയെയും മനുഷ്യനെയും കിളികളെയും സൂക്ഷ്മ ജീവികളെയുമെല്ലാം പ്രകൃതിയുടെ ഭാഗമായി കാണുന്ന സമീപനം കൈപ്പാടിൻറെ സവിശേഷതയാണ്. പ്രകൃതിയുടെ അനന്തമായ ആവർത്തനത്തിൽ ഒരു വാർഷിക ചക്രമാണ് ബാബു കാമ്പ്രത്ത് സൂക്ഷ്മമായി ചിത്രീകരിക്കുന്നത്. പ്രകൃതി നശിപ്പിക്കരുത് അത് മനുഷ്യനു വേണ്ടിയാണ് എന്ന ഉദ്ബോധനം അവിടെയില്ല. മണ്ണിലേക്ക് സൂക്ഷ്മമായി നോക്കുന്ന ക്യാമറ എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ തൊട്ടു മുമ്പിലേക്കു നോക്കാൻ. അവിടെ നാം ഇതു വരെ കാണാത്ത അദ്ഭുത പ്രപഞ്ചങ്ങളുണ്ട്. ജൈവവെവിധ്യങ്ങളുടെ കലവറയാണ് നാം നടക്കുന്ന വഴികൾക്കിരുപുറവുമുള്ളത്. നമുക്കു ചുറ്റും എന്നുമതുണ്ടായിരുന്നു. നാമതു കാണാൻ ശ്രമിച്ചില്ലെന്നു മാത്രം. അതു നോക്കിക്കാണാനുള്ള പ്രേരണയാണ് കാമ്പ്രത്തിൻറെ ക്യാമറ നമുക്കു നൽകുന്നത്. പ്രകൃതിയെ അറിയാൻ വേരുകളെ അറിയാൻ കാട്ടിലേക്കു പോകണമെന്നില്ല. നമ്മുടെ ചുറ്റുപാടും നോക്കിയാൽ മതി. അങ്ങനെ നോക്കിക്കാണാനുള്ള കണ്ണ് കുട്ടികൾക്കു നൽകാൻ നമുക്കു കഴിയണം. കുട്ടിയായിരിക്കെ സത്യജിത് റായ് രവീന്ദ്ര നാഥടാഗോറിനെ കാണാൻ പോയ കഥയുണ്ട്. എന്താണ് നിൻറെ ആഗ്രഹമെന്നു ടാഗോർ റായിയോട് ചോദിച്ചു. ഈ ലോകം മുഴുവൻ ചുറ്റിക്കാണണമെന്നാണ് ആഗ്രഹമെന്ന് റായ് പറഞ്ഞു. അപ്പോൾ ടാഗോർ പറഞ്ഞത്രെ. നീ പുലർച്ചയ്ക്ക് എഴുന്നേൽക്കുക. എന്നിട്ട് നിൻറെ വീട്ടു മുറ്റത്തേക്കിറങ്ങുക. അവിടെ ഒരു പുൽക്കൊടി നീ കാണും. അതിനറ്റത്ത് ഒരു മഞ്ഞു തുള്ളി ഇറ്റുവീഴാൻ നിൽക്കുന്നുണ്ടാവും. അത് സൂക്ഷ്മമായി നിരീക്ഷിക്കുക. പ്രപഞ്ചം മുഴുവൻ അതിൽ പ്രതിഫലിക്കുന്നത് നിനക്കു കാണാം. മഹാകവിയുടെ ഈ വാക്കുകളുടെ പൊരുൾ ഈ ഡോക്യുമെൻററി നമുക്ക് പറഞ്ഞു തരുന്നു. ഒരു വർഷം നീണ്ട കൊറ്റിയുടെ ധ്യാനത്തിലൂടെയാണ് ബാബു കാമ്പ്രത്തിൻറെ ക്യാമറ തൻറെ തൊട്ടടുത്തുള്ള ഈ ലോകം അതി സൂക്ഷ്മതയോടെ ചിത്രീകരിച്ചിരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചു വാചാലമാകുന്ന ക്യാമറയല്ല നാമിവിടെ കാണുന്നത്.
സാധാരണ പരിസ്ഥിതി ചിത്രത്തിൽ നിന്നും ഇതിനെ ഭിന്നമാക്കുന്ന പ്രധാന ഭടകമെന്താണ്? പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ച്, കുന്നിടിക്കുന്നതിനെക്കുറിച്ചോ, വയൽ നികത്തലിനെക്കുറിച്ചോ പുഴമലിനമാകുന്നതിനെക്കുറിച്ചോ പ്രത്യക്ഷമായ ദൃശ്യങ്ങളൊന്നും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. എങ്കിലും ചിത്രം കണ്ടു കഴിയുമ്പോൾ ഈ സുന്ദരമായ പ്രകൃതിയിലേക്ക് ഇരച്ചു വരുന്ന ജെ സി ബികളെ ക്കുറിച്ച് നാമോർക്കാതിരിക്കില്ല. തീർച്ചയായും ഈ ചിത്രം പൂരിപ്പിക്കപ്പെടുന്നത് ആസ്വാദകൻറെ മനസ്സിലാണ്.
• വേരുകളിലെ ദർശനം
