2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

സിനിമയെ വായിക്കുമ്പോൾ-ഉമ്മർ ടി കെ.

സിനിമയെ വായിക്കുമ്പോൾ ഉമ്മർ ടി കെ
കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വസിനിമ ദൃശ്യഭാഷയെക്കുറിച്ചു പഠിക്കുന്നതിന് ഏറ്റവും ഉചിതമാണ്. കണ്ണുകാണാത്ത ഹസ്ന എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതുവരെ സിനിമയെക്കുറിച്ചുള്ള പഠനങ്ങളാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ സിനിമ തന്നെ നേരിട്ടു ടെക്സ്റ്റായി വന്നിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. നമ്മുടെ പാഠപുസ്തകത്തിൽ ഈ മാറ്റം ആദ്യമാണ്. അതുകൊണ്ടു തന്നെ സിനിമ കാണിക്കാതെ പോവുന്നത് കുട്ടികളോടു ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കും.
സിനിമ ആദ്യം കുട്ടികളെ കാണിക്കാവുന്നതാണ്. മുൻവിധികളില്ലാതെ അവർ സിനിമ കാണട്ടെ. അതിനെക്കുറിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കാവുന്നതാണ്. പലതും അവർക്കു പറയാനുണ്ടാവും. പല സംശയങ്ങളും അവരെ പിടികൂടിയിട്ടുണ്ടാവും. എന്തു കൊണ്ടാവുമത്? സംശയമൊന്നുമില്ല. അവർക്ക് പരിചിതമല്ലാത്ത ഒരു ദൃശ്യഭാഷയിലൂടെയാണവർ കടന്നു പോയത്. കാവ്യഭാഷയുമായി ഇതിനെ ഒന്നു താരതമ്യപ്പെടുത്തി നോക്കാം. വളരെ ലളിതമായ കവിതകളിൽ നിന്ന് ഗഹനമായ കാവ്യ ഭാഷയിലേക്ക് അവർ കുറേയൊക്കെ മുന്നേറിയിട്ടുണ്ട്. കവിതയിൽ വാക്കുകൾക്ക് നിഘണ്ടുവിലെ അർഥമല്ല ഉള്ളതെന്നും സന്ദർഭത്തിൽ നിന്ന് വാക്കുകൾ സവിശേഷമായ അർഥം സ്വീകരിക്കുകയാണെന്നും നമുക്കറിയാം. കട്ടികളെ നാമിതു ശീലിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ നമ്മിൽ പലരും സിനിമയെ ഗൗരവമായി കാണാൻ ശ്രമിച്ചിട്ടില്ല. കാവ്യഭാഷയുടെ ഈ സവിശേഷത നാം മനസ്സിലാക്കിയത് എങ്ങിനെയാണ്? തീർച്ചയായും നിരന്തരമായ കവിതാപരിചയത്തിലൂടെയാണ്. മാധ്യമം ഏതായാലും ആസ്വാദന ബോധമെന്നത് ചരിത്രപരം കൂടിയാണ്. സിനിമയുടെ കാര്യത്തിൽ ഇത്തരമൊരു നവീകരണം നാം നടത്തിയിട്ടുണ്ടോ? നമ്മുടെ അലസ വേളകളിലെ വിനോദമെന്നതിനപ്പുറം അതിനെ ഗൗരവുമുള്ള ഒന്നായി ഗണിച്ചിട്ടുണ്ടോ? അത്തരം ഗൗരവമായ സിനിമകൾ നാം എത്രമാത്രം കണ്ടിട്ടുണ്ട്? ആലോചിക്കേണ്ടതല്ലേ?
ഇനി മറ്റൊരു കാര്യം. എന്തിനാണ് സിനിമ കരിക്കുലത്തിൽ ഉൾപ്പെടുത്തിയത്? സാഹിത്യം പഠിക്കുന്നിടത്ത് സിനിമയ്ക്കെന്തു കാര്യം? നാമോർക്കേണ്ടത് ആദ്യകാലത്ത് സാഹിത്യമെന്നാൽ കാവ്യ,നാടക പഠനങ്ങൾ മാത്രമായിരുന്നു. ഗദ്യം പോലും വളരെക്കാലം അപകൃഷ്ടമായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന കലാരൂപം സിനിമയല്ലാതെ മറ്റെന്തുണ്ട്! നമ്മുടെ കുട്ടികളുടെ വേഷത്തെ, രൂപത്തെ, ചലനത്തെ, ജീവിതത്തെത്തന്നെ ഇതുപോലെ സ്വാധീനിക്കുന്ന മറ്റെന്തുണ്ട്? അതുകൊണ്ട് ഈ മാധ്യമത്തെ വളരെ ഗൗരവമായി സമീപിക്കുന്നതിലൂടെ മാത്രമേ മലീമസമായ സിനിമാസ്വാദന ബോധത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ കഴിയൂ. നമ്മുടെ കുട്ടികളിൽ അത്തരമൊരു സംസ്കാരം വളർത്തിയെടുക്കണമെങ്കിൽ നാമും ആ മേഖലയിൽ കുറച്ച് അറിവുള്ളവരായേ മതിയാവൂ.
സിനിമ സംവിധായകൻറെ കലയാണെന്നു നമുക്കറിയാം. ബൈസിക്കിൾ തീവ്സിൽ ആവർത്തിച്ച് മീഡിയം ഷോട്ടുകൾ ഉപയോഗിക്കുന്നത് റിച്ചിയെയും ബ്രൂണോയെയും മാത്രമല്ല ചുറ്റുമുള്ള മനുഷ്യരെക്കൂടി ഉൾച്ചേർക്കാൻ വേണ്ടിയാണ്. ഇവിടെ നമ്മുടെസൂപ്പർനായക ചിത്രങ്ങളെ ഓർക്കാവുന്നതാണ്. അവിടെ നിരന്തരം ഉപയോഗിക്കുന്നത് ക്ളോസപ്പുകളാണ്. നായകൻറെ അമാനുഷത്വത്തെ, മറ്റാരെയം പൊറുപ്പിക്കാത്ത ഏകാധിപത്യത്തെ ഇത്തരം ക്ളോസപ്പുകളുടെ ആവർത്തനത്തിലൂടെയാണ് സംവിധായകർ ഉറപ്പിക്കുന്നത്. ലോ ആംഗിളിൽ ക്യാമറവെച്ച് നായകൻറെ ബൂട്ടിട്ട പാദം കാറിൽ നിന്നുമിറങ്ങുന്നത് കാണിച്ചു കൊണ്ടാണ് നമ്മുടെ ജനപ്രിയ നായകനെ അവതരിപ്പിക്കാറുള്ളതെന്നു കുട്ടികൾക്കെല്ലാമറിയാം. അത്തരമൊരു ദൃശ്യം എന്തു കൊണ്ടു സൈക്കിൾ മോഷ്ടാക്കളിലില്ല എന്ന് കുട്ടികളോടു ചോദിക്കാം. സാധാരണ മനുഷ്യർ, സാധാരണസാഹചര്യങ്ങൾ,സാധാരണമായ ആവിഷ്ക്കാരം ഇതെല്ലാം സൈക്കിൾ മോഷ്ടാക്കളുടെ സവിശേഷതയായി കാണാൻ നാം നിരന്തരം കാണുന്ന സിനിമകളിലെ ദൃശ്യങ്ങളെ താരതമ്യം ചെയ്യുന്നതിലൂടെ കുട്ടികൾക്കാവും. ക്യാമറയുടെ ഒരാംഗിൾ പോലും ദൃശ്യങ്ങൾക്കു സവിശേഷമായ അർഥം നൽകുന്നു എന്നാണിതു