2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ചലച്ചിത്രഗാനത്തെക്കുറിച്ച്--ഉമ്മർ ടി കെ

ചലച്ചിത്ര ഗാനത്തെക്കുറിച്ച് എഡിറ്റു ചെയ്യാത്ത ചില കുറിപ്പുകൾ.....
ഒന്നാം വർഷം സിനിമാ പഠനം കഴിഞ്ഞിട്ടുണ്ടാവില്ലെന്നു വിചാരിക്കട്ടെ.
എന്തൊക്കെയാണ് ആ യൂണിറ്റുമായി ബന്ധപ്പെ്ടു നാം വിനിമയം ചെയ്യേണ്ടത്? ആദ്യമായി ഒരു സിനിമാഗാനമാണ് ഉള്ളത് അല്ലേ? ക്ളാസിൽ സിനിമാഗാനം സിനിമയ്ക്ക് അത്യാവശ്യമോ എന്നു ചർച്ച ചെയ്യേണ്ടതുണ്ട്. അതിൻറെ ഉത്തരം എന്തായാലും ശരി സിനിമാഗാനങ്ങളില്ലെങ്കിൽ സാധാരണ മനുഷ്യജീവിതം എത്ര ദരിദ്രമായിരിക്കും എന്നോർത്തു നോക്കുക. നമ്മുടെയൊക്കെ വേദനകളും യാതനകളും വിഷാദങ്ങളുമെല്ലാം നാം അലിയിച്ചു കളയുന്നത് സിനിമാപ്പാട്ടുകളിലൂടെയാണ്. നമ്മുടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാൽക്കാരവും സിനിമാപ്പാട്ടുകളിലൂടെത്തന്നെ. ഇന്ത്യൻ സിനിമയുടെ ആചാര്യനായ രാജ് കപൂർ അഭിപ്രായപ്പെട്ടത് ഞങ്ങൾ ജനങ്ങൾക്ക് സ്വപ്നങ്ങളെ വിൽക്കുന്നു എന്നാണ്. ലഭിക്കാതെ പോയ സൗഭാഗ്യങ്ങളെ, പ്രതീക്ഷകളെയൊക്കെ സ്വപ്നത്തിൽ പെടുത്താമല്ലോ. അപ്പോൾ സാധാരണക്കാരനെ സംബന്ധിച്ച് സിനിമ അവൻറെ സ്വപ്നങ്ങളുടെ ആവിഷ്ക്കാരം തന്നെ. ഒരു ഉദാഹരണത്തിലൂടെ ഇതു വിശദമാക്കാം. നമ്മുടെ ഒരു സിനിമാപ്പാട്ടിൽ പ്രണയരംഗം ആവിഷ്ക്കരിക്കുന്നതു നോക്കുക. പ്രണയം ഇത്ര വലിയ ആഘോഷമായിത്തീരുന്നത് എന്തു കൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരൊറ്റക്കാരണമേയുള്ളു. പ്രണയിക്കുന്നത് ഒര ക്രിമിനൽ കുറ്റമായ സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന പ്രണയവികാരങ്ങൾക്ക് പുറത്തു ചാടാനുള്ള സന്ദർഭങ്ങളാണ് സിനിമയും സിനിമാപ്പാട്ടുകളും. പ്രണയം അതി സാധാരണമായ ഒരു യൂറോപ്യൻ സമൂഹം നമ്മുടെ പ്രണയരംഗങ്ങളെ എങ്ങിനെ കാണും എന്ന് ഓർത്തു നോക്കിയാൽ ഇതു മനസ്സിലാവും. പറഞ്ഞു വന്നത് സിനിമാഗാനങ്ങൾ സമൂഹത്തിൻറെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ സ്വപ്നാത്മകമായ ആവിഷ്ക്കാരമായി മാറുന്നു എന്നാണ്. ഇത് സിനിമാപ്പാട്ടിൻറെ മാത്രം കാര്യമല്ല. സിനിമ മുഴുവൻ തന്നെ സമൂഹത്തിൻറെ അടിച്ചമർത്തപ്പെടുന്ന അഭിലാഷങ്ങളുടെ ആവിഷ്ക്കാരമാണ്. കാൽപ്പനികമായ പ്രണയം നമുക്ക് ഇത്ര പ്രിയംകരമായിത്തീരുന്നത് അതിന് വലിയ തടസ്സങ്ങൾ നമ്മുടെ സമൂഹത്തിൽ നേരിടുന്നതു കൊണ്ടാണ്. പ്രതിബന്ധങ്ങളാണ് ഒരു കാര്യത്തിൻറെ മൂല്യം നിർണ്ണയിക്കുന്നത് എന്നർഥം. പ്രണയം അനുവദനീയമായ ഒരു സമൂഹത്തിൽ ഇത്തരം സിനിമകൾക്ക് വലിയ പ്രസക്തിയുണ്ടാവില്ലെന്നാണു പറഞ്ഞു വന്നത്. സിനിമാപ്പാട്ടുകൾ സിനിമയ്ക്ക് ആവശ്യമായാലും ഇല്ലെങ്കിലും സിനിമാഗാനങ്ങൾ ഇല്ലാത്ത നമ്മുടെ സമൂഹം ഏറെ ശൂന്യമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
സിനിമാപാട്ടുകളുടെ കാവ്യഭംഗി, അതിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളുടെ സവിശേഷതകൾ എല്ലാം തന്നെ ചർച്ചകൾക്കു വിധേയമാക്കാവുന്നതാണ്. പാട്ടുകൾ കാതിൻറെ കല എന്നതിൽ നിന്നു മാറി കണ്ണിൻറെ കലയായി മാറിയിട്ടുണ്ടോ എന്നു കുട്ടികളോട് അന്വേഷിക്കാൻ പറയാം. സാധാരണ മനഷ്യജീവിതത്തിൽ നിന്ന് എത്രമാത്രം അകലെയാണ് അയഥാർഥ്യമാണ് പാട്ടുകളിലെ ദൃശ്യ ലോകം എന്നകാര്യവും ചർച്ചയിൽ കൊണ്ടു വരാൻ ശ്രദ്ധിക്കുക. കർണ്ണാടക സംഗീതത്തിൻറെ ഒരു വരേണ്യ ലോകം കേരളത്തിനുണ്ടായിരുന്നു. ഫോക് സംഗീതത്തിൻറെ മറ്റൊരു ജനകീയധാരയും. ഫോക് ധാരയെ സിനിമയിലൂടെ അവതരിപ്പിച്ച് സിനിമാപ്പാട്ടുകളെ സാമാന്യജനതയോടടുപ്പിച്ചു എന്നതാണ് പി ഭാസ്കരനും രാഘവൻ മാസ്റ്ററും ഗാനലോകത്ത് നിർവഹിച്ച ധർമ്മം. റിത്വിക് ഘട്ടക്കിൻറെ സുബർണ രേഖ എന്ന സിനിമയിലെ ഈ രംഗം കുട്ടികൾക്കു കാണിച്ചു കൊടുക്കാവുന്നതാണ്. അത് പൊതു ചലച്ചിത്രഗാനങ്ങളുടെ അവതരണത്തിൽ നിന്ന് എങ്ങിനെ വത്യാസപ്പെടുന്നു എന്നു ചോദിക്കാവുന്നതാണ്. പ്രണയത്തിൻറെ സ്വപ്നലോകം അവരുടെ ഭാവങ്ങളിൽ മാത്രമാണ്. നമ്മുടെ നിത്യജീവിത സന്ദർഭങ്ങളാണ് -അടുക്കള, തുണിയുണക്കൽ, പുസ്തകം അടുക്കൽ- ഇവയിലൂടെയൊക്കെ പ്രണയത്തെ സാമാന്യജീവിതാനുഭവമാക്കി മാറ്റുന്നത് ശ്രദ്ധിക്കുക.
http://www.youtube.com/watch…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