വേരുകളെക്കുറിച്ചാണ് പറയുന്നതെങ്കിലും ജീവിതത്തെക്കുറിച്ചുള്ള സവിശേഷമായ ദർശനം ഈ ലേഖനം മുന്നോട്ടു വെക്കുന്നതു കാണാം. ഇലയടരുകളെക്കുറിച്ചുള്ള വിവരണത്തിലൂടെയാണിത് പ്രത്യക്ഷമാകുന്നത്. കറുത്ത ണ്ണിനു മുകളിൽ അഴുകി കുഴമ്പു രൂപത്തിലായ മരിച്ച ഇലകൾ. അതിനു മുകളിൽ പഴകിയ ഇലകളുടെയും പൊടിഞ്ഞ ഇലകളുടെയും അടുക്ക്.വീണ്ടും മുകളിൽ പൊടിഞ്ഞു ദ്രവിച്ചു കൊണ്ടിരിക്കുന്ന ഇലകൾ. ഈ ഇലയടരുകളെല്ലാം അങ്ങ് താഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ്. വേരുകളിലൂടെ വീണ്ടും വൃക്ഷത്തിലെത്തി പുനർജനിക്കാൻ എന്നു വായിക്കുമ്പോൾ നമുക്കെന്തു തോന്നും? പ്രത്യക്ഷത്തിൽ ഇത് ഇലകളെക്കുറിച്ചാണെങ്കിലും ജീവിതത്തെക്കുറിച്ച് അതിൻറെ ചാക്രികതയെക്കുറിച്ചുള്ള ഒരു ചിന്ത നമ്മുടെ മനസ്സിൽ ഉയരുന്നില്ലേ? അനാദിയായ കാലത്തിൻറെ വിശാലമായ ക്യാൻവാസിൽ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും വരാനിരിക്കുന്നവരുമെല്ലാം നിറയുന്നില്ലേ? അതിലൊരു ഇലയടരു മാത്രമാണു നാമെന്ന ചിന്ത നമ്മുടെ മനസ്സിലുയരുന്നു.
ചിറകുകളിൽ സംഗീതമുള്ള കളഹംസമേ
അരിയ നിൻ ചിറകിൻറെ യൊരു തൂവലിൻ തുമ്പി
ലൊരു മാത്രയെങ്കിലൊരു മാത്രയെൻ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ.(ഭൂമിക്കൊരു ചരമ ഗീതം)
ഭൂമിയെ അരയന്നമായി സങ്കൽപ്പിച്ച് അതിൻറെ ചിറകിൻ തുമ്പിലെ തൂവലിൽ തൻറെ ജീവിതം ഒരു മാത്രയെങ്കിലും ജ്വലിക്കുന്നതിനെക്കുറിച്ച് ഓ എൻ വി പറയുന്നത് ഓർക്കാം. ഭൂമിയുടെ അവകാശികളിൽ പ്രത്യക്ഷപ്പെടുന്ന ബഷീറിൻറെ കാഴ്ചപ്പാട് ഓർക്കുക. അനന്തമായ കാലത്തിൽ തൻറെ ജീവിതത്തെ ഒരനർഘ നിമിഷമായി ബഷീർ കാണുന്നുമുണ്ട്.
കാടിനെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മ കൂടിയാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു കാലത്തെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ അബോധചോദനകളിലുണ്ടാവാം. അതാവാം നാം വീടിനോടു ചേർന്ന് ചെടികൾ നട്ടു പിടിപ്പിക്കുന്നത്. ഓരോ പൂന്തോട്ടവും ഒരർഥത്തിൽ ചെറിയൊരു കാടിനെ പുനസൃഷ്ടിക്കാനുള്ള ശ്രമമാണ്. നമുക്ക് നഷ്ടപ്പെട്ട വിദൂരഭൂതകാലത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമം. മനുഷ്യ വർഗത്തിൻറെ ഓർമ്മകളാണ് ചരിത്രമെങ്കിൽ വേരുകൾ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രകൃതിയുടെ ഓർമ്മകളാണ്. (ആ അർഥത്തിൽ ഓർമ്മയുടെ ഞരമ്പിനെയും ലേഖനത്തെയും ഒന്നു താരതമ്യപ്പെടുത്തി നോക്കൂ.) വേരുകൾ മരങ്ങൾക്കു മാത്രമല്ലെന്നുള്ള സൂചന ലേഖനത്തിലുണ്ടല്ലോ. ഭൂതകാലത്തിൽ കാലുറപ്പിച്ചു മാത്രമേ നമുക്കു ഭാവിയിലേക്കു മുന്നേറാൻ പറ്റൂ. ആ വേരുറപ്പ് മരങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആധി നസീറിൻറെ ലേഖനത്തിലുണ്ട്. വികസനത്തിൻറെ പേരിൽ വേരുകൾ പറിച്ചറിയപ്പെടുന്നത് മരങ്ങൾക്കു മാത്രമല്ല മനുഷ്യർക്കു കൂടിയാണ്.

5 അഭിപ്രായങ്ങൾ:

  1. സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന് ഈ കഥയിൽ വ്യത്യസ്മായ മാനങ്ങളുണ്ട്

    ദേശത്തിന്റെ സ്വാതന്ത്ര്യം
    സ്ത്രിയുടെ സ്വാതന്ത്ര്യം
    അവിഷ്കാര സ്വാതന്ത്ര്യം

    മറുപടിഇല്ലാതാക്കൂ