സൂചിപ്പിക്കുന്നത്. നല്ല സിനിമയിൽ ഓരോ ദൃശ്യവും വളരെ സൂക്ഷ്മതയോടെയാണ് സംവിധായകർ ഒരുക്കാറുള്ളത്. ഉദാഹരണങ്ങൾ ഏറെയുണ്ട്. പ്രകൃതിയും നുഷ്യനും തമ്മിലുള്ള ലയം പ്രധാനമായി വരുന്ന പഥേർ പാഞ്ചാലിയിൽ ദുർഗ പൂച്ചകളെ കാണുന്ന ഒരു ദൃശ്യം നാം ഓർക്കുന്നുണ്ടാവും. തൊട്ടടുത്ത ദൃശ്യത്തിൽ കലത്തിനുള്ളിലൂടെ പൂച്ചകൾ കാണുന്ന ദുർഗയുടെ മുഖം ചിത്രീകരിച്ചിരിക്കുന്നു. ദുർഗയ്ക്കു പൂച്ചയെ കാണാമെങ്കിൽ പൂച്ചകൾക്കു ദുർഗയെയും കാണാം. ഇങ്ങനെ ഓരോ ഷോട്ടും സൃഷ്ടിക്കുന്ന അർഥം തിരിച്ചറിയാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണം. ഇതിനെല്ലാം ഉതകുന്ന ചിത്രമാണ് കേൾക്കുന്നുണ്ടോ.
ചിത്രം കാണിച്ച് കുട്ടികളോട് ചോദ്യങ്ങളുന്നയിക്കണമെന്നു നാം നേരത്തേ പറഞ്ഞു.
എന്താണ് സിനിമയുടെ പ്രമേയം?
ആരൊക്കെയാണ് കഥാപാത്രങ്ങൾ?
പ്രത്യക്ഷത്തിൽ ഹസ്നയുടെ ജീവിതത്തെക്കുറിച്ചാണെന്നു കുട്ടികൾ പറയും. എന്നാൽ സൂക്ഷ്മ തലത്തിലേക്കു ചെന്നാൽ മറ്റു പലതും നമുക്ക് തിരിച്ചറിയാൻ പറ്റും.
സാമൂഹികമായ ഉൽക്കണ്ഠകൾ സിനിമയിൽ പ്രത്യക്ഷമാകുന്നുണ്ടോ എന്നു ചോദിച്ചു കൂടേ? പരിസ്ഥിതി പ്രശ്നം, കളിക്കളം നഷ്ടമാവുന്നത്, വികസനത്തിൻറെ പേരിൽ ചായക്കട ഒഴിപ്പിക്കപ്പെടുന്നത്, ഇങ്ങനെ പലതും കുട്ടികൾ കണ്ടെത്തുകയില്ലേ? രണ്ടു ദൃശ്യങ്ങളിൽ മാത്രം വരുന്ന ചായക്കടക്കാരനെ എടുക്കുക. എന്താണ് അയാളുടെ പ്രശ്നം? ഇനിയൊരു അവധി പറയരുതെന്ന ആദ്യ സംഭാഷണത്തിലും അടുത്തയാഴ്ച ഈ ചായക്കടതന്നെയുണ്ടാകുമോ എന്നു സംശയമാണെന്നു പറയുന്ന രണ്ടാമത്തെ ദൃശ്യത്തിലും നാം കാണുന്നത് ഹസ്നയുടെ മുഖമാണ്. കാറിൽ ഹസ്നയെയും കൊണ്ടു തിരിക്കുന്ന സന്ദർഭത്തിൽ ഇതിൻറ അപ്പൻ എൻറെ പണിക്കാരനായിരുന്നു എന്നതു ശരിതന്നെയാ എന്നു വിചാരിച്ച് ഇതിൻറെ ബാധ്യത ഏറ്റെടുക്കാനൊന്നും എന്നെക്കാണ്ടാവില്ലെന്നും ഇതിൻറേന്നു മാത്രമല്ല ആരുടേം എന്നും പറയുന്ന മുതലാളിയുടെ സംഭാഷണ സന്ദർഭത്തിലും ഹസ്നയെത്തന്നെയാണു നാം കാണുന്നത്. ഇത്തരത്തിൽ ഹസ്നയിലൂടെയാണ് എല്ലാ വ്യക്തികളെയും അവതരിപ്പിച്ചിരിക്കുന്നത്.
സിനിമതുടങ്ങുന്നതെങ്ങിനെയാണ്?
ബ്രെയിലി ലിപിയിൽ തെളിയുന്ന കേൾക്കുന്നുണ്ടോ? എന്ന ടൈറ്റിൽ. പിന്നീട് ആനിമേഷൻ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ശബ്ദപഥത്തിൽ ഒരു കുട്ടിയുടെ കഥപറച്ചിലിൻറെ ശബ്ദം. വർണങ്ങൾക്കു തീരെ പ്രാധാന്യമില്ലാത്ത ആനിമേഷൻ ദൃശ്യങ്ങൾക്കൊപ്പം പൂർത്തീകരിക്കാതെ കഥ അവസാനിക്കുന്നത് അസ്നയുടെ ചെരുപ്പിലാണ്. പിന്നെ അവളിരിക്കുന്ന വർക്ക് ഷോപ്പിൻറെ വിശദാംശങ്ങളിലേക്കും. കാഴ്ചയില്ലാത്തവരുടെ ലോകത്ത് ഏറ്റവും പ്രധാനം കേഴ് വിക്കാണ്. (ആകാശവാണിയിലെ ചന്ദ്രബാബു പറഞ്ഞ ഒരു കാര്യം സന്ദർഭവശാൽ ഇവിടെ ഓർക്കാൻ എന്നെ അനുവദിക്കണം. ബസ്സിൽ സഞ്ചരിക്കുമ്പോൾ കണ്ടക്ടറോട് ടിക്കറ്റ് പറയുമ്പോൾ അരികിൽ ഒരന്ധൻ തൻറെ ശബ്ദം കേട്ടാൽ ആ നിമിഷം തന്നെ തിരിച്ചറിഞ്ഞ് ചന്ദ്രബാബുവല്ലേ എന്നു ചോദിക്കുമത്രേ.) ശബ്ദങ്ങൾക്ക് സിനിമയിൽ നൽകിയിട്ടുള്ള പ്രാധാന്യമെന്തെന്ന് തുടക്കത്തിൽ തന്നെ നമുക്കു മനസ്സിലാവും. ആദ്യം കണ്ട ആനിമേഷൻ ദൃശ്യങ്ങൾ ഇത്ര ചാരനിറമാർന്നതെന്തെന്നും ഇപ്പോൾ നാം മനസ്സിലാക്കും. കുട്ടികളൊഴിഞ്ഞു പോവുമ്പോൾ ശബ്ദങ്ങളില്ലാതാവുമ്പോൾ വിഷമിക്കുന്ന ഹസ്നയെ ആശ്വസിപ്പിക്കുന്ന രണ്ടു പേരെയും നാം കാണുന്നു. ആരാണത് എന്ന നമ്മുടെ സംശയങ്ങൾക്കു മറുപടി നൽകാതെ അമ്മയുടെ കൂടെ പോകുന്ന ഹസ്നയെയാണ് നാം പിന്നീടുള്ള ദശ്യങ്ങളിൽ കാണുക. അമ്മ വടി പിടിച്ചു വാങ്ങിയിട്ടും കൂസലില്ലാതെ നടക്കുന്നു അവൾ. തൊട്ടടുത്ത ദൃശ്യം ശബ്ദങ്ങളുടെ മറ്റൊരു പ്രഭാതമാണ്. ശബ്ദങ്ങളിലേക്കു ചെവിതുറന്നിരിക്കുന്ന ഹസ്നയിലേക്കു പതിക്കുന്ന പല പല ശബ്ദങ്ങൾ. വളരെ സൂക്ഷ്മത ആവശ്യമാണ് നമ്മുടെ കാഴ്ചയ്ക്ക്. നമ്മുടെ അലസമായ കാഴ്ചാരീതികൾക്കു വഴങ്ങുന്നതല്ല കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രം. കേഴ്വി ഇവിടെ കാഴ്ചതന്നെയായി മാറുന്നു എന്നത് തൊട്ടടുത്ത ദൃശ്യങ്ങൾ നമ്മോടു പറയും. ദേഷ്യത്തോടെ അകത്തേക്കു പോകുന്ന കണ്ണുള്ള ചാക്കോ ടിന്നിൽ തട്ടി വീഴുന്നത് നാം കാണുന്നു. അടുത്ത നിമിഷത്തിൽ ടിന്ന് കത്യമായി കാണുന്ന ഹസ്നയെ അവതരിപ്പിക്കുന്നതിലൂടെ ദൃശ്യങ്ങൾ എങ്ങിനെയാണ് സംസാരിക്കുന്നത് എന്നു നാം തിരിച്ചറിയുന്നു. കവിതയിൽ വാക്കുകൾ സന്ദർഭങ്ങൾക്കനുസരിച്ച് അർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നതു പോലെയാണ് ദൃശ്യങ്ങളിൽ നിന്നോ രണ്ടു ദൃശ്യങ്ങളുടെ സവിശേഷമായ ചേർച്ചയിൽ നിന്നോ അർഥങ്ങൾ നാം വായിച്ചെടുക്കുന്നത്. കാറിൻറെ ശബ്ദം കേൾക്കുമ്പോൾ അവളുടെ മുഖം പ്രസന്നമാകുന്നത് നാം കാണുന്നു. അതിൻറെ നിറത്തെക്കുറിച്ചവൾക്കറിയണം. നിറങ്ങളുടെ ലോകം അവൾ സങ്കൽപ്പിക്കുന്നുണ്ട്. പിന്നീടു വരുന്ന സീനുകളിൽ അവളുടെ ഉമ്മ വീട്ടു ജോലികൾ ചെയ്യുന്നവളാണെന്നും ഗാരേജു മുടക്കമായ ദിവസം ജോലി ചെയ്യുന്ന വീട്ടിലേക്കു കൂട്ടിയതാണെന്നും നാം തിരിച്ചറിയുന്നു. ആ വീട്ടിലെ കുട്ടി അവളെ ക്ഷണിക്കുകയും ചിത്രം വരയ്ക്കാൻ കൂടുകയും ചെയ്യുന്നുണ്ട്. അവർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തൻറെ കൂട്ടുകാരായ ഈച്ചയെയും പൂച്ചയെയും എങ്ങിനെ ബാധിക്കുമെന്നാണ് ഹസ്ന സങ്കൽപ്പിക്കുന്നത്. പിന്നെയും വർക്ക്ഷോപ്പിൻറെ ദൃെശ്യം തന്നെ. നക്ഷത്രം തൂക്കുന്ന ചാക്കോ കൃസ്തുമസ്സ് വളരെ അടുത്തെത്തിയെന്നു സൂചന നൽകുന്നു. നേരത്തേ ഉമ്മയോട് പറഞ്ഞ് ജെംസ് വാങ്ങിയത് കൂട്ടുകാരെ സമ്പാദിക്കാനാണെന്നും നാം അറിയുന്നു. പിന്നെ കരോളിൻറെ ആഹ്ളാദനിമിഷങ്ങളാണ്. വർണ്ണങ്ങളുടെ സമൃദ്ധി നമുക്കിവിടെ കാണാം. അതിനിടെ അമ്മുവിൻറെ അരികിൽ നിന്നും ഉമ്മയെ അന്വേഷിച്ചു പോകുന്ന ഹസ്ന മറ്റാരും കാണാത്ത ഒരു കാഴ്ചയിലേക്ക് നമ്മെ കൊണ്ടു പോകുന്നു. ഇരുണ്ട അന്തരീക്ഷത്തിൽ മാലാഖയെപ്പോലെ തോന്നിക്കുന്ന ഹസ്ന. പിറ്റേ ദിവസം അവളെ വേലപ്പന് അവളെ അഭിമുഖീകരിക്കാൻ കഴിയുന്നത് കാറിൻറെ നിറത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ മാത്രമാണ്.
വികസനത്തിൻറെ പേരിൽ മൈതാനം നശിപ്പിക്കപ്പെടുമ്പോൾ ഹസ്ന ചോദിക്കുന്നു ഇനിയവർ എവിടെ കളിക്കും? റിയൽ എസ്റ്റേറ്റ് വികസനമായിക്കാണുന്ന, എല്ലാവരും ബ്രോക്കർമാരായിത്തീരുന്ന നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള സൂചന സംഭാഷണങ്ങളിലുണ്ട്. സാധാരണക്കാരൻ നിൽക്കുന്നിടത്തെ മണ്ണ് ചോർത്തപ്പെടുന്നതിലെ വേവലാതിയും. കൂട്ടുകാരുടെ ശബ്ദങ്ങളില്ലാതെ യന്ത്രങ്ങളുടെ മാത്രം ശബ്ദമുയരുന്ന ഒരു ദിവസം ഡാൻസിലൂടെ സമയം കളയുന്ന ഹസ്നയെയാണ് നാം കാണുന്നത്. തൊട്ടടുത്ത ദിവസം അവരുടെ വർക്ക് ഷോപ്പിനരികിലേക്കെത്തുന്ന പൊടിപടലങ്ങളും ക്യാമറ കാണിച്ചു തരുന്നു. അവൾ മനസ്സിൽ സൃഷ്ടിക്കുന്ന മൈതാനങ്ങളിൽ യന്ത്രങ്ങളുടെ കടന്നു കയറ്റം ആനിമേഷനിലൂടെത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. ഓടുന്ന ബൈക്കുകൾക്കും കാറുകൾക്കുമിടയിലൂടെ ശബ്ദമില്ലാത്ത ലോകത്തു നിന്നും ഓടിയകലുന്ന ഹസ്നയെയാണ് അടുത്ത ദൃശ്യങ്ങളിൽ നാം കാണുക. ചാക്കോ അവളെ കണ്ടെത്തുമ്പോഴാണ് ശബ്ദങ്ങളുടെ ലോകം അവൾക്കു തിരിച്ചു കിട്ടുന്നതും. അവളെയും കൂട്ടി മുതലാളിയും ജോലിക്കാരും തിരിച്ചു വരുമ്പോൾ കേൾക്കുന്ന സംഭാഷണങ്ങളിൽ നിന്നാണ് അവളുടെ പിതാവ് ആ വർക്ക് ഷോപ്പിലെ പണിക്കാരനായിരുന്നെന്നും അയാൾ മരിച്ചു പോയതാണെന്നും നാം മനസ്സിലാക്കുന്നത്. മറ്റു രണ്ടു ജോലിക്കാരെയും കാത്തിരിക്കുന്ന അനിശ്ചിതത്വവും അവിടെ വ്യക്തമാക്കപ്പെടുന്നുണ്ട്. കൃസ്തുമസ്അവധി തീരാറാകുന്നു. നേഴ്സറി സ്കൂൾ പൂട്ടിയ ദിവസം ആരംഭിച്ച ഹസ്നയുടെ ലോകത്തിൽ, അവൾ കാറിൽ വരുമ്പോൾ അവളുടെ മുഖത്തിൻറെ ക്ളോസപ്പിലേക്കു കടന്നു വരുന്ന മണിയൊച്ച നാം കേൾക്കാതെ പോവരുത്. വൈകുന്നേരം പാതിയും പൊളിച്ച വർക്ക് ഷോപ്പിൻറെ വരാന്തയിൽ യൂണിഫോമിൽ അവളെ നാം കാണുന്നു. അവളുടെ കാതുകളിൽ കുട്ടികളുടെ കളിയൊച്ചകൾ നിറയുന്നു. കണ്ണുകൾ ഇറുക്കിയടച്ച് ശബ്ദങ്ങളിൽ മുങ്ങിപ്പോവുന്ന ഹസ്നയിൽ ചിത്രം അവസാനിക്കുന്നു.
അന്ധയായ പെൺകുട്ടിയെ അവളുടെ ദൈന്യതകൾ ചിത്രീകരിച്ച് ഒരു മെലോഡ്രാമ സൃഷ്ടിക്കാൻ ഗീതു മോഹൻദാസ് ശ്രമിക്കുന്നില്ല. എന്തെങ്കിലും അവശതകളുനുഭവിക്കുന്ന കുട്ടികൾക്ക് ലോകത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയല്ല ഈ സിനിമയുടെ രീതി. മറ്റു സിനിമകളിൽ നിന്നും ഈ സിനിമയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും അതു തന്നെ. നല്ല സിനിമ പരത്തിപ്പറയേണ്ടതല്ലെന്നും ബുദ്ധിയുള്ള ആസ്വാദകർക്കു വേണ്ടിയാണെന്നും ഈ ചെറു ചിത്രം നമ്മോടു പറയുന്നു.
ഇതൊരു സിനിമാ വായനയാണോ എന്നെനിക്കറിയില്ല. എൻറേതായ ഒരു വായന മാത്രം. ഇത് ഒരു കാഴ്ചയിൽ നിന്നു നമുക്ക് കിട്ടുന്നതല്ല. വീണ്ടും വീണ്ടുമുള്ള കാഴ്ചയിൽ നിന്നു മാത്രഇമേ ശബ്ദങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കുന്ന അർഥങ്ങളുടെ അടരുകളിലേക്കു നമുക്ക് ചെന്നെത്താനാവൂ. കുട്ടികൾക്കാണ് ദൃശ്യങ്ങളെ പെട്ടെന്നു വായിക്കാനാവുക. ആദ്യത്തെ കാഴ്ചയ്ക്കു ശേഷം ചർച്ചകൾക്കും ചോദ്യങ്ങൾക്കും ശേഷം സിനിമ വീണ്ടും കാണിക്കണം. കാഴ്ച വളരെ സൂക്ഷ്മമാണെന്നും ഒരു ദൃശ്യം പോലും വെറുതെ വിട്ടുകളയേണ്ടതല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. ഉദാഹരണത്തിന് ഇൻ ദി നെയിം ഓഫ് ദ കിങ്ങ്, മകൻറെ അച്ഛൻ, ഹയ്ലേസാ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ കാലസൂചകങ്ങൾ മാത്രമാണോ? അതോ ബുദ്ധിശൂന്യമായ അനുഭവങ്ങളെ ചിത്രീകരിക്കുന്ന സിനിമകളുടെ വിമർശനമോ? ഏതായാലും സംവിധായക അറിയാതെ ഫ്രെയിമിൽ ഒരു ഈച്ച പോലും പാറില്ല. ഇങ്ങനെ നല്ല സിനിമയെ സ്നേഹിക്കുന്നവരാക്കി മാറ്റാൻ, സിനിമയെ ബുദ്ധിപൂർവം സമീപിക്കേണ്ടതാണെന്നു മനസ്സിലാക്കിക്കാൻ ലോക സിനിമകളിൽ നിന്നും ഉൽകൃഷ്ടമായ സിനിമകൾ തിരഞ്ഞെടുത്ത് കാണിക്കുക തന്നെ വേണം. കൂടുതൽകൂട്ടിച്ചേർക്കലുകളും ചർച്ചകളും ക്ഷണിച്ചു കൊണ്ട്.. 

1 അഭിപ്രായം:

  1. Easy "water hack" burns 2 lbs OVERNIGHT

    Over 160000 men and women are losing weight with a simple and SECRET "water hack" to drop 2lbs each night in their sleep.

    It is scientific and it works every time.

    You can do it yourself by following these easy steps:

    1) Go get a clear glass and fill it up with water half glass

    2) And then use this awesome hack

    and you'll be 2lbs lighter as soon as tomorrow!

    മറുപടിഇല്ലാതാക്കൂ